ബംഗളൂരു: ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസ് എം.എൽ.എമാർ വേശ്യകളാണെന്ന പ്രസ്താവനയിൽ കർണാടക നിയമസഭ കൗൺസിൽ പ്രതിപക്ഷനേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി.കെ. ഹരിപ്രസാദ് ലൈംഗിക തൊഴിലാളികളോട് മാപ്പുപറഞ്ഞു.
കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രസംഗത്തിലെ പരാമർശം തെറ്റിദ്ധരിപ്പിക്കപ്പെടുന്നതായിപ്പോയെന്നും സ്ത്രീകളെയും ലൈംഗിക തൊഴിലാളികളെയും താൻ ബഹുമാനിക്കുന്നുവെന്നും സ്വാഭിമാനത്തോടെയാണ് അവർ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൊസപേട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പൊതുയോഗത്തിലായിരുന്നു വിവാദ പരാമർശം. ‘2019ൽ ബി.ജെ.പിയിൽ ചേരാനായി ആനന്ദ് സിങ് കോൺഗ്രസ് വിട്ടു.
അന്ന് കോൺഗ്രസും ജെ.ഡി.എസും സംയുക്തമായി ഭരിക്കുന്ന സർക്കാറിന്‍റെ ഭാഗമായിരുന്നു രാജിവെച്ച ആനന്ദ് സിങ് അടക്കമുള്ള 17 എം.എൽ.എമാർ. തുടർന്നാണ് ബി.ജെ.പിക്ക് കർണാടകയിൽ ഭരണം കിട്ടുന്നത്. നിങ്ങൾക്ക് ജനം അധികാരം തന്നില്ലെങ്കിൽ വളഞ്ഞ വഴിയിലൂടെ അധികാരത്തിലെത്തും. പണത്തിന് വേണ്ടി ശരീരം വിൽക്കുന്ന സ്ത്രീകളെ നമ്മൾ വേശ്യയെന്ന് വിളിക്കും. തങ്ങളെ സ്വയം വിറ്റ ആ എം.എൽ.എമാരെ എന്തുവിളിക്കണമെന്ന കാര്യം ഞാൻ നിങ്ങൾക്ക് വിടുന്നു’ എന്നായിരുന്നു ഹരിപ്രസാദിന്റെ വിവാദപ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.