തിരുവനന്തപുരം: ഭാ൪ഗവരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നും രാമായണത്തിലും മഹാഭാരതത്തിലും കേരളത്തിൻെറ പേര് പറഞ്ഞിട്ടുണ്ടെന്നുമുള്ള സ൪വവിജ്ഞാനകോശം പരമ്പരയിലെ പരിഷ്കരിച്ച എട്ടാം വാല്യത്തിലെ ഉള്ളടക്കങ്ങൾക്ക് സ്കൂൾ ഉപന്യാസത്തിൻെറ വിലയേയുള്ളൂവെന്ന് ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ. സ൪വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുതിയ വാല്യം ചരിത്രപരവും ആധികാരികവുമല്ളെന്നും സ൪വവിജ്ഞാനകോശത്തിൻെറ പ്രകാശന ചടങ്ങിൽ സാംസ്കാരിക മന്ത്രിയുടെ സാന്നിധ്യത്തിൽ എം.ജി.എസ് ഉദാഹരണസഹിതം വിശദീകരിച്ചു.
ഭാ൪ഗവരാമൻ മഴുവെറിഞ്ഞാൽ മഴു നഷ്ടപ്പെടുകയേയുള്ളൂ. ഗുപ്തകാലത്തെ ഹൈന്ദവപുരാണങ്ങളായ വിഷ്ണുപുരാണത്തിലും സ്കന്ദപുരാണത്തിലും കേരളം സൃഷ്ടിച്ചതിൻെറ കഥയില്ല. അടുത്ത കാലത്ത് കൂട്ടിച്ചേ൪ത്ത് രചിച്ച ബ്രഹ്മാണ്ഡപുരാണത്തിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. പരശുരാമൻെറ കഥ ഐതിഹ്യമാണ്. രാമായണത്തിലും മഹാഭാരതത്തിലും കേരളത്തിൻെറ പേര് പരാമ൪ശിച്ചിട്ടുണ്ടെന്നാണ് സ൪വവിജ്ഞാനകോശത്തിൽ പറയുന്നത്. ഇത് ആധികാരികമായി ശരിയല്ല. ഇതിനായി രണ്ട് പേജുകൾ ചെലവഴിച്ചതും ശരിയല്ല. ചുരുക്കി ഐതിഹ്യമായി പറയാമായിരുന്നു. രാമായണവും മഹാഭാരതവും ഇലിയഡും ഒഡീസിയും ഒരു കാലത്ത് ഒരാളാൽ എഴുതപ്പെട്ടതല്ളെന്ന് ശാസ്ത്രപഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. രാമായണം 300 എണ്ണം ഉണ്ടെന്നാണ് എ.കെ. രാമാനുജൻെറ പഠനത്തിൽ പറയുന്നത്. രാമായണത്തെ ചരിത്രം എന്നു പറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഉത്തരേന്ത്യയിലുള്ളവ൪ മനുഷ്യരും തെക്കേ ഇന്ത്യയിലുള്ളവ൪ വാനരരും രാക്ഷസരും എന്ന് പറയുന്നത് പരിണാമസിദ്ധാന്തത്തിന് വിരുദ്ധമാണ്. രാമായണത്തിൽ ഭാവനകൊണ്ടാണ് പലതും കൂട്ടിച്ചേ൪ത്തിരിക്കുന്നത്. കവി സങ്കൽപമാണ്.
സ൪വവിജ്ഞാനറേകാശം ആധികാരികമാകണമെങ്കിൽ അതിൽ ഗ്രന്ഥസൂചികയും പദസൂചികയും വേണം. ഇവിടെ അതില്ല. സ്പെഷലൈസേഷനും പ്രഫഷനലിസവും ഗവേഷണ പദ്ധതിശാസ്ത്രവും ഇല്ലാത്ത പുസ്തകമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിലെ ഓരോ ലേഖനത്തിലും അത് എവിടെനിന്ന് എടുത്തുവെന്ന് കാണിച്ചിട്ടില്ളെങ്കിൽ അത് അംഗീകരിക്കാൻ മറ്റുള്ളവ൪ തയാറാകില്ല.
കേരളചരിത്രത്തെക്കുറിച്ച് പറയുമ്പോഴും അത് രചിച്ചവരുടെ പേരുകളില്ല. ഐതിഹ്യഗ്രന്ഥങ്ങളിലും പത്രങ്ങളിലും വരുന്ന റിപ്പോ൪ട്ട് എടുത്ത് കൊടുത്തിരിക്കുകയാണ്. വിവിധ വിഷയങ്ങളിലെ വിദഗ്ധരെക്കൊണ്ട് അത് പരിശോധിപ്പിക്കുകയാണ് വിജ്ഞാനകോശം എഴുതുന്നവ൪ ചെയ്യേണ്ടതെന്നും അപ്പോഴേ യഥാ൪ഥ വിജ്ഞാനകോശം ആകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.