കാലുകൊണ്ടല്ല, മനസ്സുകൊണ്ടാണ് ഫുട്ബാൾ കളിക്കേണ്ടതെന്ന് സോക്കർലോകത്തെ ഉപേദശിച്ചത് സാക്ഷാൽ യൊഹാൻ ക്രൈഫ് ആണ്. നൂറു മീറ്റർ മൈതാനത്ത് നടക്കുന്ന കേവലമായ ഒാട്ടപ്പാച്ചിലുകളല്ല, കളിക്കളത്തിലെ ചലന-പ്രതിചലനങ്ങളെ മുൻകൂട്ടി കാണുന്ന ബുദ്ധികൂർമതയാണ് ഒരാളെ ഇതിഹാസ തുല്യനാക്കുന്നത്. ആ ബുദ്ധികൂർമത വേണ്ടുവോളമുള്ള താരമാണ് ലയണൽ മെസ്സി. അതുകൊണ്ടാണ് മെസ്സിയുടെ ചടുലതാളങ്ങളെ സ്പാനിഷ് മാധ്യമങ്ങൾ 'ലാ പുൾഗ ആറ്റോമിക' എന്നു വിശേഷിപ്പിക്കുന്നത്.
ആറ്റോമിക വേഗത്തിൽ പായുന്ന വണ്ട് എന്നാണതിെൻറ അർഥം. ക്രൈഫിെൻറ ആത്മാവുറങ്ങുന്ന ബഴ്സയിലെ നൂകാമ്പ് സ്റ്റേഡിയമാണെങ്കിൽ വണ്ടിന് വേഗം പിന്നെയും കൂടും. കഴിഞ്ഞ 20 വർഷമായി അവിടെനിന്നുള്ള കാഴ്ചയാണത്. ആറു വീതം ബാലൻ ഡി ഒാറും യൂറോപ്യൻ ഗോൾഡൻ ബൂട്ടുമൊക്കെ അയാളെ തേടിയെത്തിയത് ആ ഇടങ്കാലിെൻറ മാന്ത്രികസ്പർശത്തിലൂടെയായിരുന്നു. പക്ഷേ, കൈഫ്രിനെപ്പോലെതന്നെ എല്ലായ്പ്പോഴും സമ്മർദങ്ങളെ അയാൾക്ക് അതിജയിക്കാനായിട്ടില്ല. കാറ്റലോണിയൻ ക്ലബിനുവേണ്ടി 34 കപ്പുകൾ നേടിക്കൊടുത്തിട്ടും അത്തരത്തിലൊന്നുപോലും ദേശീയ ടീമിന് സമ്മാനിക്കാനാവാതെ പോയത് അതുകൊണ്ടാണ്. ആരാധകർ അമിത പ്രതീക്ഷയർപ്പിക്കുേമ്പാൾ അയാൾ സമ്മർദത്തിന് അടിമപ്പെടും.
അതോടെ, 'മെഷീൻ ഒാഫ് 87' മൈതാനത്ത് ഏകാകിയായി തലകുനിച്ച് നടക്കും. അങ്ങനെയാണ് കപ്പിനും ചുണ്ടിനുമിടയിൽ ലോകകപ്പും കോപ അമേരിക്കയുമെല്ലാം നഷ്ടമായത്. ആ നഷ്ടജാതകമിപ്പോൾ കുറച്ചുകാലമായി ക്ലബിലും തുടരുകയാണ്. അലമാരയിലേക്ക് പഴയപോലെ ട്രോഫികളെത്തുന്നില്ല. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ടു ഗോളിനു തോൽവി ഏറ്റുവാങ്ങിയതോടെ അക്കാര്യം ഏറക്കുറെ ഉറപ്പായി. അതിനാൽ, കൂടുമാറ്റത്തിന് തീരുമാനിച്ചിരിക്കുകയാണ്. മെസ്സിയില്ലാത്ത ബാഴ്സയുടെയും ബാഴ്സ വിട്ട മെസ്സിയുടെയും ഭാവിയെക്കുറിച്ചാണിപ്പോൾ സോക്കർ ലോകത്തെ പ്രധാന ചർച്ച.
പ്രായമിപ്പോൾ 33 ആയി. സഹകളിക്കാരിൽ പലരും 'വെറ്ററൻസ് ക്ലബു'കളിലേക്ക് ചേക്കേറുകയോ ഏതെങ്കിലും ടീമുകളുടെ പരിശീലകരാവുകയോ ചെയ്തു. പക്ഷേ, മെസ്സിയുടെ സോക്കർ താളത്തിന് ഇപ്പോഴും കാര്യമായ കോട്ടം സംഭവിച്ചിട്ടില്ല. ചാമ്പ്യൻസ്ലീഗ് മരീചികയായെങ്കിലും കഴിഞ്ഞ മൂന്ന് ലാ ലീഗയിലും ടോപ് സ്കോററായിരുന്നു. കൂടുതൽ അസിസ്റ്റും ആ ബൂട്ടിൽനിന്നുതന്നെ. കഴിഞ്ഞ രണ്ടു വട്ടവും കിരീടവും നേടി. പക്ഷേ, ഇക്കാലത്തിനിടയിൽ ടീമിന് കാര്യമായ തളർച്ച ബാധിച്ച പോലെയാണ്. ബാഴ്സയുടെ സ്വന്തം 'ടിക്കി-ടാക്ക' ശൈലിയൊക്കെ പഴങ്കഥയായിരിക്കുന്നു.
'ടോട്ടൽ ഫുട്ബാളി'െൻറ മാസ്മരികതകളിൽ അടുത്ത കാലം വരെയും ഗാലറികളെ ത്രസിപ്പിച്ച ബാഴ്സ ഇപ്പോൾ സമ്പൂർണമായും മെസ്സിയെന്ന ഒരാളെ കേന്ദ്രീകരിച്ചു മാത്രമാണ് തന്ത്രങ്ങൾ മെനയുന്നത്. അർജൻറീനക്ക് സംഭവിച്ച ദുരന്തവും അതായിരുന്നുവല്ലോ. സർവം മെസ്സിയിൽ സമർപ്പിച്ചപ്പോൾ അയാൾ സമ്മർദത്തിനടിമപ്പെട്ടു. അങ്ങനെയാണ് ഇളം നീല ജഴ്സി ഭാഗ്യക്കേടിെൻറകൂടി ചിഹ്നമായി മാറിയത്. ബാഴ്സയിലെ സഹതാരങ്ങളിൽ പലരും 30 പിന്നിട്ടവരാണ്.
ബയേണിനെതിരെ അണിനിരന്ന ബാഴ്സ ടീമിെൻറ ശരാശരി വയസ്സ് 31 ആയിരുന്നു. ആ കൂട്ടത്തിൽ പിക്വയെും സുവാരസും വിദാലും ജോഡി ആൽബെയുമെല്ലാം കളിയുടെ തുടക്കത്തിലേ വിയർത്തുപോയപ്പോൾ മെസ്സിയുടെ ഒറ്റയാൾ പോരാട്ടം നിഷ്ഫലമായി. നിശ്ശബ്ദ ഗാലറിയെ സാക്ഷിയാക്കി കണ്ണീർപൊഴിക്കാനേ അയാൾക്ക് സാധിച്ചുള്ളൂ. ഇനിയും കറ്റാലൻ ജഴ്സിയിൽ തുടരേണ്ടതില്ലെന്ന് ആ നിമിഷങ്ങളിൽ അയാൾ തീരുമാനിച്ചിട്ടുണ്ടാകും.
കൂടുമാറ്റം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആ പ്രഖ്യാപനം അത്ര എളുപ്പമൊന്നുമല്ല. 20 വർഷമായുള്ള ബന്ധമല്ലേ? തന്നെയുമല്ല, ഏകപക്ഷീയമായൊരു തീരുമാനം നിയമക്കുരുക്കിലേക്ക് പോവാനും സാധ്യതയുണ്ട്. അതിനാൽ, പല സാധ്യതകളിൽ ഒന്നുമാത്രമാണ് ബാഴ്സയോട് വിടപറയൽ. െമസ്സിയെ വിടാൻ ബാഴ്സക്കും വലിയ താൽപര്യമുണ്ടാവില്ല.
ക്ലബിെൻറ ക്യാപ്റ്റൻ മാത്രമല്ല, ഒരേയൊരു െഎകൺ താരം കൂടിയാണ്. കളി ജയിപ്പിക്കുക മാത്രമല്ല അയാളുടെ ജോലി; ടെലിവിഷൻ വ്യുവർഷിപ്് മുതൽ ജഴ്സി വിൽപനവരെയുള്ള വകയിലായി ക്ലബിന് ചെറുതല്ലാത്ത വരുമാനം നേടിത്തരുന്നതും ഇദ്ദേഹമാണ്. അല്ലെങ്കിലേ സ്പാനിഷ് ഫുട്ബാളിന് ശനിദശയാണ്. ക്രിസ്റ്റ്യാനോ, നെയ്മർ തുടങ്ങിയ െഎകൺ താരങ്ങൾ ഇതിനകം സ്പെയിൻ വിട്ടു. ഗാലറിയിലും ടി.വിക്കു മുന്നിലും ആളെക്കൂട്ടാൻ ശേഷിയുള്ള മറ്റൊരാൾ മെസ്സിയാണ്. അയാൾകൂടി പോയാൽ സ്പാനിഷ് ലീഗ് തന്നെ നഷ്ടക്കച്ചവടമാകും.
അത് പല ക്ലബുകളുടെയും അസ്തമനത്തിനും വഴിതുറക്കും. മറുവശത്ത്, ക്രിസ്റ്റ്യാനോയുടെ വരവോടെ ഇറ്റാലിയൻ ലീഗിനും യുവൻറസിനും ജീവൻ വെച്ചിട്ടുമുണ്ട്. അതിനാൽ, മെസ്സിയുടെ മടക്കം ബാഴ്സക്കും സ്പാനിഷ് ഫുട്ബാളിനും പുതിയ ജാതകം കുറിക്കും. പുതിയ കോച്ച് റൊണാൾഡ് കൂമാെൻറ 'പരിഷ്കരണ'ങ്ങളും മെസ്സിക്ക് നിർണായകമാണ്. നെതർലൻഡ്സിൽ ആര്യൻ റോബൻ അടക്കം എണ്ണംപറഞ്ഞ താരങ്ങളെ മാറ്റിനിർത്തി ടീമിന് പുതിയ മുഖം നൽകിയ പരിശീലകനാണ് അദ്ദേഹം. പൂർണമായും കോച്ചിെൻറ നിയന്ത്രണത്തിലുള്ള ടീം. അതാണ് അദ്ദേഹത്തിെൻറ ശൈലി.
ആ ശൈലി വൈകാെത ബാഴ്സയിലും വരും. സുവാരസ് അടക്കമുള്ള താരങ്ങളോട് ടീമിൽ സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം ഇതിനകം തുറന്നുപറഞ്ഞു കഴിഞ്ഞു. ടീമിൽ മെസ്സിക്കുണ്ടായിരുന്ന സ്വാതന്ത്ര്യത്തിനുകൂടിയാണ് ഇത് തടയിടുന്നത്. ഗാർഡിയോള ബാഴ്സ കോച്ചായിരുന്നപ്പോൾ മെസ്സിക്ക് അനുവദിച്ചു കിട്ടിയ സ്വാതന്ത്ര്യമായിരുന്നു അത്. അതായിരുന്നു മെസ്സിയുടെ സുവർണ കാലം.
നാലുവർഷത്തെ ആ കൂട്ടുെകട്ടിൽ ഡസനിലധികം കപ്പുകളാണ് ബാഴ്സയുടെ അലമാരയിലെത്തിയത്. പുതിയ തട്ടകമെന്ന് കരുതപ്പെടുന്ന മാഞ്ചസ്റ്റർ സിറ്റിയെ പരിശീലിപ്പിക്കുന്നതും ഇതേ ഗാർഡിയോളയാണ്. കളിക്കാരിൽ പലരും സ്വന്തം നാട്ടുകാരും. അവിടെ സ്വതസ്സിദ്ധമായ ശൈലിയിൽ നിറഞ്ഞാടാൻ വലിയ പ്രയാസമുണ്ടാവില്ല. പക്ഷേ, പ്രീമിയർ ലീഗിെൻറ ഫിസിക്കൽ ഫുട്ബാൾ ൈശലിയിലേക്ക് ലിയോ മാറേണ്ടിവരുെമന്നു മാത്രം.
1987 ജൂൺ 24ന് മധ്യ അർജൻറീനയിലെ റൊസാരിയോയിലാണ് ജനനം. 13ാം വയസ്സിലാണ് ബാഴ്സയിലെത്തിയത്. 2004 ഒക്ടോബറിൽ ബാഴ്സ സീനിയർ ടീമിനുവേണ്ടി 19ാം നമ്പർ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചു. 485 മത്സരങ്ങളിൽ 444 ഗോളുകളാണ് കറ്റാലൻസിനുവേണ്ടി സ്വന്തം പേരിൽ കുറിച്ചത്. നാല് ചാമ്പ്യൻസ് ലീഗ്, 10 ലാ ലീഗ, ആറ് കോപ ഡെൽസ് റെ തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ ലിയോയുടെ മികവിൽ ബാഴ്സ സ്വന്തമാക്കി.
Mഗോൾവേട്ടയിലും അസിസ്റ്റിലും നേടിയ വ്യക്തിഗത റെക്കോഡുകൾ വേറെയും. അർജൻറീനക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയതിെൻറ റെക്കോഡും ലിയോക്കാണ്; 70. ജീവകാരുണ്യ പ്രവർത്തനങ്ങളിലും തൽപരൻ. സ്വന്തമായൊരു സന്നദ്ധ സംഘടനയുണ്ട് - ലിയോ മെസ്സി ഫൗണ്ടേഷൻ. യുനിസെഫിെൻറ ഗുഡ്വിൽ അംബാസഡറുമായിരുന്നു. ആ ജഴ്സിയിലാണ് ഒരുപാട് വർഷം ബാഴ്സ ഇറങ്ങിയത്. അേൻറാണില്ലയാണ് ജീവിതസഖി. മൂന്നു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.