ഇന്ദോർ: ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശുഭ്മാൻ ഗില്ലിന്‍റെയും (112), ക്യാപ്റ്റൻ രോഹിത് ശർമയുടെയും (101) സെഞ്ച്വറിക്കരുത്തിൽ കൂറ്റൻ സ്കോർ. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 385 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ഹാർദിക് പാണ്ഡ്യ അർധസെഞ്ച്വറി (54) നേടി.
സൂപ്പർ ഫോമിൽ തുടരുന്ന ശുഭ്മാൻ ഗില്ലും ക്യാപ്റ്റൻ രോഹിത് ശർമയും ചേർന്ന് ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 26 ഓവറിൽ 212 റൺസാണ് ഈ കൂട്ടുകെട്ട് അടിച്ചെടുത്തത്. 78 പന്തിൽ 13 ഫോറും അഞ്ച് സിക്സും അടങ്ങിയതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്സ്. 85 പന്തിൽ ഒമ്പത് ഫോറും ആറ് സിക്സും അടങ്ങിയതാണ് രോഹിതിന്‍റെ ഇന്നിങ്സ്. വിരാട് കോഹ്ലി 36 റൺസെടുത്ത് പുറത്തായി.
ഇഷാൻ കിഷൻ (17), സൂര്യകുമാർ യാദവ് (14), വാഷിങ്ടൺ സുന്ദർ (ഒമ്പത്) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങി. 40 ഓവറിന് ശേഷം വിക്കറ്റുകൾ തുടർച്ചയായി വീണത് റൺ നിരക്കിനെ ബാധിച്ചു. ശർദുൽ താക്കൂർ 17 പന്തിൽ 25 റൺസ് നേടി.
ജേക്കബ് ഡഫി, ബ്ലെയർ ടിക്നെർ എന്നിവർ മൂന്ന് വിക്കറ്റ് വീതവും മൈക്കൽ ബ്രാസ്വെൽ ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.