‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ പദ്ധതിയില്‍ വെള്ളം ചേര്‍ക്കാന്‍ നീക്കം നടന്നതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ പദ്ധതിയില്‍ വെള്ളം ചേര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വിമുക്ത ഭടന്മാര്‍ തള്ളി. യു.പി.എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ കുറഞ്ഞ നിരക്ക്  നല്‍കി പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പദ്ധതി പ്രഖ്യാപിക്കാനുള്ള നീക്കം പാളിയത് ചര്‍ച്ചയുടെ ഇടനിലക്കാരനായ മുന്‍ കരസേനാ മേധാവി വി.പി. മാലിക്കാണ് വെളിപ്പെടുത്തിയത്.

സമരക്കാരും സര്‍ക്കാറും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സംഭവിച്ചത് വിശദീകരിച്ച് വി.പി. മാലിക് മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുരേഷ് മത്തേക്ക് അയച്ച ഇ-മെയിലില്‍  ഇങ്ങനെ പറയുന്നു: ആഗസ്റ്റ് 10ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിളിച്ച്  സമരക്കാരുമായി ചര്‍ച്ചനടത്തി പരിഹാരം നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പദ്ധതി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നാണ് മനസ്സിലായത്.  ഇതനുസരിച്ച് സമരനേതാക്കളുമായും ധനകാര്യമന്ത്രിയുമായും ചര്‍ച്ചനടത്തി. എന്നാല്‍, വാഗ്ദാനം ചെയ്തതിനാല്‍ കുറഞ്ഞ നിരക്കാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. ഇത് സമരക്കാര്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഇതേതുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.  

അതേസമയം, മൂന്ന് വിമുക്ത ഭടന്മാര്‍ അനിശ്ചിതകാല നിരാഹാരം തുടരുകയാണ്. സമരം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ സമരവേദിയില്‍ പരസ്യമായി കത്തിച്ച് പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍നിന്ന് സമരക്കാര്‍ പിന്മാറി. മെഡലുകളെയും ദേശീയ ചിഹ്നത്തെയും മാനിച്ചാണ് തീരുമാനം മാറ്റിയതെന്ന് സമരക്കാര്‍ പറഞ്ഞു. ചര്‍ച്ച പുരോഗമിക്കുകയാണെന്നും കുറച്ചുദിവസത്തേക്ക് സമരം ശക്തമാക്കരുതെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് സമരക്കാരെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മെഡല്‍ കത്തിക്കല്‍ ഉള്‍പ്പെടെയുള്ളവ മാറ്റിവെച്ചത്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.