ന്യൂഡൽഹി: അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരായ രണ്ടാമത്തെ കോടതി അലക്ഷ്യ കേസും സുപ്രീം കോടതി ഉത്തരവിനായി മാറ്റി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിൽ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് നടത്തിയ പരാമര്‍ശത്തിനാണ് ഭൂഷനെതിരെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്.
അതേസമയം അഭിപ്രായ സ്വാതന്ത്ര്യം കോടതിയലക്ഷ്യമല്ലെന്ന് സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം നൽകിയ സത്യവാങ്മൂലത്തിൽ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിരുന്നു. തുറന്നുപറച്ചിലുകൾ ആയാലും എതിരഭിപ്രായങ്ങളായാലും അപ്രിയ കാര്യങ്ങളായാലും ഒരാളുടെ അഭിപ്രായ പ്രകടനത്തെ കോടതിയലക്ഷ്യമായി കാണാനാകില്ല. അദ്ദേഹം പറഞ്ഞു.
കേസ് പരിഗണന പട്ടികയിൽ ഉൾപ്പെടുത്തിയത് നിയമം ലംഘിച്ചാണെന്ന് പ്രശാന്ത് ഭൂഷന്‍റെ അഭിഭാഷകൻ ദുഷ്യാന്ത് ദവേ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു. അഭിപ്രായം പറയുന്നതും വിയോജിപ്പ് രേഖപ്പെടുത്തുന്നതും എങ്ങനെയാണ് കോടതിയെ അപകീര്‍ത്തിപ്പെടുത്തലാവുക എന്നും ദുഷ്യാന്ത് ദവേ ചോദിച്ചു. മോശമായ പരാമര്‍ശം ചീഫ് ജസ്റ്റിനെതിരെ പൊതുയിടങ്ങളിൽ നടത്തുന്നത് ജനങ്ങൾക്ക് കോടതിയിൽ അവമതിപ്പുണ്ടാക്കുമെന്നായിരുന്നു ജഡ്ജിമാരുടെ മറുപടി.
ജൂൺ 27നും 29നും ട്വിറ്ററിൽ ഇട്ട പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഭൂഷണും ട്വിറ്ററിനും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നോട്ടീസ് നൽകിയിരുന്നു. അവർ നീതിയുടെ ഭരണകൂടത്തെ അപമാനിച്ചു എന്നായിരുന്നു നോട്ടീസിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.