പി.പി പ്രദീപനൊപ്പം ലേഖകൻ
ബ്രാഹ്മണിക് പ്രത്യയശാസ്ത്രം ഇന്ത്യയിൽ പ്രവർത്തിക്കുന്നത് ഭാഷയിലും ഭക്ഷണത്തിലും മാത്രമല്ല, ജീവിതം മുഴുവനുമാണ്. ഹിന്ദുമതത്തിലെ കീഴാളവിശ്വാസധാരകളോട് അത് പുലർത്തുന്നത് ഒരുതരം പകയാണ്. ഒരർഥത്തിൽ അതിനെതിരെയുള്ള പ്രതിരോധംകൂടിയാണ്, മുത്തപ്പൻ
വത്തിന്റെ നേരാൾ എന്ന പ്രതീതിയാണ് ബ്രാഹ്മണാധികാരത്തിന്റെ മൂലധനം. ഇത് പോഷിപ്പിക്കുന്നതിനായുള്ള നിഗൂഢതയുടെ ആഹാര്യ-വാചികാഭിനയങ്ങളുമെല്ലാം പൗരോഹിത്യം വികസിപ്പിച്ചിട്ടുണ്ട്. വൈദ്യുതിയുടെയും മോട്ടോർ വാഹനത്തിന്റെയും ഇലക്േട്രാണിക് വാർത്താവിനിമയത്തിന്റെയുമെല്ലാം സാധ്യതകളെ ഇതിന് കീഴ്വഴങ്ങുന്നവയാക്കാനുള്ള ദുസ്സാമർഥ്യം ബ്രാഹ്മണ്യം പ്രദർശിപ്പിക്കുന്നു. (ഇ.പി. രാജഗോപാലൻ)
എന്റെ മുന്നിൽ, എന്തു സഹായത്തിനും റെഡിയായി നിൽക്കുന്ന മുത്തപ്പനിലേക്കുള്ള വഴിതുറന്നത്, പ്രശസ്ത കലാപ്രതിഭ വി.കെ. അനിൽകുമാറിന്റെ തെയ്യത്തിലെ മുത്തപ്പനാണ്, ‘എഴുത്തിലെ ബഷീർ’ എന്ന പല നിലകളിലും വേറിട്ടുനിൽക്കുന്ന പുസ്തകമാണ്. പറശ്ശിനിക്കടവ് മുത്തപ്പന് അടുത്തുകൂടെ പലതവണ പോയിട്ടുണ്ടെങ്കിലും ഇപ്രാവശ്യം ആദ്യമാണ് ഏറക്കുറെ വിശദമായി അദ്ദേഹത്തെ കാണുന്നത്. കണ്ണൂർ കരിമ്പത്ത് പ്രശസ്തമായ ഇ.എം.എസ് വായനശാലയിൽ കഴിഞ്ഞദിവസം പോയപ്പോഴാണ്, സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും സ്ഥലം പഞ്ചായത്ത് പ്രസിഡന്റുമായ എസ്.പി. രമേശിനൊപ്പം, തലമുറകളായി മുത്തപ്പന്റെ ആത്മീയലോകത്ത് കഴിഞ്ഞുപോരുന്ന പ്രിയ സുഹൃത്ത് പി.പി. പ്രദീപന്റെ വീട്ടിൽ പോയത്. പിന്നെ പറശ്ശിനിക്കടവിലെ മുത്തപ്പനിലേക്കുള്ള യാത്ര പ്രദീപനൊപ്പം! പ്രദീപൻ പകർന്ന സ്നേഹം ഒരു മുത്തപ്പൻ പ്രകാശമായി ഇപ്പോഴും ഒപ്പം. വിട്ടുപോകുന്നേയില്ല! ഒറ്റവാക്യത്തിൽ പറഞ്ഞാൽ വെട്ടിമുറിക്കലല്ല, ചേർത്തുപിടിക്കലാണ് മുത്തപ്പൻ, ജാതിമേൽക്കോയ്മ ആഘോഷിക്കുന്ന ബ്രാഹ്മണ പ്രത്യയശാസ്ത്രം പഠിച്ചപണി പത്തൊമ്പതും നോക്കിയിട്ടും പൂർണമായും പിടിച്ചെടുക്കാനാവാത്ത കീഴാള കരുത്തിന്റെ വിനയവും കനിവും മുത്തപ്പനിൽ കണ്ടു!
രാത്രി വൈകി വീട്ടിലെത്തിയ ഉടനെ ആദ്യം ചെയ്തത് പ്രദീപൻ തന്ന, മുത്തപ്പൻ പ്രസാദം വായിക്കുകയായിരുന്നു. ഡോ വൈ.വി. കണ്ണൻ എഴുതിയ മുത്തപ്പൻ എന്ന ശ്രദ്ധേയമായ പഠനഗ്രന്ഥം, എന്റെ മുത്തപ്പൻ വഴികളെ കൂടുതൽ വിസ്തൃതമാക്കി. വിശ്വാസം അവിശ്വാസം എന്നിവക്കപ്പുറം സമസ്ത അഗാധ ആത്മീയതയിലും സന്നിഹിതമായ, അനിവാര്യമായും സന്നിഹിതമാവേണ്ട അടുപ്പം അതോടെ ഒരനുഭൂതിയായി! പകുതി കാര്യവും തമാശയുമായി, എന്റെ മുത്തപ്പൻകൂടിയായ പ്രിയസുഹൃത്ത് പ്രദീപൻ ചോദിച്ചു. മുത്തപ്പനെ വല്യ ഇഷ്ടമായി അല്ലെ!
എടത്തും വലത്തും മുന്നിലും പിന്നിലും കൈയോട് കൈ സഹായമായി ഞാന്ണ്ട് പോരെ എന്ന് ചോദിക്കുന്ന; വന്നവരെ മടക്കണ്ട, പോണവരെ വിളിക്കണ്ട എന്ന് സ്നേഹം പകുക്കുന്ന മുത്തപ്പനെ എങ്ങനെ ഇഷ്ടമാവാതിരിക്കും. എൻ കൂറപ്പമെന്നും നിൻ കൂറടയെന്നും, എന്റേതെന്നും നിന്റേതെന്നും പാത്പിടിയും പകുത്ത്പിടിയും കൂടാതെ കണ്ട്, ഒന്നിന്റെ പുറത്തെ പൊടി ഒന്ന് തട്ടി നടന്നോ എന്ന മുത്തപ്പൻ ഉരിയാട്ടത്തിലെ മഹത്വം എങ്ങനെ ഉൾക്കൊള്ളാതിരിക്കാനാവും. എന്റെ കൂറ് അപ്പം, നിന്റെ കൂറ് അട എന്നിങ്ങനെ പിടിവലി കൂടാതെ ഐക്യത്തോടെ കഴിയുക, ഒരാളുടെ പുറത്ത് പൊടികാണുമ്പോൾ മറ്റെയാൾ അത് തടവിക്കളയുക എന്നെത്ര മുത്തപ്പൻ തത്ത്വം. ജാതിമേൽക്കോയ്മ മനുഷ്യരെ മേൽ-കീഴായി നെടുകെ മുറിക്കുമ്പോൾ, മുത്തപ്പൻ ഒന്നിക്കലിന്റെ മധുരമാണ് സർവർക്കു മുന്നിലും വിളമ്പുന്നത്. അരുൾ, അൻപ്, അനുകമ്പ ഈ മൂന്നിനും പൊരുൾ ഒന്നാണ്. അരുളുള്ളവനാണ് ജീവി. അരുളില്ലെങ്കിൽ മനുഷ്യൻ അസ്ഥി, തോൽ, സിര ഇവകൊണ്ട് തീർത്ത നാറുന്ന ഉടമ്പുമാത്രം എന്ന ഗുരു പറഞ്ഞ നവോത്ഥാനത്തിെന്റ മഹാതത്ത്വത്തെ സഹസ്രാബ്ദങ്ങൾക്കു മുമ്പേ സാക്ഷാത്കരിച്ച, കനിവിന്റെ േസ്രാതസ്സാണ്, സർവഭുക്കായ മുത്തപ്പൻ! അദ്ദേഹം മനുഷ്യത്വത്തെ മുറിപ്പെടുത്താത്ത എന്തിനെയും ആശ്ലേഷിക്കും. മഹാത്മാ ബുദ്ധന്റെ മൈത്രിയിൽ അനുഭൂതിപ്പെടാൻ, മുത്തപ്പനെ കാണേണ്ടപോലെ കണ്ടാൽ മതി! ദുർബലമാവട്ടെ, ശക്തമാവട്ടെ, വലുതോ ചെറുതോ ആവട്ടെ, ദൃശ്യമോ അദൃശ്യമോ ആവട്ടെ, അടുത്തോ അകലെയോ ആവട്ടെ, ജന്മംകൊണ്ടതോ ജന്മംകൊള്ളാത്തതോ ആവട്ടെ, ഓരോ ജീവിയും ആനന്ദത്തോടെ ജീവിക്കട്ടെ എന്നുള്ളതിനോളം മധുരം ഏത് തേനിനുണ്ടാവും. ആഫ്രിക്കൻ ജീവിതത്തിന്റെ അഭിമാനമായി അടയാളപ്പെടുത്തപ്പെട്ട ഉബുണ്ടു എന്ന സർവാശ്ലേഷിയായ മഹാസൗഹൃദമറിയാൻ മലയാളിയെ മുത്തപ്പൻ സഹായിക്കും. ചിനുഅച്ചബെയുടെ ‘സർവം ശിഥിലമാവുന്നു’ എന്ന നോവലിലെ ഉച്ചെണ്ടുവിന്റെ പ്രാർഥനയിൽ, തട്ടിക്കിഴിച്ചാൽ ബാക്കിയാവുന്നത് മുത്തപ്പൻ മുമ്പേ ചൊന്ന ഈയൊരു മഹാസൗഹൃദമാണ്. മുത്തപ്പൻ മുമ്പേ പറഞ്ഞ ആ പൊടിതട്ടൽ തന്നെ! ഒരു മൃഗത്തിന് പുറംചൊറിഞ്ഞാൽ അതൊരു മരത്തിലോ ചുമരിലോ വെച്ച് പുറം ഉരസും, മനുഷ്യരാകട്ടെ അത് പരസ്പരം ചെയ്യും! അതാണ് മുഹബ്ബത്ത്.
മുത്തപ്പൻ പറഞ്ഞ പൊടിതട്ടലിന് ഇതിനെക്കാളും ആഴമുള്ള ധ്വനികളുണ്ടെന്ന്, മുത്തപ്പൻ വാചാലുകളെ പിന്തുടർന്നാൽ അറിയാൻ കഴിയും. അവിലും മലരും പയറും മാത്രമല്ല, ഇറച്ചിയും മുത്തപ്പന് പഥ്യം. എന്നാൽ ഇപ്പോൾ, ജനങ്ങളുടെ പരമാധികാരം ആഘോഷിക്കപ്പെടുന്ന സന്ദർഭത്തിൽപോലും ജനങ്ങളുടെ ഭക്ഷണത്തിൽ ഭരണകൂടം ഇടപെടുന്നതാണ് കാണുന്നത്. റിപ്പബ്ലിക് ദിനത്തിൽ മാംസ വിൽപന വിലക്കി! എന്ന് പത്രവാർത്ത! മുത്തപ്പനറിയണ്ട.
മാംസവിൽപന മാത്രമല്ല ഒഡിഷയിലെ കോറാപുറത്ത് ജില്ലയിൽ നിരോധനം. മത്സ്യം, മുട്ട എന്നിവക്കുകൂടി നിരോധനം ബാധകമാക്കിയിരിക്കുന്നു! ലോകത്തിൽ ഏറ്റവും പട്ടിണി നിലനിൽക്കുന്നൊരു രാജ്യത്താണ് ഇത്തരം നിരോധന തമാശകൾ അരങ്ങേറുന്നതെന്ന് മറക്കരുത്. ബ്രാഹ്മണിക് പ്രത്യയശാസ്ത്രം ഇന്ത്യയിൽ പ്രവർത്തിക്കുന്നത് ഭാഷയിലും ഭക്ഷണത്തിലും മാത്രമല്ല, ജീവിതം മുഴുവനുമാണ്. ഹിന്ദുമതത്തിലെ കീഴാളവിശ്വാസധാരകളോട് അത് പുലർത്തുന്നത് ഒരുതരം പകയാണ്. ഒരർഥത്തിൽ അതിനെതിരെയുള്ള പ്രതിരോധംകൂടിയാണ്, മുത്തപ്പൻ.
അടിയാന്റെ ജീവിതം ദുസ്സഹമാക്കുന്ന ഇടങ്ങളിലാണ് മുത്തപ്പന്മാരുണ്ടാകുന്നത്. ഇന്ന് ആരാധനയെ മുഴുവൻ രാമനിലേക്കോ പരമശിവനിലേക്കോ ചുരുക്കിക്കൊണ്ടുവന്ന് ബ്രാഹ്മണ പാരമ്പര്യത്തിലേക്ക് മറ്റെല്ലാത്തിനെയും ഒതുക്കിയെടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ- അധികാര-അധിനിവേശ ഘട്ടത്തിൽ തന്റെ കൺകണ്ട ദൈവം തന്റെ പൂർവികൻ/ മുത്തപ്പൻതന്നെയെന്നും അവർ കാട്ടിത്തന്നിരുന്ന വഴിതന്നെയാണ് ധാർമിക വഴിയെന്നുമുള്ള തിരിച്ചറിവാണ് മുത്തപ്പനിൽ തളിർക്കുന്നത്. (ഡോ. വി. ദിനേശൻ).
സാംസ്കാരിക പ്രവർത്തകനും നാടകകലാ പ്രതിഭയുമായ അഷ്റഫ് ചമ്പാടിന്റെയും കുടുംബത്തിന്റെയും ഒരനുഭവം അദ്ദേഹം പങ്കുവെച്ചതും അതിനോടുണ്ടായ പ്രതികരണവും, അതിന് അഷ്റഫ് ചമ്പാട് നൽകിയ മറുപടിയും, ഒരു കൂട്ടലും കുറക്കലുമില്ലാതെ ഇവിടെ എടുത്തുചേർക്കുന്നത്, കാലഘട്ടം മുമ്പത്തേക്കാളെത്രയോ അധികമായി ആവശ്യപ്പെടുന്ന ചേർത്തുപിടിക്കലിെന്റ മഹത്വം വ്യക്തമാക്കാനാണ്. സത്യത്തിൽ അഷ്റഫ് ചമ്പാടിലൂടെ ആവിഷ്കൃതമാവുന്നത് രാമൻ ഇഫക്ടിനെ പ്രതിരോധിക്കുന്ന, മുത്തപ്പൻ ഇഫക്ടിന്റെ മധുരമാണ്.
ഞങ്ങൾ ഇന്നലെ കുടുംബക്കാർ എല്ലാവരും കൂടിയൊരു ടൂർ പോയി. നീലേശ്വരത്തിൽനിന്ന് ഒരു ബോട്ട് യാത്ര. തിരിച്ച് പാപ്പിനിശ്ശേരിയിൽ എത്തിയപ്പോൾ മഗ് രിബ് ബാങ്ക് കൊടുക്കുന്നു. അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് പള്ളിയിലേക്ക് ഇനിയും രണ്ട് കിലോ മീറ്റർ കൂടി പോകണമെന്ന്. തൊട്ടുമുന്നിൽ, അതാ പാർട്ടി ഓഫിസ്! പിന്നെയൊന്നും ചിന്തിച്ചില്ല. നേരെ ചെന്ന് ഒരു സഖാവിനോട് ചോദിച്ചു. ഞങ്ങൾക്കൊന്ന് നിസ്കരിക്കാൻ ഇവിടെ സൗകര്യം ഉണ്ടാകുമോയെന്ന്. പിന്നയെല്ലാം നടന്നത് പെെട്ടന്നാണ്. മുകളിലത്തെ റൂം തുറക്കുന്നു. ക്ലീൻ ചെയ്യുന്നു. നിലത്ത് വിരിക്കാൻ പത്രം കൊണ്ടുവരുന്നു. അംഗശുദ്ധി (വുളു) വരുത്താനുള്ള സൗകര്യം ചെയ്തുതരുന്നു. കൂടുതൽ എഴുതുന്നില്ല. പാർട്ടി ഓഫിസിനുള്ളിൽ നമസ്കരിക്കുന്നതിന് മുമ്പുള്ള ബങ്കുവിളി മുഴങ്ങി: അല്ലാഹു അക്ബർ. ഫാത്തിഹയും സൂറത്തും ഓഫിസിനുള്ളിൽ നിറഞ്ഞുനിന്നു. ഇങ്ക്വിലാബും അല്ലാഹു അക്ബറും കൈകൊടുത്തു. അവർ ഞങ്ങൾക്കു തന്ന സ്നേഹം വരികളിൽ എനിക്ക് പകർത്താൻ കഴിയില്ല. ഇതാണ് ചേർത്തുപിടിക്കൽ. നിസ്കാരം കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ എല്ലാവരും പറയുന്നു, ഞങ്ങൾ അവർക്കുവേണ്ടിയും പ്രാർഥിച്ചിരുന്നു എന്ന്.
അഷ്റഫ് ചമ്പാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്, കാര്യമായ ഒരു മാറ്റവും കൂടാതെ ഇവിടെ എടുത്തുചേർക്കുക മാത്രമാണ് ഞാൻ ചെയ്തത്. പാർട്ടി ഓഫിസ് ആരാധനാലയമല്ല. എന്നാൽ ഒരനിവാര്യഘട്ടത്തിൽ അതൊരു താൽക്കാലിക ആരാധനാലയം കൂടിയായി മാറിയാൽ ആകാശം ഇടിഞ്ഞു വീഴില്ല. ഭൗതികവാദം അതോടെ ആത്മീയവാദമൊന്നുമാവില്ല, മറിച്ച് കുറച്ചുകൂടി മാനുഷികമാവും. മതമുള്ളവർക്കും മതമില്ലാത്തവർക്കും പങ്കുവെക്കാവുന്ന കവിത -മതം എന്നു പറയുന്നത് ഇതുകൂടിയാണ്. എന്നാൽ, ഇതൊന്നും മനസ്സിലാക്കാതെ പലരും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. അതും സ്വാഭാവികമാണ്. എന്നാൽ അവയിൽ ഇല്ലാതെപോയത്, മൈത്രിയാണ്. എന്നാൽ എല്ലാതരം വിമർശനങ്ങളോടും പ്രതികരിച്ചുകൊണ്ട് അഷ്റഫ് ചമ്പാട് എഴുതിയ പ്രതികരണത്തിൽ നിറഞ്ഞുതുളുമ്പുന്നത് സ്നേഹമാണ്. ഞങ്ങൾ ചോദിച്ചു. അവർ സമ്മതം തന്നു. നിങ്ങൾ ഏതാണ് പാർട്ടി എന്നുപോലും അവർ ചോദിച്ചില്ല. ഇതിൽ ലീഗും കോൺഗ്രസും ഒക്കെയുണ്ട്. ഞാൻ ഫേസ്ബുക്കിൽ എഴുതിയത് അവർ ചിലപ്പോൾ കണ്ടിട്ടുപോലും ഉണ്ടാവില്ല. സ്ത്രീകൾ അടക്കം അവിടെ നമസ്കരിച്ചിട്ടുണ്ട് (പല പള്ളികളിലും സാധ്യമാവാത്ത ഒരു കാര്യം!) -വലയത്തിനകത്തുള്ളത് കൂട്ടിച്ചേർത്തത്. ഇത് കഴിഞ്ഞ് ഞങ്ങളുടെ കുടുംബഗ്രൂപ്പിൽ ഓരോരുത്തരും ഇട്ട മെസേജ് നിങ്ങൾ വായിക്കണം. അത്രയും സ്നേഹത്തോടെയാണ്, പ്രർഥനയോടെയാണ് അവർ ഒക്കെ എഴുതിയത്. എല്ലാറ്റിനും കുറ്റം കാണുന്നവരോട് ഞാൻ ഒന്നും പറയുന്നില്ല.
കേരളത്തിലെ പ്രശസ്ത കലാ സാംസ്കാരിക കേന്ദ്രമായ മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽനിന്നും പ്രിയ സുഹൃത്ത് ബഷീർ ചുങ്കത്തറ വിളിച്ചു. െഫബ്രുവരി 15ന് ഒഴിവുണ്ടാവുമോ? അന്നേ ദിവസം ഡോക്ടർ പി.കെ. പോക്കർ മാഷിന് ജന്മരാജ്യമായ ഓർക്കാട്ടേരിയിൽ വമ്പിച്ച സ്വീകരണം, ആ പ്രദേശത്തെ മുഴുവൻ മനുഷ്യരും ചേർന്ന് ഒരുക്കുന്നതിനാൽ, വരാനുള്ള പ്രയാസം അറിയിച്ചു. അന്നേദിവസം നടക്കുന്ന സാംസ്കാരിക പരിപാടിയുടെ സ്വഭാവം ബഷീർ ചുങ്കത്തറ വിവരിച്ചപ്പോൾ അന്നേദിവസം തന്നെ ജന്മരാജ്യത്തെ പി.കെ.പി ആദരവ് പരിപാടി വന്നുപെട്ടതോർത്ത് എനിക്ക് വല്ലാതെ പ്രയാസമായി!
ഒരു കൈതോലപ്പായ അതോ അച്ചിപ്പായയോ ഇത്രമേൽ സ്നേഹം കൊണ്ടുവരുമെന്ന് കരുതിയില്ല. വിളയിൽ ഫസീലയായി മാറിയ വിളയിൽ വത്സലയേക്കാൾ ഇപ്പോൾ മുന്നിൽ പ്രകാശം പരത്തിനിൽക്കുന്നത്, ആ നമസ്കാരപ്പായയും സ്വന്തം നാരായണേട്ടനുമാണ്. ആ പായക്കറിയാത്ത, അതുപോലുള്ളവർക്കുമറിയാത്ത, മതംമാറി വിളയിൽ ഫസീലയായി മാറിയ വിളയിൽ വത്സലയോടുള്ള നാരായണേട്ടന്റെയും കുടുംബത്തിന്റെയും സ്നേഹബഹുമാനങ്ങൾ ഇതരമതക്കാർക്കും മാതൃകയാവണം. സർവമതങ്ങൾക്കും, മതമില്ലായ്മക്കും ഒരുമിച്ച് ജീവിക്കാൻ കഴിയുംവിധമുള്ള കവിത-മത സമീപനമാണ് നമുക്കിടയിൽ ശക്തിപ്പെടേണ്ടത്. മതം മാറുന്നതിലും മാറാതിരിക്കുന്നതുമല്ല, മനുഷ്യത്വത്തെ അഴുക്കുചാലിലേക്ക് മറിച്ചിടുന്നതാണ് അവമാനകരം!
പുതുവർഷം പിറന്നത് മറ്റു പലതിനൊപ്പം മതപരിവർത്തനം ആരോപിച്ച് ഒഡിഷയിൽ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ചാണകം തീറ്റിക്കുകയും അഴുക്കുചാൽ വെള്ളം കുടിപ്പിക്കുകയും ചെയ്ത വാർത്തയുമായാണ്! അവിടെയും നിന്നില്ല. ആക്രമണം നേരിട്ട ആ മനുഷ്യനെ സാന്ത്വനിപ്പിക്കുന്നതിനു പകരം വീടൊഴിഞ്ഞ് പോവാൻ വീട്ടുടമ ആവശ്യപ്പെടുകയും ചെയ്തു. അവിടെയാണ് നാരായണേട്ടനും വിളയിൽ ഫസീലയും മോയിൻകുട്ടി വൈദ്യർ സ്മാരകവും ആശ്വാസവും ആവേശവുമാകുന്നത്. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ഇങ്ങനെ:
വിളയിൽ ഫസീല മാപ്പിളപ്പാട്ട് ഗായിക, ആദ്യം വിളയിൽ വത്സല ആയിരുന്നു, പിന്നീടാണ് വിളയിൽ ഫസീല ആയത്. സഹോദരൻ നാരായണൻ, രണ്ടുപേരും തമ്മിലുള്ള സാഹോദര്യബന്ധം അനിയത്തി വത്സലയായിരുന്നപ്പോഴും ഫസീലയായിരുന്നപ്പോഴും ഒരേ ഈഷ്മളതയോടെ നിലനിന്നു. വിളയിൽ ഫസീല കൊണ്ടോട്ടി ഭാഗത്ത് പരിപാടികളിൽ പങ്കെടുക്കാൻ വന്നപ്പോഴെല്ലാം ആങ്ങള നാരായണേട്ടന്റെ വീട്ടിൽ പോയിരുന്നു. ഫസീല വീട്ടിൽ വരുമ്പോൾ അവൾക്ക് നമസ്കരിക്കാനായി ഒരു നമസ്കാരപ്പായ നാരായണേട്ടൻ വീട്ടിൽ സൂക്ഷിച്ചിരുന്നു. ഫസീലയുടെ മരണത്തിനുശേഷം ആ നമസ്കാരപ്പായ മഹാകവി മോയിൽകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിലെ ചരിത്ര സാംസ്കാരിക മ്യൂസിയത്തിൽ വിളയിൽ ഫസീല എന്ന ഗായികയുടെ കലാജീവിതത്തിന്റെയും മതേതരസാഹോദര്യബന്ധത്തിന്റെയും ഓർമക്കായി സൂക്ഷിക്കും. 2026 െഫബ്രുവരി 14ന് അക്കാദമി സംഘടിപ്പിക്കുന്ന വിളയിൽ ഫസീല സ്മൃതിസായാഹ്നം പരിപാടിയിൽവെച്ച് നാരായണേട്ടന്റെ കുടുംബം ആ നമസ്കാരപ്പായ അക്കാദമി ഭാരവാഹികൾക്ക് കൈമാറും.
ഒരുമയുടെ ഇതുപോലുള്ള മധുരമാർന്ന ഓർമകൾക്ക് കാവൽ നിൽക്കാനാണ്, കീഴാള ഭാവന അനശ്വരമാക്കിയ മുത്തപ്പനും ആവശ്യപ്പെടുന്നത്. നാരായണേട്ടന്റെയും കുടുംബത്തിന്റെയും മഹത്വമാർന്ന മാതൃക ഹിന്ദു-ഇസ്ലാം-ക്രിസ്ത്യൻ മതവിഭാഗത്തിൽപെട്ടവരും, മതമില്ലാത്തവരും ഉൾപ്പെടെ സർവർക്കും ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞാൽ, നമ്മുടെ ജീവിതം വിനയവിസ്തൃതിയിൽ ഉന്മത്തമാവും. പറശ്ശിനിക്കടവ് മുത്തപ്പനും പറശ്ശിനിക്കടവിലെ പാർട്ടി ഓഫിസും മോയിൻകുട്ടി വൈദ്യർ സ്മാരകം നാരായണേട്ടനിൽനിന്നും സ്വീകരിക്കുന്ന ആ നമസ്കാരപ്പായയും പഠിപ്പിക്കുന്നത്, നമുക്ക് വ്യത്യസ്തതകൾ നിലനിർത്തിക്കൊണ്ട് ഐക്യപ്പെടാൻ ഒന്നല്ല, ഒട്ടേറെ വഴികൾ ഉണ്ടെന്നാണ്. ഒന്നമർന്ന് ഉത്സാഹിച്ചാൽ നമുക്കിടയിൽ വെറുപ്പിന് സൂചികുത്താൻപോലും ഇടമില്ലാത്തവിധം നമുക്ക് വളരാനാവുമെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.