ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ നിര്യാതനായ സാമൂഹിക പ്രവർത്തകനും നവയുഗം സാംസ്കാരികവേദിയുടെ സജീവ സംഘാടകനുമായ പെരുമ്പാവൂർ സ്വദേശി റഷീദിെൻറ (48) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. വെള്ളിയാഴ്ച കോതമംഗലം ഓടക്കാലി നൂനെലി ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു സംസ്കാര ചടങ്ങുകൾ.
കഴിഞ്ഞ മെയ് 17-ന് രാത്രി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ദമ്മാം സൗദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റഷീദ്, പിറ്റേന്ന് രാവിലെയോടെയാണ് മരിച്ചത്. ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്ന അദ്ദേഹത്തിെൻറ അപ്രതീക്ഷിത വിയോഗം ദമ്മാമിലെ പ്രവാസി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.
മരണശേഷം സൗദി ജർമൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വ്യാഴാഴ്ച ദമ്മാം സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്ന് ആശുപത്രി പരിസരത്ത് മയ്യിത്ത് നമസ്കാരവും നടന്നു. ദമ്മാമിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചത്.
നിയമനടപടികൾ പൂർത്തിയാക്കുന്നതിന് റഷീദിെൻറ സ്പോൺസറും സഹോദരനും പൂർണ പിന്തുണ നൽകി. നവയുഗം സാംസ്കാരികവേദി ജീവകാരുണ്യ വിഭാഗം കൺവീനർ ഷാജി മതിലകത്തിെൻറ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിച്ചത്.
എറണാകുളം പെരുമ്പാവൂർ വെറ്റിലപ്പാറ പിണ്ടിമനയിൽ മൈലങ്കൽ വീട്ടിൽ അബ്ദു അസീസിെൻറയും നാച്ചിയുടെയും മകനാണ് റഷീദ്. 22 വർഷമായി പ്രവാസിയായിരുന്ന അദ്ദേഹം ദമ്മാമിലെ കൊദറിയയിൽ ഒരു സ്റ്റീൽ സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സജിത. മക്കൾ: റസ്വിൻ, ഫിദ ഫാത്തിമ, റയാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.