ജയ്പുർ: അവസാന മത്സരത്തിൽ ആശ്വാസ ജയം നേടി രാജസ്ഥാൻ റോയൽസ് ഐ.പി.എൽ സീസൺ അവസാനിപ്പിച്ചു. റോയൽസിനെ സംബന്ധിച്ചിടത്തോളം വളരെ മോശം സീസണായിരുന്നു ഈ വർഷത്തേത്. 14 മത്സരങ്ങൾ കളിച്ചതിനു ശേഷം വെറും നാല് ജയവും 10 തോൽവിയുമായി ഒമ്പതാം സ്ഥാനത്താണ്. എങ്കിലും ആശ്വസിക്കാനുള്ള കുറച്ച് വകുപ്പുകൾ ഈ സീസണിലുണ്ടായിട്ടുണ്ട്. ബിഹാറിൽനിന്നുള്ള വൈഭവ് സൂര്യവംശി എന്ന കുട്ടിത്താരത്തിന്റെ മിന്നുന്ന പ്രകടനമാണ് റോയൽസിന് ഏറ്റവും പോസിറ്റിവായ കാര്യം. ഏഴ് മത്സരത്തിൽനിന്നും ഒരു സെഞ്ച്വറിയുൾപ്പടെ 252 റൺസാണ് 14കാരൻ അടിച്ചെടുത്തത്.
ചെന്നൈ സൂപ്പർ കിങ്സിനെതിരെ അവസാന മത്സരത്തിൽ അർധശതകം നേടി വൈഭവ് സീസൺ ഗംഭീരമായി അവസാനിപ്പിച്ചു. 33 പന്തിൽ 57 റൺസടിച്ച വൈഭവിന്റെ മികവിൽ ചെന്നൈക്കെതിരെ രാജസ്ഥാൻ ആറ് വിക്കറ്റ് ജയവും സ്വന്തമാക്കി. തനിക്ക് ലഭിച്ച പേരും പ്രശസ്തിയും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന ചോദ്യത്തിന് മത്സരശേഷം താരം മറുപടി നൽകി. ഗുജറാത്ത് ടൈറ്റൻസിനെതിരെ സെഞ്ച്വറി നേടിയതിന് ശേഷം ഏകദേശം 500 കാളുകൾ തനിക്ക് വന്നെന്നും രണ്ടുമൂന്ന് ദിവസം ഫോൺ ഓഫ് ചെയ്തുവെച്ചെന്നും വൈഭവ് പറഞ്ഞു. ‘‘500ലധികം മിസ്ഡ് കാളുകൾ ഉണ്ടായിരുന്നു, പക്ഷേ, ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
സെഞ്ച്വറിക്ക് ശേഷം ധാരാളം ആളുകൾ എന്നെ സമീപിച്ചു, പക്ഷേ, എനിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. ഞാൻ എന്റെ ഫോൺ 2-4 ദിവസം സ്വിച്ച് ഓഫ് ചെയ്തുവെച്ചു. ചുറ്റും അധികം ആളുകൾ ഉണ്ടാകുന്നത് എനിക്ക് ഇഷ്ടമല്ല. എന്റെ കുടുംബവും കുറച്ച് സുഹൃത്തുക്കളും മാത്രം മതി, അത് മതി’’ -വൈഭവ് പറഞ്ഞു. അടുത്ത സീസണിൽ വൈഭവ് എത്തുമ്പോൾ സൂപ്പർ താരങ്ങളെല്ലാം അദ്ദേഹത്തിനു വേണ്ടി തയാറായിരിക്കുമെന്ന് കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.