സചിൻ തെണ്ടുൽക്കർ
ചെറുപ്രായത്തിൽ തന്നെ ദേശീയ ടീമിനായി കളിച്ചിരുന്നെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാറ്റിങ് ഇതിഹാസം സചിൻ തെണ്ടുൽക്കറേക്കാൾ 5000 റൺസ് അധികം നേടുമായിരുന്നെന്ന് മുൻ ആസ്ട്രേലിയൻ താരം മൈക്കൽ ഹസ്സി. ഓസീസ് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോഡുള്ള ഹസ്സി തന്‍റെ 28ാം വയസ്സിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.
ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി 324 ഇന്നിങ്സുകളിൽനിന്ന് 49 ശരാശരിയിൽ 12,398 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 22 സെഞ്ച്വറികളും 72 അർധ സെഞ്ച്വറികളും ഉൾപ്പെടും. ആഭ്യന്തര ക്രിക്കറ്റിൽ 272 മത്സരങ്ങളിൽനിന്ന് 61 സെഞ്ച്വറികളടക്കം 23,000 റൺസ് നേടിയിട്ടുണ്ട്. ഓസീസ് ക്രിക്കറ്റിലെ മികച്ച ബാറ്റർമാരിലൊരാൾ എന്ന വിശേഷണത്തോടെയാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത്.
2004ലാണ് ഓസീസിനായി അരങ്ങേറ്റ മത്സരം കളിക്കുന്നത്. 2007 ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിലും 2006, 2009 ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ടീമിലും ഹസ്സി അംഗമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 450 ഇന്നിങ്സുകളിൽനിന്ന് 34,357 റൺസാണ് സചിൻ നേടിയത്. 100 സെഞ്ച്വറികളും സചിന്‍റെ പേരിലുണ്ട്.
‘ഞാൻ അതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. കളിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സചിൻ തെണ്ടുൽക്കറേക്കാൾ 5000 റൺസ് അധികം നേടുമായിരുന്നു. കൂടുതൽ സെഞ്ച്വറികൾ, വിജയങ്ങൾ, ഏറ്റവും കൂടുതൽ ആഷസ് വിജയങ്ങൾ, ഏറ്റവും കൂടുതൽ ലോകകപ്പ് വിജയങ്ങൾ, ഒരുപക്ഷേ ഇതെല്ലാം ഉണ്ടാകുമായിരുന്നു. നിർഭാഗ്യവശാൽ, ഞാൻ രാവിലെ ഉണരുമ്പോൾ അത് ഒരു സ്വപ്നം മാത്രമായിരുന്നു. നേരത്തെ അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ എന്നെ തെരഞ്ഞെടുത്തത് തന്നെ വലിയ കാര്യമാണ്. കളിയെ കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്’ -ഹസ്സി ഒരു യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തി.
ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ (സി.എസ്.കെ) താരമായിരുന്നു ഹസ്സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.