ഹോങ്കോങ്ങിലെ പ്രക്ഷോഭകരെയും ജനാധിപത്യവാദികളെയും പിന്താങ്ങുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചത് അഞ്ചുമാസത്തിലധികമായി തുടരുന്ന ഹോങ്കോങ് പ്രക്ഷോഭത്തിനു കൂടുതൽ ഇന്ധനം നൽകിയിരിക്കുകയാണ്. സിൻജ്യാങ്ങിലെ ഉയിഗുർ മുസ്ലിംകൾക്കുനേരെ നടക്കുന്ന അക്രമങ്ങളെ അപലപിക്കുന്ന ബില്ലും അമേരിക്ക കുറച്ചുമുമ്പ് പാസാക്കിയിരുന്നു. ഈ നീക്കങ്ങൾ ചൈനയുടെ നടപടികളെ ആഗോളശ്രദ്ധയിൽ കൊണ്ടുവന്ന് പ്രതിഷേധവികാരമുയർത്താനും ചൈനക്കുമേൽ സമ്മർദം ശക്തമാക്കാനും ഇടയാക്കും.
ബില്ലിനെ ചൈന ശക്തമായി എതിർക്കുകയും തക്കമറുപടി അമേരിക്കക്കുനൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. അമേരിക്കയും പടിഞ്ഞാറൻ രാജ്യങ്ങളും ചൈനയുടെ വളർച്ചയിൽ അസൂയപൂണ്ടാണ് ഹോങ്കോങ്, ഉയിഗുർ പ്രശ്നങ്ങളിൽനിലപാടെടുക്കുന്നതെന്നാണ് ചൈനീസ് അധികൃതരുടെ ആരോപണം. എന്നാൽ, ചൈനയുടെ നിലപാടുകളോടാണ് ഹോങ്കോങ് ജനതക്ക് എതിർപ്പെന്ന് ഒന്നുകൂടി ഊന്നിപ്പറയുന്നതാണ് പോയവാരം നടന്ന ജില്ല കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം. ഹോങ്കോങ്ങിലെ 18ഓളം ജില്ല കൗൺസിലുകളിൽ 17ഉം ജനാധിപത്യവാദികൾ കൈയടക്കി ചൈനയെ അനുകൂലിക്കുന്ന പക്ഷത്തിന് വലിയ തിരിച്ചടി നൽകി. നിലവിലെ പ്രക്ഷോഭങ്ങളെ സാധൂകരിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം, അതോടൊപ്പം ചൈനക്ക് തലവേദന കൂട്ടുന്നതും.
കനത്ത മാധ്യമനിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉയിഗുർ മുസ്ലിംകൾക്കുനേരെ നടക്കുന്ന പീഡനങ്ങൾ പുറംലോകത്ത് എത്താതിരിക്കാൻ എല്ലാ അടവുകളും പയറ്റിയ ചൈനക്ക് അതേരീതിയിൽ ഹോങ്കോങ് പ്രക്ഷോഭങ്ങളെ തമസ്കരിക്കാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ലോകബിസിനസ് തലസ്ഥാനങ്ങളിലൊന്നായ ഹോങ്കോങ്ങിലെ ഈ സമരം ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റി. സമരങ്ങളെയും എതിർശബ്ദങ്ങളെയും അടിച്ചമർത്തുന്നതിൽ ഒരു ദാക്ഷിണ്യവും കാണിക്കാത്ത ചൈന ഇവിടെയും അത് ആവർത്തിക്കുമെന്നാണ് ലോകം കരുതിയത്. 30 വർഷം മുമ്പ് നടന്ന ടിയാനൻമെൻ സ്ക്വയറിലെ അതിദാരുണ സംഭവവും ഉയിഗുർ മുസ്ലിംകളെ അതിക്രൂരമായി അടിച്ചമർത്തുന്ന സമകാലീന യാഥാർഥ്യവും മുന്നിൽവെച്ച് സ്വാഭാവികമായും ചൈനയിൽനിന്ന് അത്തരമൊരു നീക്കം ഹോങ്കോങ്ങിനു നേരെയും ഉണ്ടാകുമെന്ന് ഭയപ്പെട്ടത് തികച്ചും സ്വാഭാവികം.
എന്നാൽ, ഇതിനു നേർവിപരീതമാണ് ചൈനീസ് അധികൃതരുടെ ഹോങ്കോങ്ങിലെ നീക്കങ്ങൾ. ലോകശ്രദ്ധയിലുള്ള നഗരമായതുകൊണ്ടാവാം വളരെ കരുതലോടെയാണ് അവർ നീങ്ങിയത്. ഉദാഹരണത്തിന്, പ്രക്ഷോഭം വ്യാപകമായ സമയത്ത് നഗരത്തിലെ ഏറ്റവും വലിയ പള്ളിയും ഇസ്ലാമിക് സെൻററുമായ കൗലൂങ് ജുമാമസ്ജിദിനു മുന്നിൽ ആൾക്കൂട്ടത്തെ കണ്ട് പ്രക്ഷോഭകരെന്നു തെറ്റിദ്ധരിച്ച് പൊലീസ് രാസപദാർഥങ്ങൾ അടങ്ങിയ വെള്ളം പമ്പ് ചെയ്ത് പള്ളിയുടെ മുൻവശം അലങ്കോലപ്പെടുത്തി. സംഭവം വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയതോടെ തെറ്റുപറ്റിയതിന് പൊലീസ് മാപ്പുപറഞ്ഞു. അതുകൊണ്ടും അവസാനിപ്പിക്കാതെ, നഗരത്തിലെ പൊലീസ് മേധാവിയും ഹോങ്കോങ്ങിെൻറ ചൈന അനുകൂലിയായ ഭരണകർത്താവ് കാരിലാമും നേരിട്ട് പള്ളിയിലെത്തി ഭാരവാഹികളെ കണ്ട് ക്ഷമാപണം നടത്തി. ഉയിഗുരിൽ പള്ളി തകർത്ത അതേ ചൈനയുടെ അറിവോടും സമ്മതത്തോടുംകൂടിത്തന്നെയാണ് ഇൗ നീക്കവും എന്നതാണ് കൗതുകകരം.
ഇംഗ്ലീഷ് വ്യാപകമായി സംസാരിക്കുന്ന, ആഗോളനിക്ഷേപകരുടെ കേന്ദ്രങ്ങളിലൊന്നായ ഹോങ്കോങ്ങിനു നേരെ ഉരുക്കുമുഷ്ടി പ്രയോഗിച്ചാൽ അത് ചൈനയുടെതന്നെ സാമ്പത്തിക മേഖലക്ക് വലിയ ആഘാതമുണ്ടാക്കും. ചൈനക്കകത്ത് ഹോങ്കോങ്ങിനു സമാനമായി ഷെൻസൻ എന്ന നഗരം വളർത്തിക്കൊണ്ടുവന്നെങ്കിലും ഹോങ്കോങ് ഇപ്പോഴും ലോകത്തെ ചൈനയുമായിബന്ധിപ്പിക്കുന്ന പ്രധാന വ്യാപാരകേന്ദ്രമായി തുടരുകയാണ്. കൂടാതെ പ്രത്യേക സ്വയംഭരണപ്രദേശമായി നിലനിൽക്കുന്നതിനാൽ ചൈനക്കകത്തു കാണിക്കുന്ന ക്രൂരമായ അടിച്ചമർത്തലുകളും സ്വാതന്ത്ര്യധ്വംസനവും ഹോങ്കോങ്ങിൽ പ്രയോഗിക്കാൻ കഴിയുകയില്ല. അമേരിക്കയുമായുള്ള വ്യാപാരയുദ്ധവും ഉൽപാദനരംഗത്തെ തകർച്ചയും കാരണം സാമ്പത്തികമാന്ദ്യം അനുഭവിക്കുന്ന ചൈനക്ക് ഹോങ്കോങ്ങിനുനേരെ ശക്തമായ നീക്കങ്ങൾ നടത്തിയാൽ വീണ്ടും അമേരിക്കയുടെ കടുത്ത വ്യാപാര-നയതന്ത്ര ഉപരോധങ്ങൾ വിളിച്ചുവരുത്തേണ്ടി വരും. അതുകൊണ്ടുതന്നെയാണ് ചൈന, ഹോങ്കോങ് വിഷയത്തിൽ സംയമനം പാലിക്കുന്നത്.
ഹോങ്കോങ്ങിൽനിന്ന് കുറ്റവാളികളെയും കുറ്റാരോപിതരെയും ചൈനക്ക് കൈമാറാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ഗവൺമെൻറ് പാസാക്കാൻ ഒരുങ്ങിയപ്പോഴാണ്
ജൂണിൽ പ്രക്ഷോഭം തുടങ്ങിയത്. ഈ ബിൽ നിലവിൽ വരുന്നതോടെ തങ്ങളെ എതിർക്കുന്ന ആരെയും ഹോേങ്കാങ്ങിൽനിന്ന് കേസുകളിൽ കുടുക്കി ചൈനയിലേക്ക് കൊണ്ടുപോകാൻ കഴിയും. ചൈനയിൽനിന്ന് വ്യത്യസ്തമായ നിയമവും സാമ്പത്തികവ്യവസ്ഥയും നിലനിൽക്കുന്ന ലോക സാമ്പത്തിക തലസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്ന ഹോങ്കോങ്ങിന് ഇത് സ്വീകാര്യമല്ല. 1997ൽ ഹോങ്കോങ് ചൈനയുടെ ഭാഗമായെങ്കിലും നിയമപരമായി സ്വയംഭരണ പ്രദേശമായി നിലനിൽക്കുന്നു. ഹോങ്കോങ്ങിനെ ബ്രിട്ടൻ ചൈനക്ക് വിട്ടുനൽകുമ്പോൾ ഉണ്ടാക്കിയ കരാറനുസരിച്ച് 50 വർഷത്തോളം വിദേശകാര്യം, പ്രതിരോധം എന്നിവയിലൊഴികെ ആ നഗരരാജ്യത്തിന് സ്വയംഭരണാവകാശം ഉണ്ടാകും. അങ്ങനെ ഒരു രാജ്യം, രണ്ടു വ്യവസ്ഥ എന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങിയത്.
പ്രസ്തുത ബിൽ പിൻവലിച്ചെങ്കിലും പ്രതിഷേധക്കാരുടെ മറ്റാവശ്യങ്ങൾ ഇനിയും പരിഗണിച്ചിട്ടില്ല.
ജനാധിപത്യവാദികളുടെ പ്രധാനമായ ഒരാവശ്യം ചൈനയുടെ ഇടപെടലില്ലാതെ തങ്ങളുടെ ഭരണാധികാരിയെ സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശം അനുവദിക്കണമെന്നാണ്. ചൈനയുടെ ഭാഗമായെങ്കിലും ഇപ്പോഴും ചൈനയിൽനിന്ന് വ്യത്യസ്തമായ അസ്തിത്വം നിലനിർത്താൻ അവർ ആഗ്രഹിക്കുന്നു. ചൈനയിൽനിന്ന് വ്യത്യസ്തമായി സ്വതന്ത്രമായ മീഡിയ, ജുഡീഷ്യറി, ആവിഷ്കാരം എന്നിവ ഇപ്പോഴും ഹോങ്കോങ്ങിൽ നിലനിൽക്കുന്നു. തങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനുമേൽ കൈവെച്ചപ്പോഴാണ് ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ഹോങ്കോങ്ങിെൻറ ഈ സവിശേഷ അസ്തിത്വം മാറ്റിയെടുക്കാൻ സ്കൂളുകളിലെ സിലബസുകൾ ചൈനാനുകൂലമാക്കാൻ ഒരു ശ്രമം മുമ്പ് നടത്തിയെങ്കിലും വലിയ പ്രതിഷേധത്തിനൊടുവിൽ പിൻവലിക്കുകയായിരുന്നു.
ഇൗ പ്രക്ഷോഭം, ചൈനയുടെ സർവാധിപത്യത്തിനെതിരെ പ്രതിരോധം തീർക്കുന്ന തായ്വാൻ, ഉയിഗുർ മുസ്ലിംകൾ, തിബത്ത് വംശജർ എന്നിവരുടെയും ഹോേങ്കാങ്ങുകാരുടെയും ആഗോള ഐക്യത്തിന് വഴിതുറന്നിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ ഈ വിഭാഗങ്ങളെല്ലാം ചൈനക്കെതിരെ ഒരുമിച്ചാണിപ്പോൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിൽ തായ്വാൻ ചൈനയോട് പരസ്യമായി ഉടക്കിനിൽക്കുന്നു. വരുന്ന ജനുവരിയിൽ നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ചൈന ഇടപെടാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ചൈനയെ ‘ജനാധിപത്യത്തിെൻറ ശത്രു’ എന്നാണ് ഏതാനും നാളുകൾക്കുമുമ്പ് അവിടത്തെ ഭരണപക്ഷം വിശേഷിപ്പിച്ചത്.
ഇതൊക്കെയാണെങ്കിലും ഉയിഗുർ മുസ്ലിംകളോട് കാണിച്ച ക്രൂരതകൾ തങ്ങൾക്കുനേരെയും പ്രയോഗിച്ചേക്കാം എന്ന ആശങ്ക പ്രക്ഷോഭകർക്കുണ്ട്. അതുകൊണ്ടുതന്നെ കരുതലോടെയാണ് അവരുടെ ഒാരോ നീക്കവും. എന്നാൽ, ചൈനക്ക് അത്ര പെട്ടെന്ന് കീഴ്പ്പെടാൻ ഒരുക്കമല്ല അവർ. അവരുടെ നിശ്ചയദാർഢ്യം ചൈനയുടെ ഉരുക്കുമുഷ്ടിയിൽ ഞെരിഞ്ഞമരുന്ന ഉയിഗുർ മുസ്ലിംകൾ അടക്കമുള്ളവർക്ക് പൊരുതാൻ വലിയ തോതിൽ ഊർജം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.