ഹിന്ദുത്വവാദികൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന് പാദസേവ ചെയ്തിരുന്ന കാലത്ത് സ്വാതന്ത്ര്യസമരത്തെ പ്രകമ്പനംകൊള്ളിച്ച മുദ്രാവാക്യങ്ങളും ദേശഭക്തിഗാനങ്ങളും രചിച്ചത് മുസ്ലിംനേതാക്കളും കവികളുമായിരുന്നു എന്ന് പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടുത്തിടെ ട്വിറ്ററിൽ കുറിക്കുകയുണ്ടായി. ഹസ്രത്ത് മൊഹാനി എന്ന അഗ്നിസ്ഫുലിംഗ സന്നിഭനായ കവിയാണ് ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന വിപ്ലവ മുദ്രാവാക്യം സ്വാതന്ത്ര്യസമരത്തിന് സമ്മാനിച്ചത്. ബോംെബയിൽനിന്നുള്ള ചുറുചുറുക്കുള്ള യൂസുഫ് മെഹറലി എന്ന യുവനേതാവാണ് ‘സൈമൺ ഗോ ബാക്ക്’, ‘ക്വിറ്റ് ഇന്ത്യ’ എന്നീ സുവർണമുദ്രാവാക്യങ്ങൾ ഇന്ത്യൻ വിപ്ലവചരിത്രത്തിൽ എഴുതിച്ചേർത്തത്. ആഗസ്റ്റ് ക്രാന്തി എന്നറിയപ്പെട്ട ക്വിറ്റ് ഇന്ത്യ സമരത്തിെൻറ രത്നജൂബിലി ആഘോഷിക്കുമ്പോൾ യൂസുഫ് മെഹറലിയെ വിസ്മരിക്കാൻ ഒരു ഭാരതീയനുമാകില്ല.
1857ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനുശേഷം ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയിൽ നേരിട്ട ഏറ്റവും ശക്തമായ വിപ്ലവം എന്ന് ബ്രിട്ടീഷ് വൈസ്രോയി തന്നെ സമ്മതിച്ച ഈ സമരം കൊളോണിയലിസത്തിെൻറ അസ്തിവാരമിളക്കി. സ്ത്രീകളും യുവാക്കളും വിദ്യാർഥികളും ഈ സമരത്തിൽ സജീവമായി പങ്കെടുത്തു. സമരഫലമായി രൂപംകൊണ്ട ബംഗാളിലെ മിഡ്നാപുർ ജില്ലയിലെ തംലൂക് ജാതിയാ സർക്കാർ എന്ന സ്വതന്ത്ര ഭരണകൂടം രണ്ടു വർഷം നിലനിന്നു. മാതംഗിനി ഹസ്ര എന്ന 71കാരി ക്വിറ്റ് ഇന്ത്യ സമരത്തിൽ കോൺഗ്രസ് പതാക ഉയർത്തിപ്പിടിക്കാൻ ജീവാർപ്പണം ചെയ്തു. ബുര ഗാന്ധി (ഗാന്ധി മുത്തശ്ശി) എന്ന് ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെട്ട ഈ ധീരവനിത ക്വിറ്റ് ഇന്ത്യ സമരത്തിെൻറ പ്രതീകമായി. ബോംെബയിൽ ഈ വിപ്ലവമുന്നേറ്റത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു യൂസുഫ് മെഹറലി.
1903ൽ സമ്പന്നമായ ഒരു ബ്രിട്ടീഷ് അനുകൂല കുടുംബത്തിൽ ജനിച്ച മെഹറലി ചെറുപ്പത്തിലേ റെബൽ ആയിരുന്നു. യുവശക്തിയിൽ ഉറച്ച വിശ്വാസമുണ്ടായിരുന്ന മെഹറലി,1928ൽ ബോംബെ യൂത്ത് ലീഗിെൻറ സംസ്ഥാപനത്തിൽ വലിയ പങ്കുവഹിച്ചു. സൈമൺ കമീഷൻ വിരുദ്ധ സമരത്തിൽ ലീഗ് മുൻനിരയിൽ ഉണ്ടായിരുന്നു. കോൺഗ്രസിലെ ഇടതുപക്ഷനേതാക്കളായ ജയപ്രകാശ് നാരായൺ, അച്യുത് പട്വർധൻ, മിനു മസാനി എന്നിവർക്കൊപ്പം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപവത്കരിച്ച മെഹറലി, തൊഴിലാളികളുടെ സാർവലൗകിക സാഹോദര്യത്തിൽ വിശ്വസിച്ചു. തെരുവുകച്ചവടക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും ഗുമസ്തന്മാരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച തൊഴിലാളി നേതാവായിരുന്നു മെഹറലി. ഗുമസ്ത മണ്ഡൽ എന്ന ഒരു ട്രേഡ് യൂനിയൻ അദ്ദേഹം ആരംഭിക്കുകയുണ്ടായി. അഭിജാത വിദ്യാലയമായ എൽഫിൻസ്റ്റോൺ കോളജിൽനിന്ന് ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം നേടിയ മെഹറലി, പക്ഷേ, തെരഞ്ഞെടുത്തത് സോഷ്യലിസ്റ്റ് പാതയായിരുന്നു. പിന്നീട് നിയമത്തിലും ബിരുദംനേടി.
പഠനകാലത്താണ് ആരെയും ആകർഷിക്കുന്ന മുദ്രാവാക്യങ്ങളും പോസ്റ്ററുകളും നിർമിക്കുന്നതിൽ മെഹറലി വൈദഗ്ധ്യം നേടിയത്. 1929ൽ നിയമബിരുദം നേടിയ മെഹ്റലിയെ മുഹമ്മദലി ജിന്നയെപ്പോലെ ഒരു മികച്ച അഭിഭാഷകനായി കാണാനാണ് പിതാവ് ആഗ്രഹിച്ചത്. എന്നാൽ, പുത്രൻ തെരഞ്ഞെടുത്തത് സമരപഥമായിരുന്നു. പെെട്ടന്നുതന്നെ മെഹറലി ഇന്ത്യയിലെ ക്ഷുഭിതയൗവനത്തിെൻറ പ്രതീകമായി മാറി.
1938ൽ ന്യൂയോർക്കിൽ നടന്ന വേൾഡ് യൂത്ത് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധാനംചെയ്തത് മെഹറലിയായിരുന്നു. 1942ൽ ലാഹോറിൽ തടവുകാരനായിരിക്കെയാണ് മെഹറലി ബോംബെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിലും കലാചരിത്രത്തിലും ഏറെ തൽപരനായിരുന്നു അദ്ദേഹം. 1949ൽ ബാംഗ്ലൂരിൽ ഇന്ത്യൻ സ്വാതന്ത്ര്യചരിത്രം വിവരിക്കുന്ന ഒരു ചിത്രപ്രദർശനം അദ്ദേഹം സംഘടിപ്പിച്ചു.
‘അപായമായി ജീവിക്കുക’ എന്നതായിരുന്നു മെഹറലിയുടെ ജീവിതമന്ത്രം. രാഷ്ട്രത്തിെൻറയും തൊഴിലാളിവർഗത്തിെൻറയും സുരക്ഷക്കുവേണ്ടിയാണ് അദ്ദേഹം അപകടകരമായി ജീവിച്ചത്.1950 ജൂലൈ മൂന്നിനു മെഹറലി അന്ത്യശ്വാസം വലിച്ചപ്പോൾ ബോംബെ നഗരം നിശ്ചലമായി. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് ഔദ്യോഗികമായി തുറന്നിരുന്നെങ്കിലും ആരും ക്രയവിക്രയത്തിനായി വന്നില്ല. അന്ന് വൈകുന്നേരം അദ്ദേഹത്തിെൻറ അന്ത്യയാത്ര ഡോൻഗ്രി ഖബർസ്ഥാനിലേക്കു നീങ്ങിയപ്പോൾ മഹാനഗരം വിഷാദഭരിതമായി. ‘‘ഞാൻ വിരൂപതയേയും ക്രൂരതയേയും വെറുക്കുന്നു. അതുകൊണ്ടാണ് ഞാൻ സോഷ്യലിസ്റ്റായത്.
എെൻറ സോഷ്യലിസം സൗന്ദര്യശാസ്ത്രപരവും ധാർമികവുമായ തലത്തിലുള്ളതാണ്; സാമ്പത്തികശാസ്ത്രപരമല്ല’’ -മെഹറലി പ്രസ്താവിച്ചു. രാഷ്ട്രീയമായ വിരൂപതയും ക്രൂരതയും രാഷ്ട്രത്തിലും സമൂഹത്തിലും പടരുന്ന, അഴകും നന്മയും പുലർന്ന പൂവുകൾ കൊഴിയുകയും ചെയ്യുന്ന ഈ വേളയിൽ ക്വിറ്റ് ഇന്ത്യ സമരത്തിെൻറയും യൂസുഫ് മെഹറലിയുടെയും പ്രശോഭിതസ്മരണകൾ ഇന്ത്യൻ ജനതക്കു മുതൽക്കൂട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.