ലണ്ടൻ: ബെയ്ജിങ്ങിലെ സ്വ൪ണത്തിന് ലണ്ടനിൽ വെങ്കലത്തിളക്കം. പുരുഷ വിഭാഗം പത്ത് മീറ്റ൪ എയ൪ റൈഫിളിൽ ഗഗൻ നാരംഗിൻെറ വെങ്കല നേട്ടത്തോടെ ലണ്ടൻ 2012ൽ ഇന്ത്യയുടെ ആദ്യ മെഡൽ. 2008 ബെയ്ജിങ് ഒളിമ്പിക്സിലെ സ്വ൪ണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര യോഗ്യതാ റൗണ്ടിൽ 16ാമനായി പുറത്തായപ്പോൾ ഫൈനലിലെത്തിയ ഗഗൻ നാരംഗ് ഉന്നം പിഴക്കാതെ കാഞ്ചിവലിച്ച് രാജ്യത്തിന് ആശ്വാസ വെങ്കലം സമ്മാനിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 701.1 പോയൻറ് സ്കോ൪ ചെയ്താണ് ഹൈദരാബാദിൽ സ്ഥിരതാമസക്കാരനായ ഗഗനിലൂടെ മുപ്പതാം ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ പിറന്നത്. യോഗ്യതാ റൗണ്ടിൽ 598 പോയൻറ് സ്കോ൪ ചെയ്ത് മൂന്നാമനായി ഫൈനൽ റൗണ്ടിലെത്തിയ ഗഗൻ കലാശപ്പോരാട്ടത്തിലെ പത്ത് റൗണ്ട് മത്സരത്തിൽ 103.1 പോയൻറ് സ്കോ൪ ചെയ്ത് കരിയറിലെ ആദ്യ ഒളിമ്പിക്സ് മെഡൽ അണിഞ്ഞു.
റുമേനിയയുടെ മൊൾഡോവിനോ അലിൻ ജോ൪ജ് സ്വ൪ണമണിഞ്ഞപ്പോൾ ഇറ്റലിയുടെ ലോക ഒന്നാം നമ്പ൪ ഷൂട്ട൪ നിക്കോളോ കാംപ്രിയാനിക്കാണ് വെള്ളി.
തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചയോടെ സജീവമായ ഷൂട്ടിങ് റേഞ്ചിലേക്ക് ഒരുവ൪ഷത്തിലേറെ നീണ്ട വിദേശ പരിശീലനത്തിലെ മികവുമായിറങ്ങിയ അഭിനവ് ബിന്ദ്ര നിരാശപ്പെടുത്തി. ഇന്ത്യക്ക് ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വ൪ണം സമ്മാനിച്ച ബിന്ദ്ര ലണ്ടനിൽ യോഗ്യതാ റൗണ്ടിൽ 594 പോയൻറുമായി പുറത്തായി. നിലവിലെ ചാമ്പ്യനെന്ന അതിസമ്മ൪ദങ്ങൾക്കു നടുവിലിറങ്ങിയ ബിന്ദ്ര പതറിയപ്പോൾ ലക്ഷ്യത്തിലേക്ക് കിറുകൃത്യം കാഞ്ചിവലിച്ച് നാരംഗ് രാജ്യത്തിൻെറ മാനം കാത്തു.
ഫൈനൽ റൗണ്ടിൽ മുൻതൂക്കം നേടിയ ഗഗൻ ആദ്യ നാല് റൗണ്ടുകൾ പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തേക്ക് കയറി വെള്ളി പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് നാലിലേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ, അവസാന രണ്ട് ശ്രമവും അണുവിട പിഴക്കാതെ ലക്ഷ്യത്തിലെത്തിയതോടെ റോയൽ ആ൪ടിലറി ബാരക്കിൽ ഇന്ത്യൻ പതാക ഉയ൪ന്നു. ഫൈനലിൽ 10.7, 9.7, 10.6, 10.7, 10.4, 10.6, 9.9, 9.5,10.3, 10.7 എന്നിങ്ങനെയായിരുന്നു സ്കോ൪. സ്വ൪ണം നേടിയ മൊൾഡോവിനോ അലിൻ702.1 പോയൻറും വെള്ളി നേടിയ നിക്കോളോ കാംപ്രിയാനി 701.5 പോയൻറും നേടി.
2010 ദൽഹി കോമൺവെൽത് ഗെയിംസിലും 2006 മെൽബൺ കോമൺവെൽത് ഗെയിംസിലുമായി എട്ട് സ്വ൪ണങ്ങൾ നേടിയ ഗഗൻ ലണ്ടൻ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനായിരുന്നു. 50മീ. റൈഫിൾ പ്രോണിലും 50മീ. റൈഫിൾ ത്രി പൊസിഷനിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി തോക്കെടുക്കും.
ഒളിമ്പിക്സിൽ ആകെ മെഡൽ പട്ടികയിൽ ചാമ്പ്യന്മാരായ ചൈന കുതിക്കുമ്പോൾ ഇന്ത്യക്ക് ടെന്നിസിൽ തിങ്കളാഴ്ച നിരാശയായി. സോംദേവ് ദേവ്വ൪മനും വിഷ്ണു വ൪ധനും ആദ്യ റൗണ്ടിൽ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.