ഇന്ത്യൻ താരങ്ങളിലെ പ്രത്യേക 'ജെനുസ്' ! അയ്യർ ദി ഗ്രേറ്റ്

ലോകത്ത് ഏറ്റവും കൂടുതൽ ക്രിക്കറ്റ് ടാലെന്‍റുള്ള രാജ്യം ഒരുപക്ഷെ ഇന്ത്യയായിരിക്കും. രാജ്യന്തര ക്രിക്കറ്റിൽ ഒരു രണ്ട് അല്ലെങ്കിൽ മൂന്ന് ടീമുകളെ ഇന്ത്യക്ക് കളിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കും. വ്യക്തിഗത മികവ് ആവോളമുളള, ടെക്നിക്കലി ഒരുപാട് നൂതന തലത്തിൽ നിൽക്കുന്ന ഒരുപാട് മികച്ച താരങ്ങൾ ഈ ടാലെന്‍റ് പൂളിലുണ്ട്. എന്നാൽ ക്രിക്കറ്റിൽ ഇവരെല്ലാം മാച്ച് വിന്നർമാരാകണമെന്നില്ല, സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാൻ സാധിച്ചേക്കണമെന്നുമില്ല. ഇനി ഇതെല്ലാമുണ്ടെങ്കിലും ബലഹീനതകളെ മറികടക്കാനുള്ള കഠിനശ്രമങ്ങളിൽ പിന്നോക്കം നിൽക്കുന്ന താരങ്ങളുണ്ട്. ഇതിനെയെല്ലാം ഒരു പരിധിവരെ മറികടക്കുന്നവരാണ് ഇതിഹാസങ്ങളായി മാറുന്നത്. ഇതിലെ ചില ബോക്സുകളെ ടിക്ക് ചെയ്താൽ നിങ്ങൾക്ക് മികച്ച താരങ്ങളാകാം.  അത്തരത്തിൽ ഇതിഹാസങ്ങളായി മാറിയവരെ പറ്റി പറയേണ്ടതില്ലല്ലോ.

ഇന്ത്യൻ മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ എല്ലാ ബോക്സും ടിക്ക് ചെയ്ത് മുന്നേറുകയാണ് നിലവിൽ. കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ പഞ്ചാബിന്‍റെ കപ്പിത്താനായി മികച്ച ബാറ്റിങ്ങാണ് അയ്യർ കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി 42 പന്ത് മാത്രം നേരിട്ട് 97 റൺസാണ് ശ്രേയസ് നേടിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച അയ്യർ ഒമ്പത് സിക്സറും അഞ്ച് ഫോറുമടിച്ചാണ് മികച്ച ഇന്നിങ്സ് കാഴ്ചവെച്ചത്. പുറത്താകാതെയാണ് അയ്യരിന്‍റെ വെടിക്കെട്ട്. പഞ്ചാബിന്‍റെ ഇന്നിങ്സിൽ അവസാന നാല് ഓവറിൽ വെറും നാല് പന്തുകൾ മാത്രമാണ് അയ്യർ നേരിട്ടത് എന്നുള്ളത് അദ്ദേഹത്തിന്‍റെ കളിയോടുള്ള നിസ്വാർത്ഥമായ ഇടപെടൽ മനസിലാകുന്നു. അവസാന ഓവറിൽ ഒരു പന്ത് പോലും അയ്യർ നേരിട്ടിട്ടില്ല. മറുവശത്ത് തകർത്തടിച്ച ശഷാങ്ക് സിങ്ങിനോട അത് തുടരാനും തന്‍റെ സെഞ്ച്വറിയെ പറ്റി ചിന്തിക്കേണ്ടെന്നും അയ്യർ കൃത്യമായി ഉപദേശിക്കുന്നുണ്ട്.

ടീം മികച്ച സ്കോറിൽ നിൽക്കുമ്പോൾ, മികച്ച ടച്ചിൽ ബാറ്റ് ചെയ്യുമ്പോൾ എത്ര ഇന്ത്യൻ ബാറ്റർമാർ ഇങ്ങനെ ചെയ്യുമെന്ന് പറയാൻ സാധിക്കില്ല. എന്നാൽ നാഴികകല്ലുകളെ പ്രധാനമായി കാണുന്ന, ഒരുപാട് ആഘോഷിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കു മുന്നിൽ അയ്യർ വ്യത്യസ്തനാകുന്നു. ഒരു ടീമിന്‍റെ നായകനായി നിൽക്കുമ്പോൾ ഇത്തരത്തിലുള്ള പ്രവൃത്തി ആ ടീമിന്‍റെ ആത്മാവിനെ ഉച്ചസ്ഥാനത്തേക്കെത്തിക്കും. അവസാന ഓവറിൽ മുഹമ്മദ് സിറാജിനെ 23 റൺസ് അടിച്ചുക്കൂട്ടി തന്‍റെ ക്യാപ്റ്റന്‍റെ വിശ്വാസം കാക്കാൻ ശശാങ്ക് സിങ്ങിന് സാധിച്ചു. 16 പന്തിൽ നിന്നും 44 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.

കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ അയ്യരിൽ പഞ്ചാബിനും ആരാധകർക്കും വിശ്വാസമുണ്ട്. ക്യാപ്റ്റന്‍റെ തൊപ്പി തലയിൽ വെച്ചപ്പോഴെല്ലാം നേട്ടങ്ങളുണ്ടാക്കിയ അയ്യരിന് പഞ്ചാബിന്‍റെയും തലവര മാറ്റാൻ സാധിക്കും. 17 ഐ.പി.എൽ സീസണിൽ കളിച്ച പഞ്ചാബിന് ഒന്നോ രണ്ടോ സീസണിലൊഴികെ കാര്യമായി നേട്ടമൊന്നുമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഐ.പി.എൽ ട്രോഫി ഫേവറൈറ്റ്സിൽ ഒരിക്കൽ പോലും പ്രീതി സിന്‍റയുടെ ഉടമസ്ഥയിലുള്ള ടീമിന് സാധിക്കാറില്ല. എന്നാൽ ഇത്തവണ കഥ വ്യത്യസ്തമാണ്. പഞ്ചാബിന് ഏറെ സാധ്യതകളാണ് മികച്ച ലേലം വിളിയിലൂടെയും അയ്യരിന്‍റെ വരവോടെയും കൂടി ഉണ്ടാകുന്നത്. കൂടെ എക്കാലത്തേയും മികച്ച നായകൻമാരിൽ ഒരാളായ റിക്കി പോണ്ടിങ് പഞ്ചാബിന്‍റെ പ്രധാന കോച്ചായി അയ്യരിനൊപ്പം തന്നെയുണ്ട്. ഡൽഹി ക്യാപിറ്റൽസ് ആദ്യമായി ഫൈനലിൽ എത്തിയതും അയ്യരിന്‍റെ കീഴിലായിരുന്നു.

‍യശ്വസ്വി ജയ്സ്വാളിനെ പോലെ ഒരു ജനറേഷനൽ ടാലെന്‍റായോ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് എന്നിവരെ പോലെ അടുത്ത സൂപ്പർതാരമായിോ അയ്യരിനെ വാഴ്ത്തിപാടാറില്ല. ഷോർട്ട് പിച്ച് പന്തുകൾക്കെതിരെ ഒരുപാട് വീക്ക്നെസുണ്ടായരുന്ന താരമായിരുന്നു അയ്യർ, ട്വന്‍റി-20 അയാൾക്ക് ചേർന്ന ഫോർമാറ്റാണോ എന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടി അദ്ദേഹത്തിന്‍റെ കളി പറ‍യുന്നു. ആഭ്യന്തരം കളിക്കാത്തതിന്‍റെ പേരിൽ കരാറിൽ നിന്നും ഒഴിവാക്കിയ ബി.സി.സി.ഐക്ക് മുന്നിൽ ഇതേ ആഭ്യന്തര മത്സരങ്ങളിലൂടെ തന്നെ അദ്ദേഹം തിരിച്ചുവരവ് നടത്തി. ഏപഅയ്യർ ഒരു പ്രത്യേക ജെനുസാണ്, നിങ്ങൾക്ക് അയാളെ പരിഗണിക്കാതിരിക്കാം, തള്ളിപറയാം, എന്നാൽ ഒഴിവാക്കാൻ സാധിക്കില്ല, കറങ്ങി തിരിഞ്ഞ് വീണ്ടും അയാൾ വീണ്ടും നിങ്ങളുടെ ടീമിന്‍റെ വാതിലിൽ മുട്ടയിരിക്കും! കഠിനാധ്വാനമാണ് അദ്ദേഹത്തിന്‍റെ  വിജയ മന്ത്ര!.

Tags:    
News Summary - Shreyas iyer is special genes of Indian cricket team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-10 00:30 GMT