തിലകിന് അർധ സെഞ്ച്വറി, സന്ദീപ് ശർമക്ക് അഞ്ചുവിക്കറ്റ്; മുംബൈക്കെതിരെ രാജസ്ഥാന് 180 റൺസ് വിജയലക്ഷ്യം

ജയ്പൂർ: ഒരുഘട്ടത്തിൽ നൂറ് കടക്കുമോ എന്നാശങ്കിച്ചിടത്ത് നിന്ന് അഞ്ചാം വിക്കറ്റിൽ തിലക് വർമയും (65) നേഹൽ വധേരയും (49) നടത്തിയ ഗംഭീര ചെറുത്ത് നിൽപ്പ് മുംബൈ ഇന്ത്യൻസിനെ മികച്ച സ്കോറിലെത്തിച്ചു. രാജസ്ഥാൻ റോയൽസിനെതിരെ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. അഞ്ച് വിക്കറ്റ് നേടിയ സന്ദീപ് ശർമയാണ് മുംബൈക്ക് കനത്ത പ്രഹരമേൽപ്പിച്ചത്.

ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും 20 റൺസെടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റ് നഷ്ടമായി. ട്രെൻഡ് ബോൾട്ടിന്റെ പന്തിൽ ആറു റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം മടങ്ങിയത്. സന്ദീപ് ശർയുടെ അടുത്ത ഓവറിൽ റൺസൊന്നും എടുക്കാതെ ഇഷാൻ കിഷനും മടങ്ങി. രണ്ടു പേരും വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ക്യാച്ച് നൽകിയാണ് മടങ്ങിയത്.

10 റൺസെടുത്ത സൂര്യകുമാർ യാദവിനെ സന്ദീപ് ശർമ തന്റെ അടുത്ത ഓവറിൽ പവലിന്റെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റിൽ തിലക് വർമയും മുഹമ്മദ് നബിയും ചേർന്ന് സ്കോർ 50 കടത്തി. 23 റൺസെടുത്ത നബിയെ യുശ്വേന്ദ്ര ചഹൽ പുറത്താക്കി. തുടർന്നെത്തിയ നേഹൽ വധേരയെ കൂട്ടുപിടിച്ച് തിലക് വർമ സ്കോറിന് വേഗം കൂട്ടി.

വെടിക്കെട്ട് മൂഡിലായിരുന്ന ഇരുവരെ ചേർന്ന് 16 ഓവറിൽ ടീമിനെ 150 ൽ എത്തിച്ചു. അർധ സെഞ്ച്വറിക്ക് ഒരു റൺസകലെ ബോൾട്ടിന്റെ പന്തിൽ വധേര മടങ്ങി. 24 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമുൾപ്പെടെയാണ് വധേര 49 റൺസെടുത്തത്. 10 റൺസെടുത്ത നായകൻ ഹാർദിക് പാണ്ഡ്യയെ അവേശ് ഖാൻ എൽബിയിൽ കുരുക്കി.

സന്ദീപ് ശർമയുടെ അവസാന ഓവറിൽ കൂറ്റനടിക്ക് ശ്രമിക്കവെ തിലക് വർമയും വീണു. 45 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമുൾപ്പെടെ 65 റൺസെടുത്ത തിലക് വർമ സന്ദീപ് ശർമയുടെ പന്തിൽ പവലിന് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത പന്തിൽ കോട്സിയും അഞ്ചാമത്തെ പന്തിൽ ടിം ഡേവിഡും(1) മടങ്ങി. അഞ്ച് വിക്കറ്റ് നേടിയ സന്ദീപ് ശർമ അവസാനത്തെ ഓവറിൽ മാത്രം മൂന്ന് വിക്കറ്റാണ് നേടിയത്. ട്രെൻഡ് ബോൾട്ട് രണ്ട് വിക്കറ്റെടുത്തു.

Tags:    
News Summary - Half century for Tilak, five wickets for Sandeep Verma; Rajasthan set a target of 180 runs against Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-22 01:56 GMT