സംഝോത എക്സ്പ്രസ് സ്ഫോടന കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള പഞ്ച്കുളയിലെ പ്രത്യേക എൻ.ഐ.എ കോടതിവിധി വേദനാജനകമാണെങ്കിലും അപ്രതീക്ഷിതമല്ല. രാജ്യത്തെ നടുക്കിയ, നിരവധി ജീവനുകൾ ഇല്ലാതാക്കിയ ഹിന്ദുത്വഭ ീകര കേസുകളുടെയെല്ലാം ഗതിതന്നെയാണ് സംഝോത കേസിനും വന്നിരിക്കുന്നത്. ബോംബ് കെ ബദ്ലാ ബോംബ് ഹെ (ബോംബിനു പകരം ബ ോംബ്) എന്ന സിദ്ധാന്തവുമായി മക്കാ മസ്ജിദ്, മാലേഗാവ്, അജ്മീർ എന്നിവിടങ്ങളിൽ സ്ഫോടനംനടത്തിയ അതേ സംഘംതന്നെയാ ണ് ഡൽഹിയിൽനിന്ന് പാകിസ്താനിലേക്ക് പോവുകയായിരുന്ന തീവണ്ടിയിൽ 2007 ഫെബ്രുവരി 19ന് സ്ഫോടനം നടത്തുന്നത്. 68 പേർ കെ ാല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുംചെയ്ത കേസിലെ മുഖ്യപ്രതി അസിമാനന്ദ, ലോകേഷ് ശർമ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരെയാണ് ബുധനാഴ്ച വെറുതെ വിട്ടിരിക്കുന്നത്. മറ്റു പ്രതികളായ രാമചന്ദ്ര കൽസൻഗ്ര, സന്ദീപ് ഡാങ്കെ, അമിത് എന്നിവരെ ഇതുവരെ അറസ്റ്റുചെയ്യാനായിട്ടില്ല. ഇവരെ പിടികിട്ടാപ്പുള്ളികളായി നേരേത്തതന്നെ കോടതി പ്രഖ്യാപിച്ചതാണ്. സ്ഫോടനത്തിെൻറ സൂത്രധാരനായ ആർ.എസ്.എസ് പ്രചാരകൻ ഇൻഡോറിലെ സുനിൽ ജോഷി 2007 ഡിസംബറിൽ സ്വന്തം വസതിയിൽ വെടിയേറ്റു മരിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ ഹിന്ദുത്വഭീകരർതന്നെയാണ് സുനിൽ ജോഷിയെ കൊന്നതെന്നാണ് സംശയിക്കപ്പെടുന്നത്. അജ്മീർ, മക്കാ മസ്ജിദ് കേസുകളിൽനിന്ന് നേരേത്ത കോടതി അസിമാനന്ദയെ കുറ്റമുക്തനാക്കിയിരുന്നു.
രാജ്യത്ത് പ്രവർത്തിക്കുന്ന കാവിഭീകര നെറ്റ്വർക്കിനെ കുറിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത് 2010 ഡിസംബറിൽ അസിമാനന്ദതന്നെ ഡൽഹി തീസ് ഹസാരി കോടതിയിൽ നൽകിയ കുറ്റസമ്മത മൊഴിയിലൂടെയാണ്. 164ാം വകുപ്പുപ്രകാരം മെേട്രാപൊളിറ്റൻ മജിസ്േട്രറ്റ് മുമ്പാകെ നൽകിയ ഈ മൊഴി, മുസ്ലിംകളെ ലക്ഷ്യംവെച്ച് വ്യാപകമായി സ്ഫോടനങ്ങൾ നടത്താനുള്ള സംഘ്പരിവാർ പദ്ധതിയെക്കുറിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. മക്കാമസ്ജിദ്, അജ്മീർ, മാലേഗാവ് സ്ഫോടനക്കേസുകളിൽ മുസ്ലിം ചെറുപ്പക്കാരെ പ്രതിചേർത്ത് അറസ്റ്റുചെയ്ത് പീഡിപ്പിക്കുന്നതിനിടെ തന്നെയാണ് അസിമാനന്ദയുടെ മൊഴി പുറത്തുവരുന്നത്. ഈ ഭീകരാക്രമണങ്ങൾക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ചുകൊടുത്തത് ശ്രീകാന്ത് പുരോഹിത് എന്ന സൈനികോദ്യോഗസ്ഥൻ ആയിരുന്നു. മറ്റു ഭീകര കേസുകൾ അന്വേഷിക്കുന്നതിനിടെ മുംബൈയിലെ ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ദ് കർക്കരെ നടത്തിയ കണ്ടെത്തലുകൾ സ്ഫോടന പരമ്പരകളിലെ സംഘ്പരിവാർ ബന്ധം തെളിയിക്കുന്നതായിരുന്നു. കർക്കരെയുടെ കണ്ടെത്തലുകളും അസിമാനന്ദയുടെ മൊഴിയിലെ കാര്യങ്ങളും ഏതാണ്ട് സമാനമാണ് എന്നത്, ആ കണ്ടെത്തലുകളുടെ ആധികാരികത തെളിയിക്കുന്നതാണ്.
എന്നാൽ കർക്കരെ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനിടെയാണ്, മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത്. രാജ്യത്ത് നിലനിൽക്കുന്ന അധോ ഘടനയെ (ഡീപ് സ്റ്റേറ്റ്) കുറിച്ച ചർച്ചകൾ ഇതിനെ തുടർന്ന് ഉയർന്നുവരുകയുണ്ടായി. സംഘ്പരിവാറും ബി.ജെ.പി സർക്കാറുകളും പ്രതിസന്ധിയിൽ പെടുമ്പോഴും അവർക്ക് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കേണ്ട സന്ദർഭങ്ങളിലും ദുരൂഹമായ ഭീകരാക്രമണങ്ങൾ നടക്കുക എന്നത് രാജ്യത്തെ പതിവായിരുന്നു. ഇത്തരം ആക്രമണങ്ങളുടെപേരിൽ മുസ്ലിംചെറുപ്പക്കാർ വ്യാപകമായി അറസ്റ്റുചെയ്യപ്പെടുകയും കൊടിയ പീഡനങ്ങൾക്കും പത്തും പതിനഞ്ചും വർഷങ്ങൾ നീളുന്ന വിചാരണക്കുമൊടുവിൽ തെളിവില്ലെന്നു പറഞ്ഞ് വിട്ടയക്കപ്പെടുകയും ചെയ്യുന്ന പതിവ് രാജ്യത്തുണ്ട്. ഇതിെൻറയൊന്നും യഥാർഥ ആസൂത്രകർ ഒരിക്കലും വെളിച്ചത്തു വരാറില്ല. എന്നാൽ, ആ പതിവിൽനിന്ന് വ്യത്യസ്തമായി ഹിന്ദുത്വ ഭീകരർ അറസ്റ്റുചെയ്യെപ്പടുകയും തെളിവുകൾ സമാഹരിക്കപ്പെടുകയുംചെയ്ത കേസുകൾ എന്നതായിരുന്നു മക്കാ മസ്ജിദ്, മാലേഗാവ്, അജ്മീർ, സംഝോത കേസുകളുടെ പ്രത്യേകത. എന്നാൽ, മോദിസർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആ കേസുകൾ ഒന്നൊന്നായി ആവിയായിപ്പോകുന്നതാണ് കാണുന്നത്. ആ പരമ്പരയിലെ അവസാനത്തെതാണ് സംഝോത കേസിലെ എൻ.ഐ.എ കോടതി വിധി.
വിധിക്കെതിരെ അപ്പീൽ പോകുമോ എന്ന കാര്യം ‘വിശദമായി പഠിച്ച’ ശേഷം തീരുമാനിക്കുമെന്നാണ് എൻ.ഐ.എ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ അജ്മീർ, മാലേഗാവ് കേസുകളിൽ എൻ.ഐ.എ അപ്പീൽ പോയിട്ടില്ല. അങ്ങനെയിരിക്കെ സംഝോത കേസിൽ മാത്രം മറിച്ചൊരു നിലപാട് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാവും. സംഝോത സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും മഹാഭൂരിപക്ഷവും പാകിസ്താനികളാണ്. അതിനാൽത്തന്നെ, കേസിലെ 13 സാക്ഷികൾ പാകിസ്താനികളാണ്. ഇവരിൽ ഒരാളെപ്പോലും വിസ്തരിക്കാതെയാണ് കുറ്റമുക്തമാക്കൽ വിധിയെന്നത് വിചിത്രമാണ്. സ്ഫോടനത്തിൽ പരിക്കേൽക്കുകയും തങ്ങളുടെ അഞ്ച് മക്കളെ നഷ്ടപ്പെടുകയും ചെയ്ത പാകിസ്താനിലെ ഫൈസലാബാദിൽനിന്നുള്ള റാണാ ഷൗക്കത്ത് അലി, റുക്സാന ദമ്പതികൾ തങ്ങളെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് 2019 മാർച്ച് 11ന് കോടതിയെ സമീപിച്ചിരുന്നെങ്കിലുംഅവരെയും വിസ്തരിച്ചിട്ടില്ല. അതായത്, അങ്ങേയറ്റം വിചിത്രവും ദുരൂഹവുമായ വിചാരണനടപടികളിലൂടെയാണ് ഈ വിധി പ്രസ്താവിച്ചിരിക്കുന്നത്. നിയമവാഴ്ചയിലും സമാധാനത്തിലും വിശ്വസിക്കുന്ന എല്ലാവരെയും വേദനിപ്പിക്കുന്നതാണിത്.
അന്വേഷണ ഏജൻസികൾ കൂട്ടിലെ തത്തകൾ മാത്രമായിക്കഴിഞ്ഞ ഒരു സംവിധാനത്തിൽ എൻ.ഐ.എ അപ്പീൽ പോകുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. അതിനാൽ ഈ കേസിനെ നിയമപരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനെ കുറിച്ച് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ജനാധിപത്യവാദികളും ഗൗരവത്തിൽ ആലോചിക്കണം. നമ്മുടെ രാജ്യത്തെത്തന്നെ തകർക്കാൻ ഒരുമ്പെട്ടിറങ്ങിയ ഭീകരസംഘം വിജയശ്രീലാളിതരായി വിലസുന്നത് എന്തുമാത്രം ഭയം ജനിപ്പിക്കുന്ന കാര്യമാണ്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.