റായ്പൂർ: ഹിന്ദുത്വ വർഗീയതക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ പ്രതീകമായി മാറിയ ദീപക് കുമാറിനെ വധിക്കാൻ ആഹ്വാനവുമായി ഹിന്ദുതർ. വധിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് സാമൂഹിക മാധ്യമത്തിൽ വീഡിയോ പങ്കുവെച്ചയാളെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റു ചെയ്തു.
മുസ്‍ലിം കടയുടമയെ ഭീഷണിപ്പെടുത്താനെത്തിയ ബജ്റങ്ദൾ പ്രവർത്തകരെ തടഞ്ഞ് ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്ന് പറഞ്ഞ് രാജ്യത്തിന്റെ കൈയടി നേടിയ ദീപക് കുമാറിനെ വധിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ബിഹാറിലെ മോതിഹാരി സ്വദേശി ഉത്കർശ് കുമാർ സിങ്ങാണ് രംഗത്തെത്തിയത്.
മുഹമ്മദ് ദീപകിനെ വധിക്കുകയോ, അല്ലെങ്കിൽ ഹിന്ദുത്വയിലേക്ക് തിരികെയെത്തിക്കുകയോ, സനാതന ധർമത്തെ കുറിച്ച് പഠിപ്പിക്കുകയോ ചെയ്യുന്നവർക്ക് രണ്ടു ലക്ഷം രൂപ പ്രതിഫലമായി സമ്മാനിക്കുമെന്നാണ് ഇയാൾ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ച വീഡിയോയിൽ പറയുന്നത്. നോട്ടുകെട്ടുകൾ ഉയർത്തികാട്ടികൊണ്ടായിരുന്നു ഇയാളുടെ ഭീഷണി.
വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് ഇയാൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ ഗൗരവം ഉൾകൊണ്ടായിരുന്നു പ്രതിക്കെതിരെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ ഉൾപ്പെടെ കേസുകൾ ചുമത്തിയത്. ബിഹാർ പൊലീസുമായി ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
അതേസമയം, ബജ്റങ്ദളുകാരെ നേരിട്ട സംഭവത്തിനു പിന്നാലെ ദീപക് കുമാറിന് ലഭിക്കുന്ന ദേശീയ ശ്രദ്ധയിൽ അസൂയപൂണ്ടാണ് ഇത്തരമൊരു വീഡിയോ പങ്കുവെച്ചതെന്ന് ഉത്കർശ് സിങ് പൊലീസിനോട് പറഞ്ഞു. വധിക്കാനോ, കുറ്റകൃത്യം ചെയ്യിപ്പിക്കാനോ ലക്ഷ്യമില്ലായിരുന്നുവെന്നും, തന്റെ പേജിന് കൂടുതൽ ഫോളോവേഴ്സ് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്തരമൊരു വീഡിയോയെന്നും അദ്ദേഹം പറഞ്ഞതായി പൊലീസ് അറിയിച്ചു.
അതേസമയം, ബജ്റങ്ദളുകാരെ തടഞ്ഞതിനു പിന്നാലെ, റായ്പൂരിൽ ദീപക് കുമാറിന്റെ വീടിനും ജിംനേഷ്യത്തിനും പുറത്ത് സംഘടിച്ച് ഭീഷണി മുഴക്കിയവർക്കെതിരെ അന്വേഷണം സജീവമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ കണ്ടെത്തുന്നത്. 40ഓളം പേരിൽ 15പേരെ തിരിച്ചറിഞ്ഞതായി കോട്ദ്വാർ എ.എസ്.പി ചന്ദ്ര മോഹൻ സിങ് പറഞ്ഞു.
ജനുവരി 26നായിരുന്നു ഉത്തരാഖണ്ഡിലെ പൗരി ഗാർവാളിലെ 70കാരനായ വ്യാപാരി വകീൽ അഹമ്മദിന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് കടന്നുവന്ന ബജ്റങ് ദൾ പ്രവർത്തകരെയാണ് ദീപക് നേരിട്ടത്. ‘ബാബ സ്കൂൾ ഡ്രസ്’ എന്ന വകീൽ അഹമ്മദിന്റെ കടയുടെ പേര് മാറ്റണമെന്ന ആവശ്യം ചോദ്യം ചെയ്ത അദ്ദേഹം, എല്ലാവരും ഉപയോഗിക്കുന്ന ‘ബാബ’ എന്ന പേര് എന്തുകൊണ്ട് അഹമ്മദിന്റെ കടക്ക് നൽകിക്കൂടെന്നായി.
സംഭവത്തിനു പിന്നാലെ, ദീപകിനെതിരെ ബജ്റങ് ദൾ പ്രവർത്തകർ സംഘടിക്കുകയും ജിനേഷ്യത്തിനും വീടിനും നേരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ദേശീയ ശ്രദ്ധയാകർഷിച്ച വിഷയത്തിൽ ദീപകിനെ പ്രശംസിച്ചുകൊണ്ട് രാഹുൽ ഗാന്ധിയും രംഗത്തുവന്നു.
കഴിഞ്ഞ ദിവസം ജോൺ ബ്രിട്ടാസ് എം.പി ദീപകിനെയും കടയുടമ വകീൽ അഹമ്മദിനെയും സന്ദർശിച്ചു. ദീപകിന് നിയമ-രാഷ്ട്രീയ പിന്തുണ വാഗ്ദാനം ചെയ്ത ജോൺ ബ്രിട്ടാസ്, ഹിന്ദുത്വ വർഗീയവാദികൾക്കെതിരായ പോരാട്ടത്തിന്റെ പ്രത്യാശാനാളമാണെന്നും പറഞ്ഞു.
അതിനിടെ, ദീപികിന്റെ ജിംനേഷ്യത്തിനെതിരെ സംഘ്പരിവാർ സംഘടനകൾ ബഹിഷ്‍കരണത്തെ തുടർന്ന് അംഗങ്ങൾ 150ൽ നിന്നും 15ആയി ചുരുങ്ങിയതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ആളുകൾ ഭയന്നും മറ്റും ജിമ്മിൽ നിന്നും പിൻവാങ്ങുന്നതായാണ് ദീപക് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.