ഫൈസാബാദിലെ ഗുംനാമി ബാബ വേഷംമാറിയ നേതാജിയെന്ന്

ഫൈസാബാദ്: നിഗൂഢമായി തുടരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനകഥകളില്‍ പുതിയൊരെണ്ണംകൂടി. 1945ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നു പറയുന്ന നേതാജി പിന്നെയും പതിറ്റാണ്ടുകളോളം ജീവിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. 1980കളില്‍ ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ജീവിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്യാസി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു എന്നാണ് പുതിയ വാദം. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരം പുറത്തുവിടണമെന്നാവശ്യപ്പെട്ട് സുഭാഷ് ചന്ദ്രബോസിന്‍െറ കുടുംബം കേന്ദ്രസര്‍ക്കാറിനെ സമീപിച്ച സാഹചര്യത്തിലാണ് വെളിപ്പെടുത്തല്‍.
ഗുംനാമി ബാബ എന്ന പേരില്‍ വേഷം മാറി ഫൈസാബാദിലെ രാംഭവനില്‍ നേതാജി കഴിഞ്ഞിരുന്നതായി സുര്‍ജിത് ദാസ് ഗുപ്ത എന്ന 64കാരന്‍ പറയുന്നു. ബോസിനെ ഗ്രാമത്തില്‍ അധികമാര്‍ക്കും അറിയില്ലായിരുന്നു. നേതാജിയുടെ അടുത്ത സുഹൃത്തും ഗ്രാമീണനുമായിരുന്ന സുനില്‍ ഗുപ്ത ഇടക്കിടെ ഗുംനാമി ബാബയെ സന്ദര്‍ശിച്ചിരുന്നു. ആദ്യകാലങ്ങളില്‍ സന്ദര്‍ശനം രഹസ്യമായായിരുന്നു. നേതാജി തന്നെയാണ് ബാബയെന്ന് സംശയം തോന്നിയതോടെ സുനില്‍ ഗുപ്തയുമായി സുര്‍ജിത് ദാസ് കൂടുതല്‍ അടുക്കുകയും ബാബ നേതാജി തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പിന്നീട് ബാബയുമായി സുര്‍ജിത് ദാസ് പലതവണ കൂടിക്കാഴ്ച നടത്തി.
പുതിയ വെളിപ്പെടുത്തല്‍ വൈറലായതോടെ കൂടുതല്‍ തെളിവുകളുമായി പലരും രംഗത്തുവന്നു. നേതാജിയുടെയും ഗുംനാമി ബാബയുടെയും മുഖസാദൃശ്യമുള്ള ചിത്രങ്ങളും ചില മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇരുവരുടെയും കൈയക്ഷരങ്ങള്‍ ഒരേ രീതിയിലുള്ളതാണെന്ന് ഫോറന്‍സിക് വിദഗ്ധന്‍ ഡോക്ടര്‍ ബി. ലാല്‍ വെളിപ്പെടുത്തി. നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് മുഖര്‍ജി കമീഷന് മുമ്പാകെയായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍, കമീഷന്‍ ഈ വാദം അംഗീകരിച്ചിട്ടില്ല. നേതാജി 1945ല്‍ കൊല്ലപ്പെട്ടു എന്നതിന് ഒരു തെളിവുമില്ളെന്ന് ഒരു പക്ഷം വാദിക്കുന്നു. ഈ സമയത്ത് അദ്ദേഹം റഷ്യയിലായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.
നേരത്തേയും നേതാജി ജീവിച്ചിരുന്നതായി ഊഹാപോഹമുണ്ടായിരുന്നു. ബംഗാളില്‍ ജീവിച്ചിരുന്ന സാദു ശാരദാനന്ദ എന്ന സന്യാസി നേതാജിയാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പശ്ചിമ ബംഗാള്‍ രഹസ്യാന്വേഷണ ബ്യൂറോയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിദേശ രാജ്യങ്ങളില്‍ അദ്ദേഹം ജീവിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളെയും സമീപിച്ചിട്ടുണ്ട്. അതേസമയം, വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍വീഴുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഫയലുകള്‍ പുറത്തുവിടാത്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.