കല്‍ക്കരിപ്പാടം അനുവദിച്ചത് കല്‍ക്കരി സെക്രട്ടറിയുടെ ഉപദേശപ്രകാരം -മന്‍മോഹന്‍ സിങ്


ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഹിന്‍ഡാല്‍കോക്ക് അനുവദിക്കണമെന്ന ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍െറ അപേക്ഷ അംഗീകരിച്ചത് അന്നത്തെ കല്‍ക്കരി സെക്രട്ടറി പി.സി. പരേഖിന്‍െറ ഉപദേശപ്രകാരമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സി.ബി.ഐക്ക് മൊഴി നല്‍കി. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ അപേക്ഷ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു.
ഹിന്‍ഡാല്‍കോ കമ്പനിക്ക് നേരത്തേതന്നെ അനുവദിച്ച പദ്ധതിക്ക് മതിയായ കല്‍ക്കരി ലഭ്യത ഉറപ്പാക്കുന്നതിന് കല്‍ക്കരി ലിങ്കേജ് നല്‍കണമെന്നു മാത്രമാണ് 2005 ആഗസ്റ്റ് 17ന് അയച്ച കത്തില്‍ നവീന്‍ പട്നായിക് ആവശ്യപ്പെട്ടിരുന്നത് എന്നിരിക്കേ എന്തുകൊണ്ടാണ് തലാബിര കല്‍ക്കരിപ്പാടം അനുവദിച്ചതെന്ന് സി.ബി.ഐ മന്‍മോഹന്‍ സിങ്ങിനോട് ചോദിച്ചു.
എന്നാല്‍, ഹിന്‍ഡാല്‍കോക്ക് തലാബിര കല്‍ക്കരിപ്പാടം അനുവദിക്കണമെന്നും നവീന്‍ പട്നായിക് കത്തില്‍ പരാമര്‍ശിച്ചിരുന്നതായും ഇക്കാര്യം പരിശോധിക്കാന്‍ കല്‍ക്കരി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും മന്‍മോഹന്‍ സിങ് പറഞ്ഞു.
തലാബിര കല്‍ക്കരിപ്പാടം ഹിന്‍ഡാല്‍കോക്ക് അനുവദിക്കണമെന്നാണ് കത്തിലെ അപേക്ഷയെന്ന് കല്‍ക്കരി മന്ത്രാലയം വ്യാഖ്യാനം നല്‍കി.
പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷമാണ് താന്‍ അംഗീകാരം നല്‍കിയതെന്നും അന്ന് കല്‍ക്കരി വകുപ്പിന്‍െറ കൂടി ചുമതലയുള്ള മന്‍മോഹന്‍ സിങ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.