ഇന്ത്യയിലെ ഫെഡറൽ ഭരണഘടനയുടെ സാമ്പത്തിക അടിത്തറയാണ് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ നികുതി വിഭജനം. ഈ വിഭജനത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് ധനകാര്യ കമീഷനുകളാണ്. 2026-27 ൽ പ്രാബല്യത്തിൽവരുന്ന 16ാം ധനകാര്യ കമീഷന്റെ ശിപാർശകൾ കേരളത്തിന്റെ സാമ്പത്തിക ഭാവിയിൽ പ്രതീക്ഷകളും ചോദ്യങ്ങളും ഒരേസമയം ഉയർത്തുന്നു.
15ാം ധനകാര്യ കമീഷൻ കാലത്ത് കേരളത്തിന്റെ കേന്ദ്ര നികുതി വിഹിതം 1.92 ശതമാനമായിരുന്നു. പതിനാലാം ധന കമീഷൻ കാലത്തുള്ള വിഹിതമായ 2.5 ശതമാനത്തിൽനിന്ന് 1.92ലേക്കുള്ള കുറവ് വലിയ ആഘാതമായിരുന്നു. 16ാം കമീഷൻ പ്രകാരം ഇത് 2.382 ശതമാനമായിട്ടുണ്ട്. കഴിഞ്ഞകുറി പരോക്ഷമായി ഏറ്റവും കൂടുതൽ നഷ്ടം അനുഭവിച്ച സംസ്ഥാനമായ കേരളം സാമ്പത്തികമായി ഞെരുക്കത്തിലാവുന്നതിൽ കേന്ദ്രവിഹിത കൈമാറ്റങ്ങളുടെ കുറവിന് വലിയ പങ്കുണ്ട്. എന്നാൽ, 2021-23 കാലയളവിൽ വരുമാന കമ്മി ഗ്രാന്റ് ഉള്ളതിനാൽ ഇതിന്റെ ആഘാതം കുറച്ചൊക്കെ ലഘൂകരിക്കപ്പെട്ടു. മറുവശത്ത് കേരളത്തിന്റെ നികുതി സമാഹാരണത്തിലും ധനകാര്യ മാനേജ്മെന്റിലുമുള്ള മികവും ഗുണകരമായി വർത്തിച്ചു.
2026-27 സാമ്പത്തിക വർഷം കേരളത്തിന് കേന്ദ്ര നികുതിയിൽനിന്ന് ലഭിക്കുന്ന തുക ഏകദേശം 36,355 കോടി രൂപയായിരിക്കും. 2025-26ൽ ഇത് ഏകദേശം 26,814 കോടിയായിരുന്നു. അടുത്ത അഞ്ചുവർഷ കാലയളവിൽ കേരളത്തിന് ലഭിക്കുന്ന അധിക വരുമാനം 10,000-15,000 കോടി രൂപക്കിടയിലായിരിക്കുമെന്നാണ് വിലയിരുത്തൽ.
15ാം ധനകാര്യ കമീഷനുമായി താരതമ്യം ചെയ്യുമ്പോൾ പുരോഗതിയുണ്ടെങ്കിലും ഈ വർധന കേരളത്തിന്റെ സാമ്പത്തിക വെല്ലുവിളികൾക്ക് മതിയായ പരിഹാരമാണോ എന്ന ചോദ്യം നിലനിൽക്കുന്നു. സാമൂഹിക ക്ഷേമ പദ്ധതികൾ, ആരോഗ്യ-വിദ്യാഭ്യാസ ചെലവുകൾ, കടബാധ്യത കൂടിവരുന്ന വയോജനസംഖ്യ എന്നിവ കേരളത്തിന്റെ സാമ്പത്തിക ഘടനയെ കടുത്ത സമ്മർദത്തിലാക്കുന്ന സാഹചര്യത്തിൽ 16ാം ധനകാര്യ കമീഷൻ മറ്റു ഗ്രാന്റുകൾ ശിപാർശ ചെയ്യാത്തത് തിരിച്ചടിയാണ്.
ഭരണഘടനാപരമായ നികുതികളുടെ വിഭജനത്തിൽ കേന്ദ്ര-സംസ്ഥാന പങ്കിടൽ ഇപ്പോഴും 41:59 എന്ന അനുപാതത്തിലാണ് നിലനിൽക്കുന്നത്. സംസ്ഥാനങ്ങൾ ഈ വിഹിതം 50 ശതമാനത്തിലേക്ക് വർധിപ്പിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും, വിഹിതം കുറക്കുമെന്ന ആശങ്കകൾ നിലനിന്നിരുന്ന പശ്ചാത്തലത്തിൽ 41 ശതമാനം നിലനിർത്തിയത് സംസ്ഥാനങ്ങൾക്ക് ആശ്വാസകരമാണെന്ന് പറയാം.
എന്നാൽ, ഈ വിഭജനത്തിൽ സെസ്സ്, സർചാർജ് മുതലായ കേന്ദ്രം പൂർണമായി നിലനിർത്തുന്ന നികുതികൾ ഉൾപ്പെടുന്നില്ല. ഇതിന്റെ ഫലമായി, ഔപചാരികമായി 41 ശതമാനം വിഹിതം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിലും, പ്രായോഗികമായി സംസ്ഥാനങ്ങളിലേക്ക് എത്തുന്ന കേന്ദ്രനികുതി വിഭവങ്ങളുടെ പങ്ക് ഇതിലും കുറയുന്ന അവസ്ഥയാണ്.
ഉയർന്ന നികുതി സംഭാവന നൽകുന്ന വികസിത സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് ദക്ഷിണ സംസ്ഥാനങ്ങൾ, അവരുടെ സംഭാവനക്ക് അനുയോജ്യമായ വെയ്റ്റേജ് വേണമെന്ന ആവശ്യവും പൂർണമായി പരിഗണിക്കപ്പെട്ടിട്ടില്ല. കേരളം ഉൾപ്പെടെയുള്ള ദക്ഷിണ സംസ്ഥാനങ്ങൾ ദേശീയ നികുതി വരുമാനത്തിലേക്ക് നൽകുന്ന സംഭാവന ഉയർന്നതാണെങ്കിലും, തിരികെ ലഭിക്കുന്ന വിഹിതം താരതമ്യേന കുറവാണ്. എന്നിരുന്നാലും,15ാം ധനകാര്യ കമീഷനുമായി താരതമ്യം ചെയ്യുമ്പോൾ, 16ാം ധനകാര്യ കമീഷൻ സംസ്ഥാനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പ്രകടനം കൂടുതൽ സമഗ്രമായി പരിഗണിക്കുന്ന, താരതമ്യേന നീതിപൂർണമായ മാനദണ്ഡങ്ങൾ സ്വീകരിച്ചിരിക്കുന്നു.
നികുതി സംഭാവന, വികസന നേട്ടങ്ങൾ, ജനസംഖ്യ നിയന്ത്രണം, ഭരണ കാര്യക്ഷമത എന്നിവക്ക് സമചിതമായ പ്രാധാന്യം നൽകുന്ന ഈ സമീപനം ദക്ഷിണ സംസ്ഥാനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ ഭാഗികമായെങ്കിലും പ്രതിഫലിപ്പിക്കുന്നതാണ്. എങ്കിലും, ഉയർന്ന നികുതി സംഭാവനയും അതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലെ കൂടുതലായ ചെലവുകളും വഹിക്കുന്ന സംസ്ഥാനങ്ങൾ നേരിടുന്ന യാഥാർഥ്യങ്ങൾ ഇപ്പോഴും പൂർണമായി അംഗീകരിക്കപ്പെട്ടിട്ടില്ല.
16ാം ധനകാര്യ കമീഷന്റെ സമീപനം സ്വാഗതാർഹമായ ഒരു തുടക്കമായി കാണുമ്പോഴും, ധനകാര്യ ഫെഡറലിസത്തിന്റെ ആത്മാവിന് അനുസൃതമായ കൂടുതൽ സുസ്ഥിരവും സമതുലിതവുമായ പരിഷ്കാരങ്ങൾ ഇനിയും പ്രതീക്ഷിക്കാം.
(പൊതുധനകാര്യ ഗവേഷകയും സാമ്പത്തിക ശാസ്ത്ര അധ്യാപികയുമാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.