സാം ആൾട്ട്മാൻ
കാനഡ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജിൽ എട്ടുപേരുടെ ജീവനെടുത്ത കൂട്ടവെടിവെപ്പിൽ വീഴ്ച സമ്മതിച്ച് ഓപ്പൺ എഐ. ആക്രമണകാരിയുടെ അപകടകരമായ ഓൺലൈൻ ഇടപെടലുകളെക്കുറിച്ച് നിയമപാലകരെ യഥാസമയം അറിയിക്കുന്നതിൽ കമ്പനിക്ക് പിഴവ് പറ്റിയെന്ന് സി.ഇ.ഒ സാം ആൾട്ട്മാൻ സമ്മതിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ആൾട്ട്മാന്റെ മാപ്പപേക്ഷ പുറത്തുവിട്ടത്.
കഴിഞ്ഞ ജൂണിൽ തന്നെ അക്രമി ജെസ് വാൻ റൂട്ട്‌സെലാറുടെ അക്കൗണ്ട് അക്രമാസക്തമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചു എന്ന കാരണത്താൽ ഓപ്പൺ എ.ഐ നിരോധിച്ചിരുന്നു. എന്നാൽ ഈ വിവരം റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന് (RCMP) കൈമാറാൻ കമ്പനി തയാറായില്ല. അക്കൗണ്ടിലെ പ്രവർത്തനങ്ങൾ പൊലീസിന് കൈമാറേണ്ടത്ര ഗൗരവമുള്ളതല്ലെന്ന അന്നത്തെ കമ്പനിയുടെ നിഗമനം തെറ്റായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
‘കഴിഞ്ഞ ജൂണിൽ നിരോധിച്ച അക്കൗണ്ടിനെക്കുറിച്ച് പൊലീസിനെ അറിയിക്കാത്തതിൽ ഞാൻ ആഴത്തിൽ ഖേദിക്കുന്നു. വാക്കുകൾക്ക് ഈ നഷ്ടം നികത്താനാവില്ലെന്നറിയാം, എങ്കിലും ഈ ദുരന്തത്തിന് മാപ്പപേക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഞാൻ കരുതുന്നു’ സാം ആൾട്ട്മാൻ കത്തിൽ കുറിച്ചു.
ഫെബ്രുവരി 10നാണ് ലോകത്തെ ഞെട്ടിച്ച ദുരന്തം നടന്നത്. 18കാരിയായ ജെസ് വാൻ റൂട്ട്‌സെലാർ സ്വന്തം അമ്മയെയും 11 വയസ്സുകാരനായ സഹോദരനെയും കൊലപ്പെടുത്തിയ ശേഷം അടുത്തുള്ള സ്കൂളിലെത്തി വെടിവെപ്പ് നടത്തുകയായിരുന്നു. അഞ്ച് കുട്ടികളും ഒരു അധ്യാപികയും ഉൾപ്പെടെ ആകെ എട്ടുപേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് ശേഷം ജെസ് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. നേരത്തെ തന്നെ ഓപ്പൺ എ.ഐ പൊലീസിനെ വിവരമറിയിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി ആരോപിച്ചിരുന്നു.
സാം ആൾട്ട്മാന്റെ മാപ്പപേക്ഷ അനിവാര്യമായിരുന്നുവെങ്കിലും ആ കുടുംബങ്ങൾക്കുണ്ടായ തകർച്ചക്ക് ഇതൊരിക്കലും പകരമാവില്ലെന്ന് ഡേവിഡ് എബി പ്രതികരിച്ചു. ടംബ്ലർ റിഡ്ജ് മേയറുമായും പ്രീമിയറുമായും സംസാരിച്ച ശേഷമാണ് പരസ്യമായ മാപ്പപേക്ഷക്ക് സാം ആൾട്ട്മാൻ തയാറായത്. വരുംകാലങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.