തെരഞ്ഞെടുപ്പിലെ കണക്കുകൂട്ടലുകൾ പാളിയെങ്കിലും മിഴിച്ചു നിൽക്കാതെ സമർഥമായ തന്ത്രം കോൺഗ്രസ് പുറത്തെടുത്തപ്പോൾ കർണാടകത്തിൽ കളി മാറി. മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമിയെ പിന്തുണക്കാനുള്ള കോൺഗ്രസിെൻറ തീരുമാനം സമർഥമായ കരുനീക്കമാണ്. മുഖ്യമന്ത്രിസ്ഥാനം കൈയൊഴിഞ്ഞത് നിവൃത്തികേടു കൊണ്ടാണെങ്കിലും, ദേശീയ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാനുള്ള അനിവാര്യമായ ചുവടുവെപ്പാണ്.
കർണാടകത്തിൽ ബി.ജെ.പി വിരുദ്ധ ചേരിയുടെ സർക്കാർ ഉണ്ടായില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മോദിവിരുദ്ധരുടെ കരുത്ത് ചോദ്യം ചെയ്യപ്പെടും. ബി.ജെ.പിക്കും ഇതു ബാധകമാണ്. കർണാടകത്തിൽ പരാജയപ്പെട്ടാൽ മോദിക്ക് ലോക്സഭ തെരഞ്ഞെടുപ്പിനെ അതിജീവിക്കാനുള്ള ശേഷി ചോദ്യം ചെയ്യപ്പെടും. ഇത് കണ്ടറിഞ്ഞാണ് മൂന്നാം കക്ഷി മാത്രമായ ജനതാദൾ-എസിന് മുഖ്യമന്ത്രിസ്ഥാനം നൽകുന്ന വിട്ടുവീഴ്ചക്ക് കോൺഗ്രസ് തയാറായത്. ഗോവയും അരുണാചൽ പ്രദേശുമൊക്കെ ബി.ജെ.പി തട്ടിയെടുത്ത അനുഭവങ്ങൾക്കിടയിൽ, വീണുപോയത് വിദ്യയാക്കുകയാണ് കോൺഗ്രസ്.
കോൺഗ്രസ് ഒരു വെടിക്ക് ലക്ഷ്യമിടുന്ന പക്ഷികൾ പലതാണ്: ഒന്ന്, ബി.ജെ.പിയെ സംസ്ഥാന ഭരണത്തിൽനിന്നകറ്റി ദേശീയ രാഷ്ട്രീയത്തിൽ ദുർബലപ്പെടുത്തുക. രണ്ട്, ജനതാദൾ-എസിനെ സഖ്യകക്ഷിയാക്കി ലോക്സഭ തെരഞ്ഞെടുപ്പു നേരത്ത് കർണാടകത്തിൽ ബി.ജെ.പിയെ തറപറ്റിക്കുക. മൂന്ന്, സംസ്ഥാന ഭരണം വിട്ടുകൊടുത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിക്ക് ജെ.ഡി.എസിെൻറ പിന്തുണ നേടുക. നാല്, വർഗീയതക്കെതിരെ മതേതര ജനാധിപത്യ ചേരിയുടെ െഎക്യത്തിനു വേണ്ടി വലിയ വിട്ടുവീഴ്ച ചെയ്തുവെന്ന പ്രതിച്ഛായ സമ്പാദിക്കുക.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും ‘കപ്പിനും ചുണ്ടിനുമിടയിൽ’ ഭരണം നഷ്ടപ്പെടുന്നത് ബി.ജെ.പിക്ക് അങ്ങേയറ്റം അസഹനീയമാണ്. കേന്ദ്രത്തിലെ ഭരണത്തോടുള്ള ജനരോഷം മറച്ചുവെക്കാനും പാർട്ടിയിലും അണികളിലും ആത്മവിശ്വാസം വളർത്താനും പുതിയ സഖ്യകക്ഷികളെ തേടാനുമൊക്കെ കർണാടക വിജയം ബി.ജെ.പിക്ക് ഉതകിയേനെ. എന്നാൽ പ്രതിപക്ഷം ശക്തിയാർജിക്കുന്നുവെന്ന കാഴ്ചപ്പാടിന് കരുത്തു പകരുകയാണ് കർണാടക ഫലം. ജനതാദൾ-എസും കോൺഗ്രസും സഖ്യമുണ്ടാക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരിക്കും. മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസും പ്രാദേശിക കക്ഷികളും ഒന്നിച്ചുനിന്ന് മോദിപ്രഭാവത്തിെൻറ മുനയൊടിക്കാനുള്ള സാധ്യത കൂടുതൽ തെളിച്ചിടുകയുമാണ് കർണാടക ഫലം.
ഏറ്റവും കുറച്ചു സീറ്റു പിടിച്ച പാർട്ടിയുടെ നേതാവാണെങ്കിലും, കോൺഗ്രസ് പിന്തുണ വഴി കുമാരസ്വാമി മുഖ്യമന്ത്രിയാകാനാണ് സാധ്യത. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ കുതിരക്കച്ചവടം നടത്തി ഭരണം ൈകയടക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ വിജയിക്കണമെന്നില്ല. കോൺഗ്രസിൽനിന്നും ജെ.ഡി.എസിൽനിന്നും ഒരു ഡസൻ എം.എൽ.എമാരെ കൂറുമാറ്റുകയോ രാജിവെപ്പിക്കുകയോ അത്ര എളുപ്പമല്ല. എങ്കിലും ആ വഴിക്ക് ബി.ജെ.പി തീവ്രമായി ശ്രമിക്കുകതന്നെ ചെയ്യും.
കർണാടകത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളിൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംഭവിച്ചേക്കാവുന്ന രാഷ്ട്രീയ ചിത്രത്തിെൻറ മിന്നലാട്ടങ്ങൾ കാണാനുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം പ്രാദേശിക കക്ഷികളും കോൺഗ്രസും കൈകോർത്ത് ബി.ജെ.പിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടുകയാണ് കർണാടകം. കോൺഗ്രസിനു വേണ്ടത്, പ്രാദേശിക പാർട്ടികൾ കോൺഗ്രസിെൻറ പ്രധാനമന്ത്രിസ്ഥാനാർഥിയെ അംഗീകരിക്കുകയാണ്. കർണാടകത്തിലെന്നപോലെ, തെരഞ്ഞെടുപ്പിനു ശേഷമുള്ള സീറ്റെണ്ണവും നിലപാടുകളും അതിൽ നിർണായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.