പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്: 82 ജീവനക്കാരുടെ കരാര്‍ റദ്ദാക്കി

മുംബൈ: സംഘ്പരിവാര്‍ ബന്ധമുള്ളവരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിദ്യാര്‍ഥി സമരം നടക്കുന്ന പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ താല്‍ക്കാലിക ജീവനക്കാരുടെ കരാര്‍ റദ്ദാക്കി. സിനിമാ പ്രോജക്ടുകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന 82 പേരുടെ കരാറാണ് ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍ക്കാലിക ഡയറക്ടര്‍ പ്രശാന്ത് പത്ത്റാബെ റദ്ദാക്കിയത്. പഠനം നടക്കാത്ത അവസ്ഥയില്‍ കരാര്‍ ജീവനക്കാരെ പിടിച്ചുനിര്‍ത്തുന്നത് ന്യായീകരിക്കാനാവില്ളെന്നു പറഞ്ഞാണ് ഡയറക്ടറുടെ നീക്കം. പഠനം പൂര്‍ത്തിയാക്കിയിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഹോസ്റ്റലില്‍ തന്നെ കഴിയുന്ന 30ഓളം പേരോട് പുറത്തുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹോസ്റ്റല്‍ ഒഴിയാന്‍ 44ഓളം വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ 24ന് നോട്ടീസ് നല്‍കിയിരുന്നു. സമരത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികളില്‍ ചിലര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും കാമ്പസില്‍ സൂക്ഷിക്കുന്നതായും നേരത്തേ പുണെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ‘മഹാഭാരതം’ ടെലിവിഷന്‍ പരമ്പരയില്‍ യുധിഷ്ഠിരനായി വേഷമിട്ട ഗജേന്ദ്ര ചൗഹാനെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അധ്യക്ഷനായും അനഘ ഗായിസസ്, ഡോ. നരേന്ദ്ര പതക്, രാഹുല്‍ സോലാര്‍പൂര്‍ക്കര്‍, പ്രാഞ്ചല്‍ സൈകിയ എന്നിവരെ സമിതി അംഗങ്ങളായും നിയോഗിച്ചതിനെതിരെയാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. ജൂണ്‍ 12ന് തുടങ്ങിയ സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. വിദ്യാര്‍ഥി പ്രതിനിധി സംഘവുമായി കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി കൂടിക്കാഴ്ച നടത്തിയെങ്കിലും സമരത്തില്‍നിന്ന് പിന്മാറിയില്ളെങ്കില്‍ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പ് നല്‍കുകയാണുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.