ട്വന്‍റി ലോകകപ്പ്: സര്‍ക്കാര്‍ അനുമതി കാത്ത് പാക് ക്രിക്കറ്റ് ടീം

ഇസ്ലാമാബാദ്: അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പില്‍ പാകിസ്താന്‍ ടീം കളിക്കുന്ന കാര്യം സംശയത്തില്‍. സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ ഇന്ത്യയില്‍ കളിക്കുന്നതിന് പാകിസ്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചാല്‍ പച്ചക്കുപ്പായക്കാര്‍ ഇക്കുറി വീട്ടിലിരുന്ന് കളി കാണേണ്ടി വരും. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് പി.സി.ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. സര്‍ക്കാര്‍ അനുമതി നല്‍കിയില്ളെങ്കില്‍ പാകിസ്താന്‍െറ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും വേദിയില്‍ നടത്തണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷഹരിയാര്‍ വ്യക്തമാക്കി. എന്നാല്‍, ഈ ആവശ്യം ഐ.സി.സി അംഗീകരിക്കാനുള്ള സാധ്യത കുറവാണെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. പാകിസ്താന്‍ പങ്കെടുത്തില്ളെങ്കില്‍ ഫിക്സ്ചറില്‍ മാറ്റം വരുത്താതെ മറ്റേതെങ്കിലും ടീമിനെ പങ്കെടുപ്പിക്കാനും ഐ.സി.സി ശ്രമം തുടങ്ങി. ശിവസേന അടക്കമുള്ള സംഘടനകളുടെ പ്രതിഷേധം ഭയന്നാണ് പാകിസ്താന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ കളിക്കുന്നതിന് അനുമതി നിഷേധിക്കുന്നത്.

അതേസമയം, ട്വന്‍റി20 ലോകകപ്പിനുള്ള ടീമിനെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കണമെന്ന ഐ.സി.സിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച പാക് ടീം പ്രഖ്യാപിച്ചു. നായകനായി ഷാഹിദ് അഫ്രീദിയെ നിലനിര്‍ത്തി. അഹ്മദ് ഷെഹ്സാദ്, ഉമര്‍ ഗുല്‍, ഷൊഐബ് മഖ്സൂദ് എന്നിവര്‍ക്ക് ഇടം നേടാനായില്ല. റുമാന്‍ റഈസ്, മുഹമ്മദ് നവാസ്, ഖുറാം മന്‍സുര്‍, ബാബര്‍ അസാം എന്നിവര്‍ ട്വന്‍റി ടീമില്‍ ആദ്യമായി ഇടം നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT