കർണാടകയിലേക്ക് ട്രക്കിങ്ങിനാണോ? സാഹസിക യാത്രികർ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം

ബംഗളൂരു: കുടകിലെ തടിയൻഡമോൾ മലമുകളിലെ വനത്തിൽ നാദാപുരം സ്വദേശിയായ ജി.എസ്. ശരണ്യ ട്രക്കിങ്ങിനിടെ കുടുങ്ങിപ്പോയ സംഭവം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെ സാഹസിക മലകയറ്റത്തിന് പുതിയ നിബന്ധനകളും വ്യവസ്ഥകളും (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയേഴ്സ്) പ്രഖ്യാപിച്ചിരിക്കുകയാണ് കർണാടക വനംവകുപ്പ്. ട്രക്കിങ്ങിനിടെ ആളുകളെ കാണാതാകുന്നതും അപകടത്തിൽപ്പെടുന്നതും ഒഴിവാക്കി യാത്ര കൂടുതൽ സുരക്ഷിതമാക്കുക എന്നതാണ് പുതിയ മാർഗനിർദേശങ്ങളുടെ ലക്ഷ്യം.

കുടകിലെ തടിയൻഡമോൾ മലമുകളിലെ വനത്തിൽ നാദാപുരം സ്വദേശിയായ ജി.എസ്. ശരണ്യ മൂന്നുരാത്രിയും രണ്ടുപകലുമാണ് കഴിഞ്ഞത്. തെരച്ചിലിൽ യുവതിയെ കണ്ടെത്തുകയും രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക വനം വകുപ്പിന്റെ പുതിയ വിജ്ഞാപനം.

പുതിയ വിജ്ഞാപന പ്രകാരം, ഗൈഡ് ഇല്ലാതെ വനപാതകളിൽ ട്രക്കിങ് അനുവദിക്കില്ല. എല്ലാ ട്രക്കിങ്ങുകൾക്കും മുൻകൂർ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കി. ഔദ്യോഗിക പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമാണ് ട്രക്കിങ് അനുവദിക്കുക. അത് ഒരാളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ പോലും ഗൈഡിനെ നിയോഗിക്കും. വനമേഖലകളിലെ സോളോ ട്രക്കിങ് ഇതോടെ ഇല്ലാതാകും. തിരക്ക് കുറക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഒരു ദിവസം 150 യാത്രികർ എന്ന പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.

പത്തുപേർ അടങ്ങിയ ഓരോ ട്രക്കിങ് സംഘത്തിലും പരിശീലനം ലഭിച്ച ഒരു ഗൈഡ് ഉണ്ടാകും. ട്രക്കർമാർ കാട്ടിൽ ഒറ്റ​പ്പെടുന്നി​ല്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഗൈഡുകൾക്കായിരിക്കും. ട്രെക്കർമാർ അവരുടെ മൊബൈൽ ഫോണുകളിൽ ഒരു താൽക്കാലിക ട്രാക്കിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. യാത്രക്കാരുടെ നീക്കം നിരീക്ഷിക്കുന്നതിലും അടിയന്തര സാഹചര്യത്തിൽ അതിവേഗത്തിൽ പ്രതികരിക്കാനുമാണ് ഇത് നടപ്പിലാക്കുന്നതെന്ന് വനം വകുപ്പ് അറിയിച്ചു.

ഗൈഡുമാർക്ക് ജി.പി.എസ് പ്രാവർത്തികമാക്കിയ വോക്കി-ടോക്കികൾ ഉണ്ടായിരിക്കണം. കുടാതെ നിശ്ചിത ഇടവേളകളിൽ ബേസ് ക്യാമ്പുമായി ബന്ധം പുലർത്തുകയും വേണം. ആശയവിനിമയം തടസപ്പെടുകയോ വൈകുകയോ ചെയ്താൽ ഉദ്യോഗസ്ഥർക്ക് തുടർ നടപടികൾ സ്വീകരിക്കുന്നതിനാണ് ഈ സംവിധാനം. ഇടതൂർന്നതോ ദുർഘടമായതോ ആയ പ്രദേശങ്ങളിൽ ഡ്രോണുകളും തെർമൽ കാമറകളും വിന്യസിക്കാനും അനുമതി നൽകിയിട്ടുണ്ട്.

അംഗീകൃത വനപാതകളിൽ അടയാളങ്ങൾ സ്ഥാപിക്കും. കുത്തനെയുള്ള ചരിവുകൾ, പാറക്കെട്ടുകളുടെ അരികുകൾ, ജലാശയങ്ങൾ മുറിച്ചുകടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയ അപകടകരമായ സ്ഥലങ്ങൾ അടയാളപ്പെടുത്തും. തിരഞ്ഞെടുത്ത പാതകളിലെ ബേസ് ക്യാമ്പുകളിൽ കുടിവെള്ളം, വിശ്രമ കേന്ദ്രങ്ങൾ, ടോയ്‌ലറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.

ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം, യാത്രക്ക് എടുക്കുന്ന സമയം, ഭൂപ്രദേശത്തിന്റെ പ്രത്യേകതകൾ, വന്യജീവികളുടെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കാം തുടങ്ങിയ കാര്യങ്ങൾ ബേസ് ക്യാമ്പിൽവെച്ച് ട്രക്കർമാരെ ബോധവത്കരിക്കണം. ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ, മൂർച്ചയുള്ള വസ്തുക്കൾ, ആയുധങ്ങൾ എന്നിവ കൊണ്ടുപോകാൻ അനുവദിക്കില്ല. ക്യാമ്പ് ഫയറിനും

ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി, പ്ലാസ്റ്റിക് എന്നിവക്കും നിരോധനം ഏർപ്പെടുത്തി. കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതിപത്രവും വയോധികർ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹാജരാക്കണം. ഗൈഡുമാർ പ്രഥമശുശ്രൂഷാ കിറ്റ് കരുതണമെന്നും നിബന്ധനയിൽ പറയുന്നു.

Tags:    
News Summary - Karnataka Introduces New Trekking Rules Amid Safety Concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.