ന്യൂഡൽഹി: ഇന്ത്യയിൽ ടെക്സ്റ്റ് മെസ്സേജ് വഴിയുള്ള തട്ടിപ്പുകൾ 146 ശതമാനമായി ഉയർന്നു. ഫ്രോഡ് ഡിറ്റക്ഷൻ സ്ഥാപനമായ ബയോകാച്ചിന്റെ ഏറ്റവും പുതിയ ഡിജിറ്റൽ ബാങ്കിംഗ് ഫ്രോഡ് ട്രെൻഡ്സ് ഇൻ ഇന്ത്യ 2026 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ ഡിജിറ്റൽ തട്ടിപ്പുകളുടെ രീതികളിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. യുപിഐ, മൊബൈൽ ബാങ്കിംഗ്, ഇ-കോമേഴ്സ്, ഓൺലൈൻ നിക്ഷേപ പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ അതിവേഗ വളർച്ച ഇന്ത്യയിലെ തട്ടിപ്പ് സംവിധാനങ്ങളെ കൂടുതൽ ഡിജിറ്റൽവൽക്കരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ബയോകാച്ചിന്റെ ഉപഭോക്താക്കൾക്കിടയിൽ തട്ടിപ്പ് ശ്രമങ്ങൾ 12 ശതമാനം കുറഞ്ഞെങ്കിലും, തട്ടിപ്പിന് ഇരയായ പണത്തിന്റെ ആകെ മൂല്യം 35 ശതമാനം വർധിച്ചു. ഇത് കുറ്റവാളികൾ വലിയ തുകകളുള്ള ഇടപാടുകളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നു. യുപിഐ, നിക്ഷേപ തട്ടിപ്പുകൾ, ആൾമാറാട്ടം, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ എന്നിവ ഇന്ത്യയിൽ പണം കൈമാറ്റം ചെയ്യുന്ന മണി മ്യൂൾ ശൃംഖലയെ ശക്തിപ്പെടുത്തുന്നു.
വിശ്വസനീയമായ മാർഗം ഉപയോഗിച്ച് തട്ടിപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിപ്പുകാർ എസ്.എം.എസ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത്. ഇരകളിൽ നിന്ന് രഹസ്യവിവരങ്ങൾ ചോർത്താനും വ്യാജ ഇടപാടുകൾ നടത്താനും സൈബർ കുറ്റവാളികൾ എസ്എംഎസുകൾ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ, ടെക്സ്റ്റ് മെസ്സേജ് വഴിയുള്ള തട്ടിപ്പുകൾ അതിവേഗം വളരുന്ന ഒന്നായി മാറിയിട്ടുണ്ട്. ഓരോ തട്ടിപ്പിലും കൈമാറ്റം ചെയ്യപ്പെട്ട ശരാശരി തുക 1.7 മടങ്ങ് വർധിച്ചിട്ടുണ്ട്. അതേസമയം ഫോൺ കോളിന്റെ ദൈർഘ്യം 31 ശതമാനവും ഇടപാടുകളുടെ ദൈർഘ്യം 32 ശതമാനവും കുറഞ്ഞു. ഇതിലൂടെ കുറ്റവാളികൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും തട്ടിപ്പുകൾ നടപ്പാക്കുന്നുണ്ടെന്ന് വ്യക്തമാകുന്നു.
ലോഗിൻ വിവരങ്ങൾക്കായി ഓട്ടോഫിൽ ടൂളുകൾ കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട് തട്ടിപ്പുകൾ കൂടുതൽ യാന്ത്രികമായി മാറിയിട്ടുണ്ട്. ബാങ്കുകൾ സുരക്ഷ ശക്തമാക്കിയതോടെ റിമോട്ട് ആക്സസ് ട്രോജൻ (RAT) ആക്രമണങ്ങൾ കുറയുന്നുണ്ടെങ്കിലും, ക്രെഡൻഷ്യൽ ഓട്ടോഫിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ധനകാര്യ സ്ഥാപനങ്ങൾ മാൽവെയർ കണ്ടെത്താനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.
കൂടാതെ ഇടപാട് നടക്കുമ്പോൾ തട്ടിപ്പുകാർ ഇരകളുമായി ഫോണിൽത്തന്നെ തുടരുന്ന രീതിയും വർധിച്ചിട്ടുണ്ട്. ഇരകളെ സ്വയം പരിശോധന നടത്താനോ മറ്റുള്ളവരുടെ സഹായം തേടാനോ അനുവദിക്കാതെ പടിപടിയായി നിർദ്ദേശങ്ങൾ നൽകിയാണ് ഇവർ തട്ടിപ്പ് നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട സാമ്പത്തിക കുറ്റകൃത്യ റിപ്പോർട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയുള്ള തട്ടിപ്പ് കണ്ടെത്തൽ, ബാങ്കുകൾ, ആർബിഐ, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, നിയമപാലകർ എന്നിവരുടെ സഹകരണം എന്നിവയിലൂടെ ബാങ്കിംഗ് മേഖല ഇതിനെ നേരിടുന്നുണ്ടെന്ന് ബയോകാച്ച് അറിയിച്ചു.
പണം നഷ്ടപ്പെട്ടതിന് ശേഷം തടയുന്ന രീതിക്ക് പകരം, പണം അക്കൗണ്ടിൽ നിന്ന് പോകുന്നതിന് മുൻപ് തന്നെ സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്താൻ പെരുമാറ്റ വിശകലനം, ഡിവൈസ് ഇന്റലിജൻസ്, തത്സമയ നിരീക്ഷണം എന്നിവ ബാങ്കുകൾ നടപ്പിലാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.