കേന്ദ്രസര്‍ക്കാറിന്‍െറ ഉന്നതങ്ങളില്‍ വന്‍ അഴിച്ചുപണി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍െറ ഉന്നതതലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ അഴിച്ചുപണി നടത്തി. 15 മന്ത്രാലയങ്ങളില്‍ പുതിയ സെക്രട്ടറിമാരെ നിയമിച്ചു. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനും ധനകാര്യ മന്ത്രാലയത്തിലെ ബാങ്കിങ് സെക്രട്ടറിയുമായ ഹസ്മുഖ് അദിയയാണ് പുതിയ റവന്യൂ സെക്രട്ടറി. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടെന്ന നരേന്ദ്ര മോദിയുടെ ജന്‍ധന്‍ യോജന പദ്ധതി നടപ്പാക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വിശ്വസ്തനും റവന്യൂ സെക്രട്ടറിയുമായിരുന്ന ശക്തികാന്ത ദാസാണ് പുതിയ സാമ്പത്തികകാര്യ സെക്രട്ടറി.ആഗസ്റ്റ് 31ന് വിരമിക്കുന്ന രാജീവ് മെഹര്‍ഷിയെ മാറ്റിയാണ് ഇദ്ദേഹത്തിന് ചുമതല നല്‍കിയത്. അഞ്ജലി ചിബ് ദഗ്ഗലാണ് ധനകാര്യമന്ത്രാലയത്തിലെ ബാങ്കിങ് സെക്രട്ടറി.
1982 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാഘവ് ചന്ദ്രയെ നാഷനല്‍ ഹൈവേ അതോറിറ്റി ഇന്ത്യ ചെയര്‍മാനായും നിയമിച്ചു. മുന്‍ എയര്‍ ഇന്ത്യ തലവനും നൈപുണ്യ വികസനകാര്യ സെക്രട്ടറിയുമായ സുനില്‍ അറോറയാണ് പുതിയ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി. ബിമല്‍ ജുല്‍കയെ മാറ്റിയാണ് സുനില്‍ അറോറയെ നിയമിച്ചത്. ഡെപ്യൂട്ടി ഇലക്ഷന്‍ കമീഷണര്‍ വിനോദ് സുത്ഷിയാണ് പുതിയ ടൂറിസം സെക്രട്ടറി. ഗുജറാത്ത് കേഡര്‍ ഐ.എ.എസ് ഓഫിസര്‍ തപന്‍റായിയാണ് കോര്‍പറേറ്റ്കാര്യ സെക്രട്ടറി. ജെ.എസ്. ദീപകിനെ ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറിയായും ശങ്കര്‍ മദനെ ഭൂവിഭവ സെക്രട്ടറിയായും നിയമിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റിയാണ് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.