വാതക പൈപ്പ്ലൈന്‍: രാഷ്ട്രീയപാര്‍ട്ടികളെ ഒപ്പംനിര്‍ത്തി പദ്ധതി നടപ്പാക്കാന്‍ ഗെയില്‍ നീക്കം

മലപ്പുറം: രാഷ്ട്രീയപാ൪ട്ടികളെ ഒപ്പംനി൪ത്തി വാതക പൈപ്പ്ലൈൻ പദ്ധതിയുടെ തടസ്സങ്ങളൊഴിവാക്കാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) നീക്കം. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വാതക പൈപ്പ്ലൈനിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണിത്. മലപ്പുറത്ത് 56ഉം കോഴിക്കോട്ട് 80ഉം കിലോമീറ്ററാണ് സ്ഥലമേറ്റെടുക്കേണ്ടത്. ന്യായവിലയുടെ 50 ശതമാനം നൽകാമെന്ന നി൪ദേശം ഭൂവുടമകൾ അംഗീകരിച്ചിട്ടില്ല. മലപ്പുറം ജില്ലയിലെ 13 തദ്ദേശഭരണസ്ഥാപനങ്ങളിൽ ഗെയിൽ വിളിച്ച ബോധവത്കരണയോഗങ്ങൾ ഇരകളുടെ നിസ്സഹകരണംമൂലം പരാജയമായി. ഇരിമ്പിളിയത്തും വളാഞ്ചേരിയിലും മാത്രമാണ് യോഗം നടന്നത്. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട ജില്ലകളിലെ രാഷ്ട്രീയപാ൪ട്ടികളുടെ പിന്തുണ ഉറപ്പിക്കാൻ ഗെയിൽ നീക്കമാരംഭിച്ചത്. ജനപ്രതിനിധികളെ പങ്കെടുപ്പിച്ച്  മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിക്കാനാണ് ശ്രമം. രണ്ടാഴ്ചക്കകം യോഗം വിളിക്കുമെന്നാണ് സൂചന.
 കോഴിക്കോട്, മലപ്പുറം, കണ്ണൂ൪ ജില്ലകളിലാണ് പദ്ധതി തടസ്സപ്പെട്ടിരിക്കുന്നത്. വാതകപൈപ്പ്ലൈൻ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാ൪ട്ടികളിലും ഭിന്നതയുണ്ട്. പ്രാദേശിക നേതാക്കളും ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും പദ്ധതിക്കെതിരാണ്. എന്നാൽ, ഉന്നത നേതാക്കളിൽ പലരും വികസനപദ്ധതിക്ക്  തുരങ്കം വെക്കേണ്ടെന്ന നിലപാടിലാണ്. അതേസമയം, വാതകപൈപ്പ് ലൈനിനെതിരെ സമരം ശക്തമാക്കാനാണ് വിക്ടിംസ് ഫോറത്തിൻെറ നീക്കം.
അലൈൻമെൻറ് പ്രകാരം അഞ്ചും പത്തും സെൻറ് മാത്രമുള്ള നിരവധി പേ൪ക്ക് ഭൂമി നഷ്ടപ്പെടുമെന്നും ഗെയിൽ നൽകുന്ന നഷ്ടപരിഹാരം തുച്ഛമാണെന്നും സമരസമിതി പ്രവ൪ത്തക൪ ചൂണ്ടിക്കാട്ടുന്നു. ജനവാസ കേന്ദ്രങ്ങളിൽ പൈപ്പ്ലൈൻ സ്ഥാപിക്കരുതെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, അലൈൻമെൻറിൽ മാറ്റം വരുത്തേണ്ടെന്നാണ് ഗെയിൽ തീരുമാനം. ബംഗളൂരു ലൈനിന് എറണാകുളം, തൃശൂ൪ ജില്ലകളിൽ 106 കിലോമീറ്റ൪ സ്ഥലമെടുപ്പ് പൂ൪ത്തിയാക്കിയതായും പാലക്കാട് ജില്ലയിൽ 123 കിലോമീറ്ററിൽ അഞ്ച് വില്ലേജിലൊഴികെ ഒരു എതി൪പ്പുമുണ്ടായില്ലെന്നും അധികൃത൪ പറയുന്നു. ഗെയിൽ മേൽനോട്ടത്തിൽ കൊച്ചിയിലെ എൻ.എൻ.ജി ടെ൪മിനലിൽനിന്ന് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലേക്ക് എൽ.എൽ.ജി എത്തിക്കാൻ വ്യവസായ വികസന കോ൪പറേഷൻ (കെ.എസ്.ഐ.ഡി.സി) കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി ഒപ്പുവെച്ച കരാറിൻെറ അടിസ്ഥാനത്തിലുള്ളതാണ് പൈപ്പ് ലൈൻ പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.