ജോളി വധം ആട്ടക്കഥ

കാൽനൂറ്റാണ്ടു മുമ്പ് ഇസ്രോ ചാരവൃത്തിചരിതം അവതരിപ്പിച്ചു വായനക്കാരെ ത്രസിപ്പിച്ച പത്രങ്ങൾ ഇപ്പോൾ ജോളിവധം ആ ട്ടക്കഥ അരങ്ങേറുകയാണ്. ആദ്യ കലാപരിപാടി പൂർണമായും അച്ചടിയുടെ സംഭാവനയായിരുന്നു. അന്ന് ശിശുവായിരുന്ന ദൃശ്യമാധ ്യമം അതിൽ പങ്കെടുത്തില്ല. എന്നു തന്നെയല്ല, പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തു. രഹസ്യാന്വേഷണ ഏജ ൻസികളും ആൻറണി കോൺഗ്രസുൾപ്പെടെ പലരും സ്വന്തം ആവശ്യങ്ങൾ മുൻനിർത്തി തയാറാക്കിയ സ്ക്രിപ്റ്റുകൾ അനുസരിച്ച്‌ തങ ്ങൾ ആടുകയായിരുന്നെന്ന് കാലക്രമത്തിൽ പത്രങ്ങൾ തിരിച്ചറിഞ്ഞു. പക്ഷേ, അവർ അതൊരു പ്രശ്നമാക്കിയില്ല. കാരണം, ചെയ്ത തൊക്കെ അവരുടെ വാണിജ്യതാൽപര്യങ്ങൾക്ക് അനുസൃതവുമായിരുന്നു. എല്ലാം കളിയുടെ ഭാഗമെന്ന മട്ടിൽ അവർ പൊടിയും തട്ടി സ ്ഥലം വിട്ടു.

ജോളിവധം ആട്ടക്കഥ അച്ചടി മാധ്യമങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും സംയുക്ത പരിപാടിയാണ്. ഇരുകൂട് ടരും അത് മത്സരിച്ച് കൊഴുപ്പിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അറിവ് പകരുന്നതു മാത്രമല്ല, വിനോദം പ്രദാനം ചെയ്യ ുന്നതും മാധ്യമങ്ങളുടെ കർത്തവ്യങ്ങളിൽ പെടുന്നു. വിനോദത്തിെൻറ പരിധിയിലാകട്ടെ, ഹാസ്യം, ബീഭത്സം ഇങ്ങനെ വൈവി ധ്യമാർന്ന പലതും വരും. കഥാനായികയെ തെളിവെടുപ്പിനായി കൊണ്ടുപോയ ഇടങ്ങളിൽ തടിച്ചുകൂടി ശാപവാക്കുകൾ ചൊരിഞ്ഞ ജനത്തി െൻറ പ്രതികരണത്തിൽ നിന്ന്, ചാരചരിതം പോലെ, ജോളിവധവും അനുവാചകർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വായിച്ചെടുക് കാം. ഈ കലാപരിപാടി നടക്കുന്നത് മാധ്യമപ്രവർത്തനം എന്ന പേരിലായതുകൊണ്ട്‌ അതിനെ തൊഴിൽമൂല്യങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കേണ്ടതുണ്ട്.

സാങ്കേതികവിദ്യ മാധ്യമലോകത്തെ അതിവേഗം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ ലേഖകന് പരിചിതമായിരുന്ന പലതും തിരിച്ചറിയാൻ കഴിയാത്തവിധം മാറിക്കഴിഞ്ഞിരിക്കുന്നു. അതിനോടൊന്നും ഒരെതിർപ്പുമില്ല. കാരണം, ഏതു മേഖലയിലായാലും ഒരു ആചാര്യെൻറ ആശയങ്ങളെയും അവസാനവാക്കായി സ്വീകരിക്കേണ്ടതിെല്ലന്നാണ് എെൻറ അഭിപ്രായം. അവയിൽ മാറ്റങ്ങൾ വരുത്താൻ പിന്നാലെ വരുന്നവർക്ക് അവകാശമുണ്ട്. പക്ഷേ, കാലത്തിനൊത്ത് മാറാത്ത, അഥവാ മാറാൻ പാടില്ലാത്ത, ചിലതുണ്ട്. സത്യം, നീതി തുടങ്ങിയ ഉദാത്തസങ്കൽപങ്ങൾ ഉദാഹരണം. ഏതു തുറയിൽ പ്രവർത്തിക്കുന്നയാൾക്കും സത്യവും നീതിയുമൊന്നും എനിക്ക് ബാധകമല്ലെന്ന് അവകാശപ്പെടാനാകില്ല.

പീലാത്തോസിനെപ്പോലെ, എന്താണ് സ ത്യം എന്ന് തീർച്ചയായും ചോദിക്കാം. അത് എല്ലായ്പോഴും എളുപ്പത്തിൽ, കൃത്യമായി നിർണയിക്കാനായെന്നു വരില്ല. സത്യമാണെന്ന വിശ്വാസത്തിൽ ഒരു നിലപാടെടുക്കുകയും അത് സത്യമായിരുന്നില്ലെന്നു പിന്നീട് തിരിച്ചറിഞ്ഞെന്നു വരുകയും ചെയ്യാം. എന്നാൽ, സത്യമല്ലെന്നു അറിഞ്ഞുകൊണ്ട് അതിെൻറ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ പാടില്ല. നീതിയുടെ കാര്യത്തിലും ഇതുപോലെയുള്ള ചോദ്യങ്ങൾ ഉയർത്താനാകും. ഏത് അത്യാധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെങ്കിലും ചെയ്യുന്നത് സത്യസന്ധവും നീതിപൂർവകവുമാണെന്ന് ഉറപ്പുവരുത്താനുള്ള തൊഴിൽപരമായ ഉത്തരവാദിത്തം ഒരു മാധ്യമ പ്രവർത്തകനുണ്ട്.

രാജ്യത്തെ നിയമവ്യവസ്ഥയെ മാനിക്കാനുള്ള ബാധ്യതയും മാധ്യമങ്ങൾക്കുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റവാളിയാണെന്ന് സംശയാതീതമായി തെളിയിക്കപ്പെടണമെന്ന നിയമവ്യവസ്ഥ ആവശ്യപ്പെടുന്നു. അതുവരെ പ്രതി നിരപരാധിയാണെന്ന് അനുമാനിക്കണമെന്നും. നീതിപൂർവകമായ കുറ്റാന്വേഷണവും വിചാരണയും ഏതൊരു പ്രതിയുടെയും മൗലികാവകാശമാണ്. അത് ഉറപ്പുവരുത്തുകയാണ് ഈ നിബന്ധനകളുടെ ആത്യന്തികലക്ഷ്യം.

വിവരശേഖരണം മാധ്യമപ്രവർത്തനത്തിെൻറ ഭാഗമാണ്. പരദൂഷണവും ഒരർഥത്തിൽ വിവരമാണ്‌. പക്ഷേ, മാധ്യമപ്രവർത്തകർ അന്വേഷിക്കേണ്ടത് ആ വിഭാഗത്തിൽ പെടുന്ന വിവരമല്ല, വസ്തുതാപരമായ വിവരമാണ്. വിവരത്തിന് അവർ ആരെയാണ് ആശ്രയിക്കുന്നത് എന്നത് പ്രധാനമാണ്. ഓരോ വിഷയത്തിലും ഏത് സ്രോതസ്സിനെയാണ് ആശ്രയിക്കാവുന്നത് എന്ന് വിവേചനബുദ്ധിയോടെ വിലയിരുത്താൻ മാധ്യമ പ്രവർത്തകർക്കാകണം. അന്വേഷണത്തിലിരിക്കുന്ന ഒരു ക്രിമിനൽകേസിൽ പ്രത്യക്ഷത്തിൽ ആശ്രയിക്കാവുന്ന ഏകസ്രോതസ്സ് അത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ്. അയാളാണ് കേസ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതും ലഭ്യമായ വിവരങ്ങൾ വിലയിരുത്തുന്നതും. കോടതിക്കുമുന്നിൽ തെളിവുകൾ ഹാജരാക്കി പ്രതി കുറ്റവാളിയാണെന്ന് സ്ഥാപിക്കാൻ ബാധ്യതയുള്ള ആളാണയാൾ.

ഐ.എസ്.ആർ.ഒ ചാരക്കേസിൽ മാധ്യമങ്ങൾക്ക് വഴിപിഴച്ചത് ഇൻറലിജൻസ് ബ്യൂറോ (ഐ.ബി), റിസർച്ച്‌ ആൻഡ് അനാലിസിസ് വിങ് (റോ), പൊലീസിനുള്ളിലെ ഗ്രൂപ്പുകൾ, ആൻറണി കോൺഗ്രസ് എന്നിങ്ങനെയുള്ള സ്രോതസ്സുകളെ ആശ്രയിച്ചതുകൊണ്ടാണ്. ഐ.ബിയും റോയും രഹസ്യാന്വേഷണ ഏജൻസികളാണ്. അവരുടെ ചുമതല രഹസ്യവിവരങ്ങൾ ശേഖരിച്ച് സർക്കാറിന് നൽകുകയാണ്. അവർ സർക്കാറിന് നൽകുന്ന വിവരം ശരിയാകണമെന്നില്ല. ഒരു രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരം പൂർണമായും വിശ്വാസത്തിലെടുത്തതിെൻറ ഫലമായാണ് ജയപ്രകാശ് നാരായൺ മുംൈബയിലെ ആശുപത്രിയിൽ മരണം കാത്തു കിടക്കുമ്പോൾ പ്രധാനമന്ത്രി മൊറാർജി ദേശായി അദ്ദേഹം അന്തരിച്ചതായി ലോക്സഭയെ അറിയിച്ചതും സ്പീക്കർ ആദരസൂചകമായി സഭ പിരിച്ചുവിട്ടതും.

രഹസ്യാന്വേഷണ ഏജൻസികൾ മാധ്യമപ്രവർത്തകരിൽനിന്നും മാധ്യമ പ്രവർത്തകർ അവരിൽനിന്നും വിവരം തേടാറുണ്ട്. എന്നാൽ, ഇരുകൂട്ടരും അവ വിവേചനപൂർവമേ ഉപയോഗിക്കാൻ പാടുള്ളൂ. മാധ്യമങ്ങൾക്ക് അവർ താൽപര്യപൂർവം വിവരം നൽകുന്നെങ്കിൽ അതിെൻറ പിന്നിൽ ദുരുദ്ദേശ്യമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ചാരക്കേസിൽ സ്വന്തം സ്ക്രിപ്റ്റുകളിലൂടെ ഉപകഥകൾ സൃഷ്ടിച്ച പൊലീസുദ്യോഗസ്ഥന്മാരും കോൺഗ്രസ് നേതാക്കളും സ്വന്തം താൽപര്യം മുൻനിർത്തിയുള്ള പ്രവർത്തനത്തിലാണ് ഏർപ്പെട്ടിരുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ടവരല്ലാത്തവരുടെ കൂടി സഹായത്തോടെയാണ് മാധ്യമങ്ങൾ ജോളിവധം കഥയും മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് വാർത്തകൾ പരിശോധിക്കുമ്പോൾ വ്യക്തമാകും.

ജോളി ഒരു സീരിയൽ കൊലപാതകിയാണോ? എനിക്കറിയില്ല. മറ്റുള്ളവരുടെ മനസ്സുകളിലെന്ന പോലെ എെൻറ മനസ്സിലും അത് സംബന്ധിച്ച്‌ ചില സംശയങ്ങളും നിഗമനങ്ങളുമുണ്ട്. പക്ഷേ, അവർ കൊല നടത്തിയോ, നടത്തിയെങ്കിൽ എത്രയെണ്ണം എന്നൊക്കെയുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്മാരാണ്. അവർ നൽകുന്ന തെളിവുകൾ വിലയിരുത്തി തീർപ്പുകൽപിക്കേണ്ടത് കോടതികളും. അന്തിമ കോടതിവിധി വന്ന ശേഷവും അതിനെ സംശയിക്കാനും അതിനോട് വിയോജിക്കാനും ഗുരുതരമായ നീതിനിഷേധം നടന്നെന്നു കണ്ടാൽ അതിനെതിരെ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ പ്രതികരിക്കാനുമുള്ള അവകാശം പൗരന്മാർക്കെന്ന പോലെ മാധ്യമങ്ങൾക്കുമുണ്ട്. എന്നാൽ, അന്വേഷണഘട്ടത്തിൽ നീതിനിർവഹണത്തിനു തടസ്സമാകാവുന്ന രീതിയിലുള്ള മാധ്യമങ്ങളുടെ പ്രവർത്തനം അപലപനീയമാണ്.

ജോളിയെ തെളിവെടുപ്പിന് കൊണ്ടുപോയ സ്ഥലങ്ങളിൽ കൂട്ടംകൂടി നിന്ന് അട്ടഹസിക്കുകയും ശപിക്കുകയും ചെയ്തവർ അവർ നരാധമയാണെന്ന്‌ ഉറപ്പിച്ചുകഴിഞ്ഞവരാണ്. മാധ്യമവിചാരണ പിന്തുടർന്നാണ് അവർ ആ തീരുമാനത്തിലെത്തിയത്. അവിടെ മാധ്യമങ്ങളുടെ അപഥസഞ്ചാരത്തിലെ അപകടം വെളിപ്പെടുന്നു. അടുത്ത റീഡർഷിപ് സർവേയിലെ കണക്കുകൾകൊണ്ട് കഴുകിക്കളയാവുന്ന പാപമല്ല അത്. വിവിധ ഘട്ടങ്ങളിൽ രേഖകളും മറ്റു തെളിവുകളും വാദങ്ങളും ആസ്പദമാക്കി മാത്രം തീർപ്പുകൽപിക്കാൻ ചുമതലപ്പെട്ട ന്യായാധിപന്മാരും ഈ ആട്ടക്കഥ കാണുകയാണ്. കോടതിക്ക് പുറത്തുനിന്ന് ലഭിച്ച വിവരങ്ങൾ അവഗണിച്ചുകൊണ്ട് തീരുമാനമെടുക്കാൻ അവരുടെ തൊഴിൽപ്രമാണങ്ങൾ അനുശാസിക്കുന്നു.

അധമ പത്രപ്രവർത്തനത്തിെൻറ സ്വാധീനത്തിൽനിന്ന് മുക്തിനേടാൻ അവർക്ക് കഴിയട്ടെ എന്ന്‌ ആശംസിക്കുകയല്ലാതെ മറ്റെന്താണ് നമുക്ക് ഈ അവസരത്തിൽ ചെയ്യാനാകുന്നത്? ആധുനിക മാധ്യമപ്രവർത്തനത്തിെൻറ ഒരു പ്രധാന ദൗർബല്യം അത് സംഭവങ്ങളിൽ ശ്രദ്ധയൊതുക്കുകയും അവയിലേക്ക് നയിച്ച (അഥവാ നയിക്കുന്ന) പ്രക്രിയകളെ പാടെ അവഗണിക്കുകയും ചെയ്യുന്നുവെന്നതാണ്. ടി.വിയിൽ- വാർത്താ ചാനലിലായാലും വിനോദ ചാനലിലായാലും- നാം ദിവസവും ഏറ്റവുമധികം കേൾക്കാറുള്ള വാക്കുകളിൽ ഒന്നാണ് കൊലപാതകം. ഒരു കൊലപാതകത്തിനു പിന്നാലെ എത്രകാലം വേണമെങ്കിലും അലയാൻ തയാറുള്ള മാധ്യമങ്ങൾ എന്തുകൊണ്ടാണ് കൊലപാതകങ്ങൾ പെരുകുന്നതെന്ന് അന്വേഷിക്കാൻ കൂട്ടാക്കാത്തത്? ഇത്തരം അന്വേഷണങ്ങൾ നടത്താനുള്ള അറിവും പരിശീലനവും നേടിയിട്ടുള്ളവർ നമ്മുടെ ഇടയിലുണ്ട്.

സമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളുടെയും മറ്റു ദുഷ്പ്രവണതകളുടെയും വളർച്ചയിൽ ദൃശ്യമാധ്യമങ്ങൾക്ക് പങ്കുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വാർത്തകൾ അപക്വമായ രീതിയിൽ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളും അറിയാതെ അതിന് സഹായിക്കുന്നുണ്ടാകണം. ജാഗ്രത്തായ ഒരു സമൂഹത്തിൽ പ്രഫഷനൽ സംഘടനകൾ ഈവക വിഷയങ്ങൾ ശ്രദ്ധിക്കുകയും ചർച്ചകളിലൂടെ ആശയസമന്വയത്തിന് ശ്രമിക്കുകയും ചെയ്യാറുണ്ട്. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് പത്ര ഉടമകളോ പത്രാധിപന്മാരോ അവരുടെ സംഘടനകളോ അത്തരത്തിലുള്ള ഒരു സംവിധാനം ഉണ്ടാക്കാൻ കൂട്ടാക്കിയിട്ടില്ല. പ്രഫഷനലിസം ശക്തിപ്പടുത്തേണ്ടതിെൻറ ആവശ്യകത മാധ്യമനേതൃത്വം ഇനിയെങ്കിലും മനസ്സിലാക്കണം.

Tags:    
News Summary - Visual Media Channel Journalism -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.