ന്യൂഡൽഹി: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ബാബരി മസ്ജിദ് മാതൃകയിലുള്ള പള്ളി നിർമാണം ബുധനാഴ്ച തുടങ്ങുമെന്ന് തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഹുമയൂൺ കബീർ എം.എൽ.എ. പള്ളി നിർമാണത്തിന് 1.30 കോടി രൂപയിലധികം സംഭാവന ലഭിച്ചതായും നിർമാണം പൂർത്തിയാകാൻ ഏകദേശം രണ്ടുവർഷം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹുമയൂൺ കബീറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, പള്ളി തകർക്കുമെന്ന് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്തിന്റെ പേരിൽ യു.പിയിലെ ലഖ്നോവിൽ വലിയ ഫ്ലക്സ്ബോർഡ് പ്രത്യക്ഷപ്പെട്ടു. ‘ഹുമയൂൺ, ഞങ്ങൾ വരും, വീണ്ടും ബാബരി തകർക്കും’, ‘ഈ തവണ മുർഷിദാബാദിൽ പുതിയ ബാബരിയിൽ അന്തിമ പോരാട്ടം’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളോടുകൂടിയ ബാനറുകളാണ് പ്രത്യക്ഷപ്പെട്ടത്. ചൊവ്വാഴ്ച മുർഷിദാബാദിലേക്ക് മാർച്ച് നടത്തുമെന്നും മസ്ജിദ് നിർമാണം തടയാൻ സമ്മേളിക്കുമെന്നും പോസ്റ്റിലുണ്ട്. ഇത് ഉത്തർപ്രദേശല്ല, പശ്ചിമബംഗാളിലെ മുർഷിദാബാദാണെന്നും ധൈര്യമുണ്ടെങ്കിൽ മുർഷിദാബാദിൽ വന്ന് കാണിക്കൂ എന്ന് വെല്ലുവിളിച്ച് ഹുമയൂൺ കബീറും രംഗത്തുവന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ബാബരി മസ്ജിദ് മാതൃകയിൽ പള്ളി നിർമിക്കാനുള്ള ഹുമയൂൺ കബീറിന്റെ നീക്കത്തിന് പിന്നിൽ ബി.ജെ.പിയാണെന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്. പ്രദേശത്ത് സംഘർഷമുണ്ടാക്കി ഇരുവിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് അവരുടെ ലക്ഷ്യമെന്നും ഇതിനായി മുൻ ബി.ജെ.പി നേതാവ് കൂടിയായ ഹുമയൂൺ കബീറിനെ ഉപയോഗിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.