വിജയാഘോഷത്തിൽ ടീം ഇന്ത്യ
മുംബൈ: 2026ലെ ഐ.സി.സി ടി20 ലോകകപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റൺസിന് വീഴിത്തിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.
ഈ ചരിത്ര വിജയത്തിന് കളിക്കാർക്കും, സപ്പോർട്ട് സ്റ്റാഫുകൾക്കും, സെലക്ടർമാർക്കും ബി.സി.സി.ഐ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ടീമിന്റെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് ബോർഡിന്റെ ഓണററി സെക്രട്ടറി ദേവജിത് സൈകി ഏവർക്കും നന്ദി അറിയിച്ചു.
ടീമിന്റെ മികച്ച പ്രകടനത്തിനും ആഗോളതലത്തിൽ ഇന്ത്യൻ ക്രിക്കറ്റിന് അവർ നൽകിയ സംഭാവനകൾക്കും ബോർഡ് നൽകുന്ന അംഗീകാരമാണ് ഈ ക്യാഷ് റിവാർഡ്. സ്വന്തം മണ്ണിലെ ഈ മഹത്തായ വിജയം ഇന്ത്യയിലുടനീളം ആഘോഷങ്ങൾക്ക് തിരികൊളുത്തുക മാത്രമല്ല, ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ ആധിപത്യം ശക്തിപ്പെടുത്തുകയും രാജ്യമെമ്പാടുമുള്ള യുവ ക്രിക്കറ്റ് ആരാധകർക്ക് പ്രചോദനമാവുകയുമാണ് ചെയ്തത്.
മൂന്ന് വർഷം മുമ്പ് ഏകദിന കിരീടം ഓസീസിന് അടിയറവ് വെക്കേണ്ടി വന്ന അതേ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യയുടെ ഈ കിരീട വിജയം. സ്കോർ: ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 255. ന്യൂസിലൻഡ് 19 ഓവറിൽ 159ന് ഓൾ ഔട്ട്. ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബുംറ നാലു ഓവറിൽ 15 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. അക്ഷർ പട്ടേൽ മൂന്നു വിക്കറ്റ് വീഴ്ത്തി. ഓപ്പണർമാരായ മലയാളി താരം സഞ്ജു സാംസണിന്‍റെയും അഭിഷേക് ശർമയുടെയും ഇഷാൻ കിഷന്‍റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യയെ റെക്കോഡ് സ്കോറിലെത്തിച്ചത്. ബുംറ മത്സരത്തിലെ താരമായും സഞ്ജു ടൂർണമെന്‍റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.