വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുമോ? നിയമവശങ്ങൾ അറിയാം...

മനാമ: വിമാന യാത്രകളിൽ സമയം മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ എയർലൈൻ കമ്പനികളുടെ നിയമപരമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് നാമോരോരുത്തരും അറിഞ്ഞിരിക്കണം. ടിക്കെറ്റെടുത്ത യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ എയർലൈനുകൾക്ക് ബാധ്യതയുള്ളതോടൊപ്പം, പ്രതികൂല കാലാവസ്ഥ, സാങ്കേതിക തടസ്സങ്ങൾ, സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സർവീസുകളിൽ മാറ്റം വരുത്താനും കമ്പനികൾക്ക് അവകാശമുണ്ട്. എന്നാൽ ഈ അവകാശം തികച്ചും സ്വതന്ത്രമല്ലെന്നും യാത്രക്കാരന് നഷ്ടം സംഭവിച്ചാൽ നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് കമ്പനിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും നിയമവ്യവസ്ഥ വ്യക്തമാക്കുന്നു.

1999-ലെ മോൺട്രിയൽ ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഇത്തരം കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത്. ഉച്ചകോടിയുടെ 19-ാം അനുച്ഛേദം അനുസരിച്ച്, യാത്രക്കാർക്കോ ലഗേജുകൾക്കോ ചരക്കുകൾക്കോ ഉണ്ടാകുന്ന കാലതാമസത്തിന് എയർലൈൻ കമ്പനി ഉത്തരവാദിയാണ്. എന്നാൽ അത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ തങ്ങളും ഏജന്റുകളും പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ കമ്പനിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാം. വിമാനത്തിന്റെ സമയമോ റൂട്ടോ മാറ്റിയെന്നത് കൊണ്ട് മാത്രം യാത്രക്കാർക്ക് സ്വയം നഷ്ടപരിഹാരത്തിന് അർഹത ലഭിക്കുന്നില്ല.

പകരം, ഈ മാറ്റം കാരണം യാത്രക്കാരന് യഥാർത്ഥത്തിൽ എന്തെങ്കിലും തരത്തിലുള്ള നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. കണക്റ്റിങ് ഫ്ലൈറ്റ് നഷ്ടപ്പെടുക, ഹോട്ടൽ ബുക്കിംഗ് നഷ്ടപ്പെടുക, പ്രധാനപ്പെട്ട ഔദ്യോഗിക ചടങ്ങുകളോ ചികിത്സയോ മുടങ്ങുക, കാലതാമസം മൂലം അധിക ചെലവ് വരുക തുടങ്ങിയ യഥാർത്ഥ നഷ്ടങ്ങളും എയർലൈനിന്റെ വീഴ്ചയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകൂ.

അതേസമയം, പ്രവചനാതീതമായ അടിയന്തര സാഹചര്യങ്ങൾ മൂലമാണ് സമയമാറ്റമോ കാലതാമസമോ ഉണ്ടായതെന്ന് തെളിയിക്കാനായാൽ എയർലൈനുകൾക്ക് നിയമപരമായ പരിരക്ഷ ലഭിക്കും. ഈ നിയമങ്ങളിലൂടെ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തന്നെ വ്യോമയാന മേഖലയിലെ പ്രത്യേക സാഹചര്യങ്ങളും കൃത്യമായി ബാലൻസ് ചെയ്യപ്പെടുകയാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Flights are delayed or canceled passengers will receive the compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.