തമിഴ്നാട്ടിൽ സീറ്റ് വിഭജന ചർച്ച വൈകുന്നതിൽ കോൺഗ്രസിന് അതൃപ്തി

ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ച വൈകുന്നതിൽ കോൺഗ്രസിന് അതൃപ്തി. 2021ലെ തെരഞ്ഞെടുപ്പിൽ 25 സീറ്റാണ് കോൺഗ്രസിന് നൽകിയത്. 18 സീറ്റുകളിൽ ജയിച്ചു. ഇത്തവണ കൂടുതൽ സീറ്റുകൾ വേണമെന്നും സർക്കാറിൽ പങ്കാളിത്തം വേണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. സീറ്റ് വിഭജന ചർച്ചകൾക്കും സ്ഥാനാർഥി നിർണയത്തിനുമായി തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് ഗിരീഷ് സോഡങ്കറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ ഡിസംബർ ആദ്യവാരത്തിൽ നിയോഗിച്ചിരുന്നു. എന്നാൽ, സമിതിയുമായി ഡി.എം.കെ ചർച്ചക്ക് തയാറായിട്ടില്ല. മുൻ തെരഞ്ഞെടുപ്പുകളിൽ ഘടകകക്ഷികളുമായി ചർച്ച നടത്തുന്നതിന് ഡി.എം.കെ പ്രത്യേക സമിതിക്ക് രൂപം നൽകാറുണ്ട്. എന്നാൽ, ഡി.എം.കെ നേതൃത്വം നിലവിൽ ഇത്തരം സമിതി രൂപവത്കരിച്ചിട്ടില്ല.

കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും അധികാരത്തിൽ പങ്ക് വേണമെന്നും ഗിരീഷ് സോഡങ്കർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടതിൽ ഡി.എം.കെക്ക് നീരസമുണ്ട്. അതിനിടെ ഗിരീഷ് സോഡങ്കർ നടനും തമിഴക വെട്രി കഴകം(ടി.വി.കെ) നേതാവുമായ വിജയ് യെ സന്ദർശിച്ചതും ഡി.എം.കെയെ അസ്വസ്ഥമാക്കിയിരുന്നു. തമിഴ്നാട്ടിലെ കോൺഗ്രസ് എം.പിമാരായ മാണിക്കം ടാഗോർ, ജോതിമണി എന്നിവർ തുടർച്ചയായി ഡി.എം.കെയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി രാഹുൽഗാന്ധിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പക്വത കാണിക്കാത്ത ഗിരീഷ് ​േസാഡങ്കറുമായി സീറ്റ് വിഭജന ചർച്ച നടത്തുന്നതിന് മുതിർന്ന മറ്റു നേതാക്കളെ നിയോഗിക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

അതേസമയം ഡി.എം.കെ-കോൺഗ്രസ് സഖ്യത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങളും ആശങ്കകളും ഡി.എം.കെ മന്ത്രിയും പാർട്ടി വക്താവുമായ എസ്. രഘുപതി തള്ളി.  

Tags:    
News Summary - Congress unhappy over delay in seat-sharing talks in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.