കല്‍ക്കരിപ്പാടം: സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന്‌ മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: ഒഡിഷയിലെ കല്‍ക്കരിപ്പാടം കുമരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് നല്‍കാന്‍ താന്‍ സമ്മര്‍ദം ചെലുത്തുകയോ അനാവശ്യ ധിറുതി കാണിക്കുകയോ ചെയ്തിട്ടില്ളെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇക്കാര്യത്തില്‍ ബിര്‍ളക്ക് വാഗ്ദാനമൊന്നും നല്‍കിയിട്ടില്ളെന്നും അദ്ദേഹം സി.ബി.ഐക്ക് നല്‍കിയ കുറിപ്പില്‍ പറഞ്ഞു. ഒഡിഷയിലെ തലാബിറ കല്‍ക്കരിപ്പാടം തങ്ങള്‍ക്ക് കൈമാറണമെന്ന ഹിന്‍ഡാല്‍കോയുടെ അപേക്ഷ സര്‍ക്കാര്‍ ആദ്യം തള്ളിയിരുന്നു.
2005ല്‍ മന്‍മോഹന്‍ സിങ് കല്‍ക്കരി മന്ത്രാലയത്തിന്‍െറ ചുമതല വഹിക്കുമ്പോഴാണ് ഹിന്‍ഡാല്‍കോ വീണ്ടും അപേക്ഷ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ബിര്‍ളയും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായികും നല്‍കിയ കത്തുകള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് കല്‍ക്കരി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതെന്നും മന്‍മോഹന്‍ സിങ് സി.ബി.ഐയോട് വ്യക്തമാക്കി. ഹിന്‍ഡാല്‍കോയുടെ അപേക്ഷ തള്ളിയ മുന്‍ തീരുമാനം മാറ്റാനായിരുന്നു ബിര്‍ള കത്ത് നല്‍കിയത്. ഇതേ ആവശ്യമായിരുന്നു ഒഡിഷ മുഖ്യമന്ത്രിയും ഉന്നയിച്ചത്.
സ്ക്രീനിങ് കമ്മിറ്റി തലാബിറ കല്‍ക്കരിപ്പാടം പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന് നല്‍കാനാണ് തീരുമാനമെടുത്തത്. ഇക്കാര്യം തനിക്കറിയാമായിരുന്നു. ഒഡിഷയില്‍ അലൂമിനിയം കമ്പനി സ്ഥാപിക്കുന്നുണ്ടെന്നും ഇതിന് കല്‍ക്കരിപ്പാടം അനിവാര്യമാണെന്നുമായിരുന്നു ബിര്‍ളയുടെ ആവശ്യം. എന്നാല്‍, സ്ക്രീനിങ് കമ്മിറ്റി തീരുമാനത്തില്‍ അപാകതയുണ്ടെങ്കില്‍ പുന$പരിശോധിക്കാന്‍ മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നും മന്‍മോഹന്‍ സിങ് സി.ബി.ഐയോട് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.