കേരളത്തിനെതിരെ പിടിമുറുക്കി ജമ്മു കശ്മീർ; ലീഡ് 300 കടന്നു; രഞ്ജി ക്വാർട്ടർ പോരാട്ടം സൂപ്പർ ക്ലൈമാക്സിലേക്ക്

പുണെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്സിൽ പിടിമുറുക്കി ജമ്മു കശ്മീർ. നിലവിൽ കശ്മീർ രണ്ടാം ഇന്നിങ്സിൽ ലഞ്ചിനു പിരിയുമ്പോൾ 91 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 318 റൺസെടുത്തിട്ടുണ്ട്. ലീഡ് 317 റൺസ്.

ഒന്നര ദിവസം ബാക്കി നിൽക്കെ മത്സരം സൂപ്പർ ക്ലൈമാക്സിലേക്കാണ് നീങ്ങുന്നത്. അതിവേഗം ലീഡ് ഉയർത്തി കേരളത്തെ ബാറ്റിങ്ങിന് വിടാനാണ് കശ്മീരിന്‍റെ നീക്കം. ഒറ്റ റണ്ണിന്‍റെ അവിശ്വസനീയ ലീഡ് നേടിയ കേരളത്തിന് സെമിയിലെത്താൻ സമനില മതി. നാലാംദിനം മൂന്ന് വിക്കറ്റിന് 180 റൺസെന്ന നിലയിലാണ് കശ്മീർ ബാറ്റിങ് ആരംഭിച്ചത്. നായകൻ പരസ് ജോഗ്ര സെഞ്ച്വറി നേടിയാണ് പുറത്തായത്. 232 പന്തിൽ 132 റൺസെടുത്ത താരത്തെ ആദിത്യ സർവാതെ ബൗൾഡാക്കി. കനയ്യ വാധ്വാൻ (116 പന്തിൽ 64), ലോണെ നാസിർ (33 പന്തിൽ 28) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി.

സാഹിൽ ലോത്ര (46 പന്തിൽ 16), ആബിദ് മുഷ്താഖ് (അഞ്ചു പന്തിൽ അഞ്ച്) എന്നിവരാണ് ക്രീസിൽ. നേരത്തെ, രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ കശ്മീരിന് തുടക്കത്തിൽതന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായിയിരുന്നു. രണ്ട് റൺസെടുത്ത ശുഭം ഖജൂരിയയെയും 16 റൺസെടുത്ത യാവർ ഹസനെയും പുറത്താക്കി എം.ഡി നിധീഷാണ് കേരളത്തിന് മുൻതൂക്കം സമ്മാനിച്ചത്. പിന്നീട് പരസ് ദോഗ്രയും വിവ്രാന്ത് ശർമയും ചേർന്ന 39 റൺസ് കൂട്ടുകെട്ടാണ് കശ്മീരിനെ കരകയറ്റിയത്. 37 റൺസെടുത്ത വിവ്രാന്ത് ശർമയെ ബേസിൽ എൻ.പി പുറത്താക്കിയെങ്കിലും തുടർന്നെത്തിയ കനയ്യ വാധ്വാൻ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 146 റൺസാണ് ടീമിനെ മികച്ച ലീഡിലേക്ക് നയിച്ചത്.

കേരളത്തിനായി എം.ഡി. നിധീഷ് മൂന്നു വിക്കറ്റ് വീഴ്ത്തി. എൻ. ബേസിൽ രണ്ടും ആദിത്യ സർവാതെ ഒരു വിക്കറ്റും നേടി. ഒന്നാം ഇന്നിങ്സിൽ കേരളത്തിന്‍റെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ, സൽമാൻ നിസാറിന്‍റെ സെഞ്ച്വറി പ്രകടനാണ് ഒറ്റ റണ്ണിന്‍റെ ലീഡ് നേടി തന്നത്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 281 റൺസിന് അവസാനിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സൽമാൻ സെഞ്ച്വറി നേടുന്നത്. മുംബൈയെ ഞെട്ടിച്ച ആവേശവുമായി കളി നയിച്ച ജമ്മു- കശ്മീരിനെതിരെ കേരളത്തിന്റെ അതിശയകരമായ തിരിച്ചുവരവായിരുന്നു മൂന്നാം ദിവസത്തെ കളിയുടെ സവിശേഷത. ഒമ്പത് വിക്കറ്റിന് 200 റൺസെന്ന നിലയിൽ കളി തുടർന്ന കേരളത്തിന് ലീഡെന്ന സ്വപ്നം വളരെ അകലെയായിരുന്നു. എന്നാൽ, അസംഭവ്യമെന്ന് കരുതിയത് യാഥാർഥ്യമാക്കുകയായിരുന്നു സൽമാൻ നിസാറും ബേസിൽ തമ്പിയും ചേർന്ന്.

ഇരുവരും ചേർന്ന് 81 റൺസാണ് അവസാന വിക്കറ്റിൽ കൂട്ടിച്ചേർത്തത്. പരമാവധി പന്തുകൾ സ്വയം നേരിട്ട്, നിശ്ചയദാർഢ്യത്തോടെയുള്ള സൽമാന്റെ പ്രകടനമാണ് കേരളത്തെ അക്ഷരാർഥത്തിൽ പിടിച്ചുനിർത്തിയത്. മറുവശത്ത് ബേസിൽ തമ്പി സൽമാന് മികച്ച പിന്തുണ നൽകി. 12 ഫോറും നാല് സിക്സുമടക്കം 112 റൺസുമായി സൽമാൻ പുറത്താകാതെനിന്നു. 35 പന്തുകളിൽ 15 റൺസെടുത്ത ബേസിൽ പുറത്തായതോടെ കേരള ഇന്നിങ്സിന് അവസാനമായി. നേരത്തേ ബിഹാറിനെതിരെയും സൽമാൻ ശതകം നേടിയിരുന്നു. അതേസമയം, ലീഡ് നേടാനായതോടെ മത്സരം സമനിലയിൽ അവസാനിച്ചാൽ കേരളം സെമിയിലേക്ക് മുന്നേറും. കശ്മീരിനുവേണ്ടി ആക്വിബ് നബി ആറും യുധ്വീർ സിങ്ങും സാഹിൽ ലോത്രയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - Jammu and Kashmir takes hold against Kerala; Lead crossed 300; Ranji quarter fight to super climax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.