ലക്നോ: സ്ത്രീധനത്തിനായി നിരവധി പേരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തി യുവാവ്. ഉത്തർപ്രദേശിലെ ലളിത്പൂർ സ്വദേശി സുനിൽ കുമാറിനെയാണ് ഭാര്യമാരുടെ പരാതിയിൽ പൊലിസ് കേസെടുത്തത്. യുവാവ് ആറു വർഷത്തിനിടെ മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ച് ലക്ഷങ്ങൾ സ്ത്രീധനം കൈപ്പറ്റിയ ശേഷം അവരെ ഉപേക്ഷിച്ചുവെന്നാണ് പരാതി.
2019, 2021, 2023 വർഷങ്ങളിലായി നടന്ന വിവാഹങ്ങളിൽ ഓരോ സ്ത്രീയുടെയും കുടുംബങ്ങളിൽ നിന്നും പണം, സ്വർണം എന്നിവ ഉൾപ്പെടെ ഓരോരുത്തരിൽ നിന്നും എട്ട് ലക്ഷം രൂപ വരെ ഇയാൾ സ്ത്രീധനമായി വാങ്ങിയതായാണ് ആരോപണം. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും പിന്നീട് ഭാര്യമാരെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
യുവാവിന് സ്ഥിരമായ ജോലിയില്ലെന്നും പിതാവ് ഗുണ്ടാസംഘംഗമാണെന്നുമാണ് റിപ്പോർട്ടിലുളളത്. പ്രതി നാലാമത്തെ വിവാഹത്തിനായി ശ്രമിക്കുന്നതായി വിവരം ലഭിച്ചതോടെയാണ് പരാതിക്കാർ അടിയന്തര നടപടി ആവശ്യപ്പെട്ടത്.
ഹിന്ദു ആചാരപ്രകാരം 2019ലാണ് യുവാവ് ആദ്യമായി വിവാഹിതനാകുന്നത്. അഞ്ച് ലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ ഏകദേശം 8 ലക്ഷം രൂപയാണ് അവരുടെ കുടുംബം വിവാഹത്തിന് ചെലവഴിച്ചത്. വിവാഹം കഴിഞ്ഞ ഉടനെ യുവാവ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ വന്നപ്പോൾ ഭാര്യയെ വീട്ടിൽ നിന്നും പുറത്താക്കി. വിവാഹമോചന നോട്ടീസ് കൊടുത്തു.
2021 ലാണ് യുവാവിന്‍റെ രണ്ടാം വിവാഹം. സ്ത്രീധനമായി 8 ലക്ഷം രൂപ വാങ്ങിയിരുന്നു. പിന്നീട് സ്വർണമാലയും ബുളളറ്റ് ബൈക്കും സ്ത്രീധനമായി ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചതിനെ തുടർന്ന് മർദിച്ച് വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു. യുവാവ് നേരത്തെ വിവാഹിതനായിരുന്നുവെന്ന് അറിയില്ലായിരുന്നു വെന്നും യുവതി പരാതിയിൽ പറയുന്നു.
2023 ലാണ് രണ്ടു വിവാഹങ്ങളും മറച്ചുവെച്ചു കൊണ്ട് സുനിലിന്‍റെ മൂന്നാമത് വിവാഹം നടക്കുന്നത്. 8ലക്ഷം രൂപയാണ് സ്ത്രീധനമായി നൽകിയിരുന്നത്. ഗർഭിണിയയതിനു ശേഷവും പീഡനം തുടരുകയും യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു കുഞ്ഞ് ഉണ്ട്. സുനിൽ മുന്നെ വിവാഹങ്ങൾ കഴിച്ചത് മനസിലാക്കിയ യുവതി അവരെ കണ്ടെത്തുകയും ഒരുമിച്ച് പരാതി നൽകുകയുമായിരുന്നു. മൂന്ന് സ്ത്രീകളുടെയും പരാതിയിൽ സുനിലിനും പിതാവിനും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.