ന്യൂഡല്‍ഹി:  അഞ്ചു തൊഴിലാളികള്‍ മാത്രമുള്ള സ്ഥാപനങ്ങളെയും ഇ.എസ്.ഐ ആനുകൂല്യത്തിന്‍െറ പരിധിയില്‍ കൊണ്ടുവരുന്നു. ചെറുകിട സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രയോജനംചെയ്യുന്ന തീരുമാനമാണിത്.
നിലവില്‍ 10 തൊഴിലാളികളെങ്കിലുമുള്ള സ്ഥാപനങ്ങളാണ് അംഗങ്ങള്‍ക്കും കുടുംബത്തിനുമുള്ള ചികിത്സാ സഹായം ലഭിക്കുന്ന ഇ.എസ്.ഐ പരിധിയില്‍ വരുന്നത്. ഇതിനുപുറമെ, അസംഘടിത മേഖലയിലെ തൊഴിലാളികളെക്കൂടി ഇ.എസ്.ഐയുടെ പരിധിയില്‍ കൊണ്ടുവരാനും തീരുമാനമുണ്ട്.
ഓട്ടോ ഡ്രൈവര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി തൊഴിലാളികള്‍, കെട്ടിട-റോഡ് നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് ഉള്‍പ്പെടുത്തുന്നത്.
കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇ.എസ്.ഐ കോര്‍പറേഷന്‍ ബോര്‍ഡ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. തീരുമാനം നടപ്പാക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന്‍െറ ശിപാര്‍ശപ്രകാരമാണ് ഇ.എസ്.ഐ സേവനം അസംഘടിത മേഖലയിലേക്കും വ്യാപിപ്പിക്കുന്നത്.
നിലവില്‍ രണ്ടുകോടി അംഗങ്ങളാണ് ഇ.എസ്.ഐ പദ്ധതിയിലുള്ളത്. അഞ്ച് തൊഴിലാളികളുള്ള സ്ഥാപനങ്ങളും അസംഘടിത മേഖലയിലെ തൊഴിലാളികളും വരുന്നതോടെ ഇ.എസ്.ഐ ഗുണഭോക്താക്കളുടെ എണ്ണം നാലുകോടി കവിയും. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഇ.എസ്.ഐ കോര്‍പറേഷന്‍ രൂപവത്കരിക്കാനും തീരുമാനിച്ചു.
സംസ്ഥാന തൊഴില്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലായിരിക്കും സംസ്ഥാന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുക. ഇ.എസ്.ഐ റീജനല്‍ ഡയറക്ടറാകും സെക്രട്ടറി. ഒരു എം.പി, രണ്ട് എം.എല്‍.എമാര്‍, മൂന്നു തൊഴിലാളി പ്രതിനിധികള്‍, മൂന്നു തൊഴിലുടമാ പ്രതിനിധികള്‍, സംസ്ഥാനത്തുനിന്നുള്ള ഇ.എസ്.ഐ കോര്‍പറേഷന്‍ കേന്ദ്ര ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവരും സംസ്ഥാന ഇ.എസ്.ഐ കോര്‍പറേഷനില്‍ അംഗങ്ങളായിരിക്കും. നിലവില്‍ സംസ്ഥാന തൊഴില്‍വകുപ്പിന് കീഴിലുള്ള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ് ഡയറക്ടര്‍ മുഖേനയാണ് സംസ്ഥാനങ്ങളില്‍ ഇ.എസ്.ഐ പദ്ധതി നടപ്പാക്കുന്നത്.
ഇ.എസ്.ഐ കോര്‍പറേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലേക്ക് അടക്കുന്ന വിഹിതം യഥാസമയം ലഭിക്കാത്ത സാഹചര്യത്തില്‍ കാലതാമസം ഒഴിവാക്കാന്‍ കൂടിയാണ് സംസ്ഥാന കോര്‍പറേഷന്‍ രൂപവത്കരിക്കുന്നത്.
കേരളത്തിലെ 138 ഇ.എസ്.ഐ ഡിസ്പെന്‍സറികളും ചെറുകിട ആശുപത്രിയായി ഉയര്‍ത്താനും  കേന്ദ്ര ഇ.എസ്.ഐ കോര്‍പറേഷന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെ മാത്രം പ്രവര്‍ത്തിക്കുന്ന ഇവ ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ആറുപേരെ കിടത്തി ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. അതിനായി അധിക സ്റ്റാഫ്, ഉപകരണങ്ങള്‍, പശ്ചാത്തല സൗകര്യം എന്നിവ ഒരുക്കുന്നതിന് പ്രത്യേകം ഫണ്ടും അനുവദിക്കും.
ഘട്ടംഘട്ടമായി ആയിരിക്കും ഡിസ്പെന്‍സറികള്‍ ആശുപത്രികളായി ഉയര്‍ത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.