മൂന്നാറിനടുത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

മൂന്നാര്‍: മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് വട്ടവടയിലെത്തിയ സംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ദിണ്ടിഗല്‍ ജില്ലയിലെ കൊടൈക്കനാല്‍ പൂണ്ടി മന്തൈ തെരുവില്‍ താമസിക്കുന്ന ഗോപാലകൃഷ്ണന്‍ (46), ഗണേശന്‍ (30), രവി എന്ന കിച്ച (28) എന്നിവരാണ് മരിച്ചത്. ഇവിടത്തുകാരായ ബാലകൃഷ്ണന്‍ (46), ഗണേശന്‍ (45) എന്നിവരെ പരിക്കുകളോടെ അടിമാലി താലൂക്കാശുപത്രിയിലും ശക്തിവേല്‍ (42), സുരേഷ് (46) എന്നിവരെ ടാറ്റാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജീപ്പ് ഡ്രൈവര്‍ വട്ടവട സ്വദേശി കുട്ടന്‍ (38), ക്ളീനര്‍ രവി (35) എന്നിവര്‍ക്കും പരിക്കേറ്റു. ബുധനാഴ്ച മരിച്ച വട്ടവട സ്വദേശി പളനിയുടെ (58)സംസ്കാര ചടങ്ങുകള്‍ ക്കായി ഭാര്യയുടെ നാട്ടില്‍ നിന്ന് എത്തിയതാണ് ഏഴംഗ സംഘം. കൊടൈക്കനാല്‍ വഴി നടന്നാണ് ഇവര്‍ വ്യാഴാഴ്ച മരണ വീട്ടിലെത്തിയത്. സംസ്കാരത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോള്‍ ഇവര്‍ കയറിയ ട്രിപ്പ് ജീപ്പാണ് അപകടത്തില്‍ പെട്ടത് . കോവിലൂരിന് സമീപം കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ജീപ്പ് പിന്നിലേക്ക് ഉരുണ്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പാറക്കൂട്ടങ്ങളും മരക്കുറ്റികളും നിറഞ്ഞ ഭാഗത്തേക്ക് യാത്രക്കാര്‍ ചിതറി വീഴുകയായിരുന്നു. ഗോപാലകൃഷ്ണന്‍ സംഭവ സ്ഥലത്ത് വെച്ചും ഗണേശന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. കിച്ച മൂന്നാറിലെ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം മൂലമാണ് പരിക്കേറ്റവരെ വേഗത്തില്‍ ആശുപത്രികളിലെത്തിക്കാനായത്.ദേവികുളം സി.ഐ വിശാല്‍ ജോണ്‍സന്‍െറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി . മൂന്ന് മൃതദേഹവും അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.