മുംബൈ: ഇന്ത്യ -പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങുന്ന കാര്യത്തിൽ താരങ്ങൾക്ക് വ്യക്തിപരമായി തീരുമാനമെടുക്കാമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ. മത്സരങ്ങൾ മേയ് 17ന് പുനരാരംഭിക്കാനിരിക്കെ, മടങ്ങിപ്പോയ വിദേശതാരങ്ങളെല്ലാം തിരിച്ചെത്തുമോ എന്ന ആശങ്കയിലാണ് ഫ്രാഞ്ചൈസികൾ. ജൂൺ 11ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് മുമ്പായി താരങ്ങൾ ടീമിനൊപ്പം ചേരണമെന്നും ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നിർദേശിച്ചു.
ജോഷ് ഹെയ്സൽവുഡും മിച്ചൽ സ്റ്റാർക്കും ഐ.പി.എല്ലിനായി മടങ്ങിയെത്താൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. മേയ് 25ന് അവസാനിക്കേണ്ടിയിരുന്ന ടൂർണമെന്റ് പുതിയ മത്സരക്രമം അനുസരിച്ച് ജൂൺ മൂന്നിനാണ് തീരുന്നത്. ടൂർണമെന്റിൽ കളിക്കുന്ന ഓസീസ്, ദക്ഷിണാഫ്രിക്ക താരങ്ങൾ ഒരാഴ്ചക്കുശേഷം ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും കളിക്കേണ്ടിവരും. ഓസീസ് താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിൽ തങ്ങൾ ആസ്ട്രേലിയൻ സർക്കാറുമായും ബി.സി.സി.ഐയുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് എന്നിവരാണ് ഐ.പി.എല്ലിൽ കളിക്കുന്ന മറ്റ് പ്രധാന ഓസീസ് താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.