ദാദ്രി സംഭവം ആസൂത്രിതമെന്നു സൂചന; അക്രമം നയിച്ചത് പുറത്തുനിന്നെത്തിയവര്‍

ന്യൂഡല്‍ഹി: ദാദ്രിയില്‍ അരുംകൊലക്ക് വഴിവെച്ച ആഹ്വാനത്തിന് പ്രേരിപ്പിച്ചത് ഗ്രാമത്തിനു പുറത്തുനിന്നത്തെിയവരെന്ന് സൂചന.
പ്രതികളെന്ന പേരില്‍ പൊലീസ് പിടികൂടിയ പ്രദേശവാസികളായ പലരുടെയും ബന്ധുക്കള്‍ സംഭവത്തില്‍ പങ്കു നിഷേധിച്ചിട്ടുണ്ട്. ഒരാള്‍ മലേറിയ ബാധിച്ച് ചികിത്സയിലായിരുന്നു. രണ്ടു യുവാക്കള്‍ തന്നെ നിര്‍ബന്ധിപ്പിച്ച് വിളിച്ചു പറയിപ്പിക്കുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ക്ഷേത്ര പൂജാരി സുഖ്ദാസ് മഹാത്മ പൊലീസിനോടു പറഞ്ഞിരുന്നു. ഇരുവരും അമ്പലത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്നാണ് മൊഴി.
അനൗണ്‍സ്മെന്‍റ് തീരുമ്പോഴേക്കും അക്രമികള്‍ തങ്ങളുടെ വീടു വളഞ്ഞു കഴിഞ്ഞിരുന്നുവെന്ന് കൊല്ലപ്പെട്ട അഖ്ലാഖിന്‍െറ മകള്‍ സാജിദയും പറയുന്നു. നേരത്തേ സജ്ജരായി നിന്ന ആളുകളാണ് അക്രമത്തിനു തുടക്കമിട്ടത് എന്ന നിഗമനത്തിലാണ് പൊലീസ്. ജനക്കൂട്ടത്തെ നയിച്ചു എന്നു പറയുന്നവരെ കണ്ടത്തൊന്‍ തെരച്ചില്‍ നടക്കുന്നുണ്ടെന്ന് എസ്.എസ്.പി കിരണ്‍ പറഞ്ഞു.
അതിനിടെ, അക്രമത്തില്‍  പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡാനിഷിന്‍െറ നില ആശങ്കാജനകമാണ്. തലച്ചോറില്‍ രണ്ടു ശസ്ത്രക്രിയകള്‍ നടന്ന യുവാവിന്‍െറ ജീവന്‍ വെന്‍റിലേറ്ററിന്‍െറ സഹായത്താലാണ് നിലനിര്‍ത്തുന്നത്. പെരുന്നാള്‍ ദിവസം മകനെ ചിലര്‍ പാകിസ്താനി എന്നുവിളിച്ച് ആക്ഷേപിച്ചിരുന്നതായി മാതാവ് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. നാളിതുവരെ ഇത്തരം വിളികളോ അധിക്ഷേപങ്ങളോ ഉണ്ടായിട്ടില്ല.
നേരത്തേ തന്നെ അക്രമം ചിലര്‍ ആസൂത്രണം ചെയ്തതിന്‍െറ ഭാഗമാവാം ഇതെന്നും സംശയമുണ്ട്.

‘ദാദ്രി കൊല ആസൂത്രിത വര്‍ഗീയ അജണ്ടയുടെ ഭാഗം’
ന്യൂഡല്‍ഹി: ജനക്കൂട്ടം നടത്തിയ അക്രമമല്ല മറിച്ച്, ആസൂത്രിതമായി സംഘ്പരിവാര്‍ നടപ്പാക്കുന്ന വര്‍ഗീയ അജണ്ടയുടെ പ്രതിഫലനമാണ് ദാദ്രിയിലെ അറുകൊലയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ദയാല്‍.
ദാദ്രി കൊലപാതകത്തിനെതിരെ വിവിധ സംഘടനകള്‍ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്തിന്‍െറ പല ഭാഗങ്ങളില്‍ ഇത്തരം അതിക്രമങ്ങള്‍ അരങ്ങേറുന്നുണ്ട്. കാണ്‍പുരില്‍ ദലിത് യുവാവിനെ ചുട്ടുകൊന്നത് മറ്റൊരുദാഹരണമാണ്. ജനക്കൂട്ടത്തിന്‍െറയോ പ്രാദേശിക സംഘങ്ങളുടെയോ പേരില്‍ കെട്ടിവെച്ച് ഒഴിഞ്ഞുമാറുന്ന സംഘ്പരിവാര്‍തന്നെയാണ് ഇവ ആസൂത്രണം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ പൂര്‍ണപിന്തുണ ഈ ചെയ്തികള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖ, കിരണ്‍ ഷഹീന്‍, ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ ജന. സെക്രട്ടറി രാമ നാഗ, വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി സജീദ് ഖാലിദ്, എസ്.ഐ.ഒ ഡല്‍ഹി ഓര്‍ഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഷിഹാദ്, എ.പി.സി.ആര്‍ ദേശീയ കോഓഡിനേറ്റര്‍ ഖാശിഫ് അഹ്മദ് ഫറാസ്, അസ്ലം എന്നിവര്‍ സംസാരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.