ദലിതര്‍ എഴുതിയ രണ്ടു പുസ്തകങ്ങള്‍ തമിഴ്നാട്ടില്‍ നിരോധിച്ചു

ചെന്നൈ: ദലിതരായ രണ്ട് എഴുത്തുകാരുടെ പുസ്തകങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചു. സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധയും സംഘര്‍ഷവും വളര്‍ത്തുമെന്ന് ആരോപണമാണ് പുസ്തക നിരോധനത്തിനായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇ. സെന്തില്‍ മള്ളര്‍ എഴുതിയ വേന്ദര്‍ കുലത്തിന്‍ ഇരുപ്പിടം ഏത്? (വേന്ദര്‍ സമുദായത്തിന്‍െറ ഇടം ഏത് ? ), കുഴന്തൈ റോയപ്പം എഴുതിയ മധുരൈ വീരനിന്‍ ഉണ്‍മൈ വരളാര് ( മധുര വീരന്‍െറ യഥാര്‍ഥ ചരിത്രം ) എന്നീ ഗ്രന്ഥങ്ങളാണ് നിരോധിച്ചത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പാണ് പുസ്തകം അടിയന്തരമായി നിരോധിക്കണമെന്ന് സര്‍ക്കാറിന് കത്ത് കൊടുത്തത്. പുറത്തിറക്കിയ പുസ്തകങ്ങള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചെന്നും ചില സമുദായങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പുസ്തകം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ അറിയിച്ചു. ദലിതര്‍ രാഷ്ട്രീയ കക്ഷിയായി ശക്തിയാര്‍ജിക്കുന്നത് തടയുകയാണ് നിരോധനത്തിന്‍െറ ലക്ഷ്യമെന്നും ഒൗദ്യോഗികമായി അറിയിപ്പ് ലഭിക്കുമ്പോള്‍ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ഗ്രന്ഥകര്‍ത്താക്കള്‍ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.