മലപ്പുറം ജില്ലയിലെ താനൂരിൽ കഴിഞ്ഞ ഞായറാഴ്ച അർധരാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെവരെ നടന്ന കാര്യങ്ങൾ വിശദീകരിച്ചെഴുതിയാൽ ഇത് കേരളത്തിൽതന്നെയോ എന്ന് ആരും സംശയിച്ചുപോകും. ഉത്തരേന്ത്യയിലെ കലാപപ്രദേശങ്ങളിൽ നടക്കുന്നതുപോലെയുള്ള കാര്യങ്ങളാണ് താനൂരിലെ ചാപ്പപ്പടി മുതൽ ഓട്ടുംപുറം ഫാറൂഖ് മസ്ജിദ് വരെയുള്ള പ്രദേശങ്ങളിൽ നടന്നത്. അതായത്, രണ്ട് കിലോമീറ്ററോളം നീളത്തിൽ വരുന്ന ഈ പ്രദേശത്തെ ഏതാണ്ടെല്ലാ വീടുകളും തകർക്കപ്പെട്ടിരിക്കുന്നു. വാഹനങ്ങൾ, വീട്ടുപകരണങ്ങൾ, തൊഴിലുപകരണങ്ങൾ എന്തിനേറെ കുടിവെള്ള പൈപ്പുകൾ വരെ തകർന്നുകിടപ്പാണ്.
ഏതെങ്കിലും ഗുണ്ടാസംഘമോ കലാപക്കൂട്ടമോ അല്ല ഇത് ചെയ്തത്. നാട്ടുകാരുടെ നികുതിപ്പണം തിന്നുകഴിയുന്ന സർക്കാറിെൻറ സ്വന്തം പൊലീസാണ് ഈ അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയിരിക്കുന്നത്. അർധരാത്രി വീടുകളിലെത്തിയ പൊലീസ് വാതിലുകൾ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് അക്രമം അഴിച്ചുവിട്ടത്. സ്ത്രീകൾ മാത്രമുള്ള വീടുകളാണ് നല്ലൊരു ശതമാനം. വനിത പൊലീസിെൻറ സാന്നിധ്യമില്ലാതെ കടക്കാൻ പാടില്ലാത്ത ഇടങ്ങളിലാണ് അർധരാത്രി പുരുഷ പൊലീസുകാർ അതിക്രമിച്ചുകടന്നത്. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകൾ പാതിരാത്രിയിൽ വീടുവിട്ട് ഓടേണ്ട അവസ്ഥയാണ് അവിടെ ഉണ്ടായിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന തെറിവാക്കുകളും വംശീയ അധിക്ഷേപ വാക്കുകളുംകൊണ്ടാണ് വീട്ടുകാരുടെ ചോദ്യങ്ങളെ പൊലീസ് നേരിട്ടത്. പൊലീസിനെ ഭയന്ന് ജനങ്ങൾ കൂട്ടപലായനം നടത്തുകയായിരുന്നു. പുരുഷന്മാരെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി. പിടിച്ചുകൊണ്ടുപോയവരിൽ പ്ലസ് ടു പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർഥികളുമുണ്ട്. ഇവർ എവിടെയാണെന്ന് ആർക്കും ധാരണയില്ല. പേടിച്ച സ്ത്രീകളും കുട്ടികളും നാടുവിട്ടു. കുട്ടികൾ എത്താത്തതിനാൽ പ്രദേശത്തെ കോർമൻതല എ.എം.എൽ.പി സ്കൂളിൽ ചൊവ്വാഴ്ചയും അധ്യയനം നടന്നില്ല. ഇടതുപക്ഷ സർക്കാറിന് കീഴിലുള്ള ഒരു പൊലീസ് സേനയാണ് ഉത്തരേന്ത്യയിലെ വർഗീയ പൊലീസിനെ വെല്ലുന്ന ഈ നായാട്ടിന് നേതൃത്വം നൽകിയത് എന്നത് നാണക്കേടാണ്.
താനൂരിലെ പൊലീസ് അതിക്രമം ചൊവ്വാഴ്ച നിയമസഭയിൽ സ്വാഭാവികമായും വലിയ ഒച്ചപ്പാടിന് കാരണമായി. എന്നാൽ, പൊലീസിനെ സമ്പൂർണമായി ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. പൊലീസ് നിഷ്ക്രിയത്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നേരത്തേ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ഞങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. അന്ന് പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നത് ഖേദകരമാണ്. അതിനാൽ, സംസ്ഥാന പൊലീസിന് എവിടെയാണ് പിഴക്കുന്നെതന്ന് കണ്ടെത്തി ചികിത്സിക്കാൻ മുഖ്യമന്ത്രി ഇടപെട്ടേ മതിയാവൂ. പൊലീസിെൻറ മനോവീര്യം എന്ന സ്ഥിരം പല്ലവി പറഞ്ഞ് എല്ലാ അരുതായ്മകൾക്കും മറപിടിക്കാനാണ് തുനിയുന്നതെങ്കിൽ വലിയ ജനകീയ പ്രതിഷേധമായിരിക്കും അത് ക്ഷണിച്ചുവരുത്തുക.
താനൂരിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കാനും കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാനും സർക്കാർ സന്നദ്ധമാവണം. നഷ്ടം നേരിട്ട സർവർക്കും നഷ്ടപരിഹാരം നൽകുകയും വേണം. എന്നാൽ, സർക്കാറിെൻറയും മുഖ്യമന്ത്രിയുടെയും ഇതുവരെയുള്ള സമീപനം മുന്നിൽവെച്ച് നോക്കുമ്പോൾ അതൊന്നും നടക്കാനുള്ള സാധ്യത കാണുന്നില്ല. അങ്ങനെയെങ്കിൽ മനുഷ്യാവകാശ കമീഷൻ, ന്യൂനപക്ഷ കമീഷൻ, കോടതി തുടങ്ങിയ സംവിധാനങ്ങളിലൂടെ ഇരകൾക്ക് നീതി ലഭ്യമാക്കാനും അക്രമികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സാമൂഹിക സംഘടനകളും മുന്നോട്ടുവരണം.
താനൂരിലെയും തിരൂരിലെയും തീരദേശ മേഖലകളിൽ രാഷ്ട്രീയ സംഘർഷങ്ങൾ വ്യാപകമായിട്ട് കാലമേറെയായി. സി.പി.എമ്മും മുസ്ലിം ലീഗും ഇരുപക്ഷത്ത് നിന്നുകൊണ്ടുള്ള സംഘട്ടനങ്ങളാണ് അവിടെ നടക്കുന്നത്. അതിനെ അമർച്ചചെയ്യാൻ അക്രമിസംഘങ്ങളെ പിടികൂടുകയും കടുത്ത ശിക്ഷ നൽകുകയുമാണ് വേണ്ടത്. അത് ചെയ്യാതെ നിരപരാധികളെ അർധരാത്രിയിൽ വീട് തകർത്ത് ആക്രമിക്കുന്നതിെൻറ ന്യായം ഒരു നിലക്കും മനസ്സിലാവുന്നില്ല. ഈ പ്രദേശത്തെ അക്രമങ്ങൾക്ക് ലീഗും സി.പി.എമ്മും ഒരേപോലെ ഉത്തരവാദികളാണ് എന്നത് യാഥാർഥ്യമാണ്.
അവർ തങ്ങളുടെ കുടില രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കുകയാണ്. തിടംവെച്ച് വളർന്ന ഇത്തരം സംഘങ്ങൾക്കുമേൽ ഈ രാഷ്ട്രീയ പാർട്ടികൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. നാട്ടിൽ സമാധാനം കൊണ്ടുവരുന്നതിൽ ഇരു കക്ഷികൾക്കും ആത്മാർഥതയുണ്ടെങ്കിൽ തങ്ങൾ കൊണ്ടുനടക്കുന്ന അക്രമിക്കൂട്ടങ്ങളെ തള്ളിപ്പറയാനും അവരെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരാനും ഇരുകക്ഷികളും സന്നദ്ധമാകണം. അത് ചെയ്യാതെ ടെലിവിഷൻ കാമറകൾക്ക് മുന്നിൽ വന്ന് സമാധാനത്തെക്കുറിച്ച് പറയുന്നത് ആളെ പറ്റിക്കൽ മാത്രമാണ്. നിങ്ങളുടെ ഈ സങ്കുചിത കക്ഷിത്വം കാരണം ഒരു നാടാണ് തകരുന്നതെന്ന് മനസ്സിലാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.