അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ അതിര്‍ത്തി രേഖക്ക് സമീപം പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുപ്വാര ജില്ലയിലെ തങ്ധര്‍ മേഖലയില്‍ ശനിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ഇതേ ജില്ലയിലെതന്നെ കേരന്‍ മേഖലയില്‍ ഇന്ത്യന്‍ സേന നടത്തിയ വെടിവെപ്പില്‍ രണ്ട് പാക് ഭീകരര്‍ കൊല്ലപ്പെട്ടു.
ശനിയാഴ്ച വൈകീട്ട് രാഗ്നി സെക്യൂരിറ്റി പോസ്റ്റിനു സമീപം ആരംഭിച്ച ഏറ്റുമുട്ടല്‍ ഞായറാഴ്ച പുലര്‍ച്ചെവരെ നീണ്ടു. അതിര്‍ത്തി രേഖക്ക് സമീപം കാണപ്പെട്ട ഭീകരരോട് സൈന്യം കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഭീകരര്‍ മുന്നറിയിപ്പില്ലാതെ സൈന്യത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു.
കുപ്വാര ജില്ലയിലെ തന്നെ ജുമാഗുണ്ട് ഭാഗത്ത് വെടിവെപ്പ് നടത്തിയ ഭീകരര്‍ക്കുനേരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ച ഉധംപൂരില്‍ അതിര്‍ത്തി കടന്നത്തെിയ പാക് ഭീകരര്‍ സൈന്യത്തിന്‍െറ വാഹനവ്യൂഹത്തിനെതിരെ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത ദിവസംതന്നെ പാക് സൈന്യം ഇവിടെയുള്ള പൊലീസ് എയ്ഡ് പോസ്റ്റിനു നേരെ നിറയൊഴിച്ചിരുന്നു.
തീവ്രവാദത്തെ നേരിടുന്നതിന്‍െറ ഭാഗമായി ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം രൂപപ്പെട്ടിരിക്കുന്നത്. ഈമാസം 23, 24 തീയതികളില്‍ ചര്‍ച്ചക്ക് തയാറാണെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ടെങ്കിലും പാകിസ്താന്‍െറ ഭാഗത്തുനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.