മത സമുദായസംഘടനകളെ കൂട്ടുപിടിക്കലാണ് തെരഞ്ഞെടുപ്പ് വിജയത്തിനുള്ള കുറുക്കുവ ഴിയെന്ന ധാരണയിലാണ് കാലങ്ങളായി കേരളത്തിലെ രാഷ്ട്രീയകക്ഷികൾ. മന്നവും മർകസും അര മനകളും കണിച്ചുകുളങ്ങരയുമെല്ലാം രാഷ്ട്രീയക്കാരുടെ തീർഥാടനകേന്ദ്രങ്ങളാകുന് നത് അങ്ങനെയാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടാലുടൻ ഇവിടങ്ങളിലെ പ്രമാണി പ്രത ിഷ്ഠകളെ തൊഴുതുവണങ്ങി മാത്രമേ മിക്കവരും നാമനിർദേശപത്രിക സമർപ്പിക്കാറുള്ളൂ. ഈ പ തിവ് വന്ദനക്രിയ ആചരിക്കാത്ത അന്തസ്സുള്ള രാഷ്ട്രീയനേതാക്കളും നമുക്കുണ്ട് എന്ന കാ ര്യം മറക്കുന്നില്ല.
ഭരണനിർവഹണം തൊട്ട് നയപരമായ തീരുമാനങ്ങൾക്കു പോലും ഈ പോപ്പ ുമാരുടെ മുൻകൂർ അനുമതി വാങ്ങുന്ന പതിവ് ഭരണാധികാരികൾ തെറ്റിക്കാറില്ല. ഭരണഘടനസ്ഥാപനമായ പി.എസ്.സിയുടെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളിൽ പോലും ഈ വമ്പന്മാർ ഇടപെട്ട ചരിത്രമുണ്ട്. ഉപതെരഞ്ഞെടുപ്പ് ഫലം ഇത്തരം അധികാര ദല്ലാൾമാരെ കണക്കിനു പ്രഹരിച്ചിരിക്കുന്നു. നവോത്ഥാനമെന്നാൽ ഇത്തരം നേതാക്കളുടെ തീട്ടൂരങ്ങൾക്ക് കീഴ്വണങ്ങലാണ് എന്ന പ്രതീതി സൃഷ്ടിച്ചതും നമ്മുടെ രാഷ്ട്രീയനേതാക്കൾതന്നെയാണ്. മാനവികവിമോചനത്തിെൻറയും സമുദായ മൈത്രിയുടെയും സന്ദേശം വിളംബരം ചെയ്തിരുന്ന ഗുരുക്കന്മാരുടെ നേരവകാശികളെന്ന വ്യാജേന ഇത്തരം നവവിഗ്രഹങ്ങളെ നവോത്ഥാനത്തിെൻറ പുത്തൻപീഠങ്ങളിൽ കുടിയിരുത്തിയതും നമ്മളൊക്കെത്തന്നെയല്ലേ? അവർക്കെല്ലാമുള്ള താക്കീതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
കേരളം ഒരു രാഷ്ട്രീയമണ്ഡലംതന്നെയാണ് എന്ന് ഒരിക്കൽക്കൂടി ജനം തെളിയിച്ചിരിക്കുന്നു. ഊർജസ്വലരും പ്രതിച്ഛായയുള്ളവരുമായ യുവ രാഷ്ട്രീയക്കാരെ മനസാ വരിക്കാൻ മലയാളി ആഗ്രഹിക്കുന്നു എന്നതിെൻറ കൂടി സൂചനയാണ്. ഒരേ മണ്ഡലത്തെ കുത്തകയാക്കി ഷഷ്ടിപൂർത്തിയും കഴിയുമെങ്കിൽ ശതാഭിഷേകവും അവിടെത്തന്നെ കഴിക്കണമെന്ന ചിന്തയാണ് മിക്ക നേതാക്കൾക്കുമുള്ളത്. പുതിയ തലമുറക്കുവേണ്ടി ഒഴിഞ്ഞു കൊടുക്കാൻ തൊണ്ണൂറെത്തിയാലും ആദർശ വിഗ്രഹങ്ങൾ പോലും തയാറല്ല. ഇതു രാഷ്ട്രീയത്തിലെ മാത്രം പ്രവണതയല്ല.
മത-സമുദായസംഘടനകളിലും വഴിമുടക്കികളായ ഇത്തരം കാരണവർകസേരകൾതന്നെയാണ് മാറ്റത്തിന് വിഘാതം സൃഷ്ടിച്ചിട്ടുള്ളത്. 60 കഴിഞ്ഞിട്ടും യുവജന സംഘത്തിെൻറ അമരത്ത് അള്ളിപ്പിടിച്ചിരുന്ന നേതാക്കൾക്കുവേണ്ടി സംഘടനയുടെ നിയമാവലി പോലും ഭേദഗതി ചെയ്യേണ്ടി വന്ന അനുഭവമുണ്ട്. യുവാക്കൾക്ക് മാർഗദർശനം നൽകാൻ ‘മുതിർന്ന’ നേതാക്കളെ വിദ്യാർഥി സംഘടനകളിൽപോലും നിലനിർത്തുന്ന പതിവ് പല മതസംഘടനകളും ഇന്നും തുടരുന്നുമുണ്ട്.
യുവതലമുറയിലെ ആദർശ ചടുലതയും ചിന്തവ്യതിയാനവും കാഴ്ചപ്പാടുകളിലെ അപഭ്രംശമായിക്കണ്ട് പടിക്കു പുറത്ത് നിർത്താനാണ് പലർക്കും ഇഷ്ടം. പക്ഷേ, ആ ചിന്തകളോടും കാഴ്ചപ്പാടുകളോടും സംവദിക്കാനുള്ള ബൗദ്ധിക ക്ഷമതയാണ് മുതിർന്നവർക്ക് വേണ്ടത്. വാർധക്യത്താൽ പരിക്ഷീണനായ പിതാവ് തൽസ്ഥാനത്ത് മക്കളെ കുടിയിരുത്തുന്നതിലൂടെയല്ല തലമുറ മാറ്റം സാധ്യമാക്കേണ്ടത് എന്ന ഒരു സന്ദേശം കൂടി പാലാ ഉപതെരഞ്ഞെടുപ്പ് ഫലത്തിലുണ്ടായിരുന്നു. കാലാവധി ബാക്കിയുണ്ടായിരുന്നിട്ടും അധികാരത്തിെൻറ അനന്തസാധ്യതകൾ തേടി സ്വാർഥനീക്കങ്ങൾക്ക് പാർട്ടിയെ തറവാട്ട് സ്വത്തു പോലെ ദുരുപയോഗം ചെയ്യുന്നവരും ജനത്തിെൻറ രാഷ്ട്രീയ അവബോധത്തെയും പ്രതികരണ ശേഷിയെയും വില കുറച്ചു കാണരുത്.
കേരള രാഷ്ട്രീയത്തിൽ നിലപാടുകൾ കൊണ്ടും സക്രിയതകൊണ്ടും ശ്രദ്ധേയരായ ചില യുവനേതാക്കളോട് രാഷ്ട്രീയമായി വിയോജിക്കുന്നവർ പോലും മതിപ്പ് പുലർത്തുന്നതിെൻറ കാരണമെന്താണ്? പരിമിതികളേറെയുണ്ടെങ്കിലും മതനിരപേക്ഷനിലപാടുകൾ ഉറക്കെ പറയുകയും കുറഞ്ഞപക്ഷം പ്രത്യുൽപന്നമതികളെന്ന പ്രതീതി ജനിപ്പിക്കുകയെങ്കിലും ചെയ്യുന്ന പൊതുപ്രവർത്തകരാണിവർ. സമുദായാചാര്യന്മാരുടെ ഇടനാഴികളിൽ സേവയും ശിപാർശയും തേടി കയറിയിറങ്ങുന്നവരുടെ കൂട്ടത്തിൽ ഇവരെക്കാണാറുമില്ല എന്നതും ഇവരെപ്പോലുള്ളവരെ വിലമതിക്കാൻ ജനത്തിന് പ്രേരണയാകുന്നുണ്ട്. ഒത്തുതീർപ്പ് രാഷ്ട്രീയത്തിെൻറ കപട തന്ത്രങ്ങളും അവസരവാദത്തിെൻറ അനുരഞ്ജനങ്ങളുമാണ് രാഷ്ട്രീയപ്രവർത്തനമെന്ന ധാരണ പൊളിച്ചെഴുതാൻ പുതുതലമുറ നേതാക്കൾക്കെങ്കിലും കഴിയണം.
നിയമ നിർമാണസഭകളിൽ സ്ത്രീ പ്രാതിനിധ്യം തീരെയില്ലാത്ത അവസ്ഥക്ക് പരിഹാരമുണ്ടാകണം എന്ന ആഗ്രഹം പരസ്യവേദികളിൽ പ്രകടിപ്പിക്കുന്നവർ പോലും കഴിവുള്ള വനിതകളെ വെട്ടിനിരത്തുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അവർക്കെല്ലാം തെരഞ്ഞെടുപ്പിലെ വിജയസാധ്യതകൾ എന്തൊക്കെയാണ് എന്ന നല്ലപാഠം പകരുന്ന ഒരു ഫലമാണിത്. ഐഷാ ബായിക്കും നഫീസത്ത് ബീവിക്കും ശേഷം കേരളത്തിലെ മുസ്ലിംസമുദായത്തിൽ നിന്നുയർന്നുവന്ന പ്രഗല്ഭയായ ഒരു വനിതാ നേതാവാണ് ഷാനിമോൾ ഉസ്മാൻ. ഒാൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി പദവിവരെയെത്തിയ അവർക്ക് നാളിതുവരെ മത്സരിക്കാൻ ജയ സാധ്യതയുള്ള ഒരു മണ്ഡലം നൽകാൻ പാർട്ടി നേതൃത്വം തയാറായിട്ടില്ല; സ്വന്തം സമുദായ സംഘടനകളും നേതാക്കളുമൊന്നും തന്നെ ഒരു കൈത്താങ്ങായിട്ടില്ല എന്നത് പോകട്ടെ, പലപ്പോഴും വഴിമുടക്കികളുടെ റോളിലായിരുന്നു താനും.
ജയം ഒരു വിദൂര സാധ്യത മാത്രമായിരുന്നിട്ടും ആത്മവിശ്വാസത്തോടെ മത്സരരംഗത്തിറങ്ങിയ ഷാനിമോളെ വിജയിപ്പിച്ചതിലൂടെ അതിനെല്ലാമുള്ള മറുപടിയാണ് അരൂരിലെ വോട്ടർമാർ നൽകിയിരിക്കുന്നത്. ഇനിയെങ്കിലും സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ ജനഹിതം എന്തെന്ന് കൃത്യമായി അറിയാനുള്ള നേതൃത്വത്തിെൻറ ഉത്തരവാദിത്തത്തെ ഇത് ഓർമപ്പെടുത്തുന്നുണ്ട്. അല്ലാതെ സ്വജാതി മാത്രമായാൽ പോരാ, അതിൽതന്നെ ഡൽഹി ബ്രാൻഡും കേരള ബ്രാൻഡും വെവ്വേറെ കാണണമെന്ന ശാഠ്യത്തിന് മുന്നിൽ സാഷ്ടാംഗം നമിക്കുന്നവരോടുള്ള പുച്ഛം കൂടിയുണ്ട് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ. സമുദായ പ്രമാണിമാരുടെ ചിറകിലേറി താക്കോൽസ്ഥാനങ്ങളിൽ പറന്നിറങ്ങാമെന്ന കണക്കുകൂട്ടൽ അസ്ഥാനത്താണ് എന്ന് ഭൈമീകാമുകന്മാർ തിരിച്ചറിഞ്ഞാൽ അവർക്കു കൊള്ളാം. അല്ലെങ്കിൽ അവർക്കൊപ്പം പാർട്ടിയും ഒലിച്ചു പോയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.