ശീന ബോറ വധം: ഇന്ദ്രാണിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുംബൈ: ശീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ദ്രാണിയുമായി സൗഹൃദത്തിലായിരുന്നില്ളെന്ന് ‘സ്റ്റാര്‍ ഇന്ത്യ’ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുല്‍ മുംബൈ പൊലീസിന് മൊഴി നല്‍കി. രാഹുലും മരിച്ച ശീന ബോറയും അടുപ്പത്തിലായിരുന്നെന്നും ഈ ബന്ധത്തിന് ഇന്ദ്രാണി എതിരായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ദ്രാണിക്ക് സിദ്ധാര്‍ഥ് ദാസുമായുള്ള ആദ്യ വിവാഹത്തിലെ മകളാണ് ശീന ബോറ. ഇതിന് ശേഷമാണ് ഇന്ദ്രാണി, കൊല്‍ക്കത്ത ആസ്ഥാനമായി ബിസിനസ് ചെയ്യുന്ന സഞ്ജീവ് ഖന്നയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ വിധി എന്ന ഒരു മകളുണ്ട്. രാഹുലിന്‍െറ പിതാവ് പീറ്റര്‍ മുഖര്‍ജിയെ ഇന്ദ്രാണി മൂന്നാമത് വിവാഹം കഴിച്ചതാണ്. 2002ലായിരുന്നു ഈ വിവാഹം.

ഇന്ദ്രാണിയുടെ രണ്ടാമത്തെ ഭര്‍ത്താവ് സഞ്ജീവ് ഖന്നക്കെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ദ്രാണി, സഞ്ജീവ് ഖന്ന, ഡ്രൈവര്‍ എന്നിവരുടെ ഫോണ്‍ റെക്കോഡുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന്‍െറ ഈ നിഗമനം. കൊലപാതകം നടക്കുമ്പോള്‍ മൂവരുടെയും മൊബൈല്‍ ഫോണ്‍ ഒരേ ടവര്‍ പരിധിയിലായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെ ത്തിയിട്ടുണ്ട്.
എന്നാല്‍, ഇന്ദ്രാണിയെ കൊലപാതകത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. രാഹുലും ശീനയുമായുള്ള ബന്ധം ഇന്ദ്രാണിക്ക് താല്‍പര്യമണ്ടായിരുന്നില്ല എന്ന് പൊലീസിനോട് രാഹുല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, സാമ്പത്തിക താല്‍പര്യങ്ങളും കൊലപാതകത്തിന് കാരണമായട്ടുണ്ടാകാം എന്ന് പൊലീസ് സംശയിക്കുന്നു. ഇന്ദ്രാണിയും ഭര്‍ത്താവ് 9 എക്സ് മീഡിയയുടെ ആസ്തികള്‍ വിറ്റുകിട്ടിയ പണം ശീന ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. ഇത് തിരിച്ചുകൊടുക്കാന്‍ ശീന വിസമ്മതിച്ചതാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

ഇന്ദ്രാണിക്കെതിരായ തെളിവുകള്‍ പൊലീസിന് കൈമാറുമെന്ന് ശീനയുടെ സഹോദരന്‍ മിഖായേല്‍ ബോറ മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.