സാംസ്കാരിക സ്ഥാപനങ്ങളെ കാവി പുതപ്പിക്കുന്നതിനെതിരെ എഴുത്തുകാരുടെ കൂട്ടായ്മ

ന്യൂഡല്‍ഹി: നാഷനല്‍ ബുക് ട്രസ്റ്റ് മുതല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വരെയുള്ള സാംസ്കാരിക സ്ഥാപനങ്ങളില്‍ സംഘ്പരിവാര്‍ ഇഷ്ടക്കാരെ തിരുകി കാവിവത്കരിക്കുന്നതിനെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും  പ്രതിരോധം തീര്‍ക്കുന്നു. എഴുത്തു സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കവി സച്ചിദാനന്ദന്‍, ഗീതാ ഹരിഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ തുടക്കമിട്ട ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം എന്ന കൂട്ടായ്മയാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തുള്ളത്. ചരിത്ര ഗവേഷണ കൗണ്‍സില്‍, ഐ.സി.സി.ആര്‍, നാഷനല്‍ മ്യൂസിയം, എന്‍.സി.ആര്‍.ടി.സി തുടങ്ങിയ സാംസ്കാരിക അക്കാദമിക് സ്ഥാപനങ്ങളിലെല്ലാം ആര്‍.എസ്.എസ് പശ്ചാത്തലം മാത്രം പരിഗണിച്ച് നിയമനം നടത്തുന്നത് കടുത്ത പ്രത്യാഘാതങ്ങള്‍ക്കു വഴിവെക്കുമെന്ന് ഫോറം ചൂണ്ടിക്കാട്ടുന്നു.

സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമിയോടുപോലും സെമിനാറുകള്‍ എങ്ങനെ നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമത്തെുന്ന സാഹചര്യമാണ്. എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും കടുത്ത വെല്ലുവിളി നേരിടുന്ന അവസ്ഥയാണെന്നും അത്തരമൊരു അവസ്ഥക്ക് മാറ്റമുണ്ടാക്കേണ്ടത്  അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടാന്‍ അത്യാവശ്യമാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. മഹാശ്വേതാ ദേവി, റോമിള താപ്പര്‍, ആനന്ദ്, സക്കറിയ, എം. മുകുന്ദന്‍, എന്‍.എസ്. മാധവന്‍ എന്നിവരുള്‍പ്പെടെ പല പ്രമുഖ എഴുത്തുകാരും കൂട്ടായ്മയുമായി ഐക്യപ്പെടുന്നുണ്ട്. രാജ്യത്തിന്‍െറ പല കോണുകളില്‍ എഴുത്തുകാര്‍ നടത്തുന്ന ചെറുത്തുനില്‍പുകള്‍ക്കും റൈറ്റേഴ്സ് ഫോറം പിന്തുണ നല്‍കും. നവ മാധ്യമങ്ങളിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാനാണ് കൂട്ടായ്മ ആലോചിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.