കളിക്കിടെ അബദ്ധത്തില്‍  വെട്ടേറ്റ് പരിചമുട്ടുകാര്‍  ആശുപത്രിയില്‍ 

കണ്ണൂര്‍: ആവേശത്തില്‍ പരസ്പരം വെട്ടിയപ്പോള്‍ പരിചമുട്ടുകളിക്കാരുടെ ചോരചിന്തി. വേദിയില്‍നിന്ന് കളിക്കാര്‍ കയറിയത് ആംബുലന്‍സിലേക്ക്. പിന്നെ ആശുപത്രിയിലേക്കും. ചിലരുടെ വിരല്‍ അറ്റുവീഴാറായ നിലയിലാണ്.

കേരള സ്കൂള്‍ കലോല്‍സവം ഹൈസ്കൂള്‍ വിഭാഗം പരിചമുട്ടുകളിയാണ് ചോരക്കളിയായത്. മത്സരം പൊടിപാറിയപ്പോള്‍ വാളുകള്‍ ദേഹത്തുകൊണ്ട് മുറിഞ്ഞതും ചോര ഒഴുകിയതും കുട്ടികള്‍ അറിഞ്ഞില്ല. ചോര നിലക്കാത്തത് ശ്രദ്ധയില്‍പെട്ട പിന്നണിക്കാര്‍ വിവരം നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ ആംബുലന്‍സും ആരോഗ്യവകുപ്പും പാഞ്ഞത്തെി. മുറിവേറ്റവരെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓരോ ടീമിന്‍െറ പരിചമുട്ട് നടക്കുമ്പോഴും മത്സരാര്‍ഥികള്‍ക്ക് വെട്ടേറ്റിരുന്നു. 

പരിക്കേറ്റ കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥികളായ ശ്രീഹരി, സഞ്ജയ് മോഹന്‍ദാസ്, അജില്‍ ഗോപു എന്നിവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീഹരിയുടെ കൈമുട്ടിനും കാലിന്‍െറ തുടയിലും വെട്ടേറ്റ് മുറിഞ്ഞു. ശസ്ത്രക്രിയ നടത്തി മുറിവ് തുന്നി. സഞ്ജയ് മോഹന്‍ദാസിന്‍െറ വിരല്‍ വെട്ടേറ്റ് അറ്റുവീഴാറായ നിലയിലായതിനാല്‍ തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. 

അജില്‍ ഗോപുവിന്‍െറ വിരലിന്‍െറ എല്ല് ചതഞ്ഞു. കൈക്കും കാലിനും വയറിനും ഉള്‍പ്പെടെ വെട്ടേറ്റ പരിക്കേടെ പത്തനംതിട്ട തിരുവല്ല എം.ജി.എം എച്ച്.എച്ച്.എസിലെ ദിനില്‍, ഋത്വിക് സ്വാതി എന്നിവരെയും മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ ആഷിഖ്, സല്‍മാന്‍ എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍വിരലിനും കൈക്കും പുറത്തും നിസ്സാരമായി മുറിവേറ്റ നിരവധി വിദ്യാര്‍ഥികളെ കലോത്സവനഗരിയിലെ ആരോഗ്യകേന്ദ്രത്തില്‍നിന്ന് ചികിത്സ നല്‍കി വിട്ടയച്ചു. 

പരിചമുട്ടുകാര്‍ ഉപയോഗിക്കുന്നത് ഇരുമ്പിന്‍െറ ഡ്യൂപ്ളിക്കേറ്റ് വാളാണെങ്കിലും ശരീരത്തില്‍ കൊണ്ടാല്‍ മുറിയും. അതിനാല്‍ വാളിന് തുകല്‍ ഉറ വേണമെന്ന് നിര്‍ദേശം വന്നിരുന്നു. പക്ഷേ, കളിയുടെ തനിമ നശിക്കുമെന്ന് പറഞ്ഞ് ഇത് ഉപയോഗിക്കാറില്ല. 

Tags:    
News Summary - kalolsavam accident parichamutt kali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.