രേവണ്ണ
ബംഗളൂരു: ഗൃഹലക്ഷ്മി പദ്ധതിയിൽ, മരിച്ച ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്ത 79.75 കോടി രൂപ തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. മരണ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനും അനർഹമായ അക്കൗണ്ടുകളിലേക്ക് മാറ്റിയ ഫണ്ടുകൾ പിൻവലിക്കാനുമുള്ള നടപടികൾ ആരംഭിക്കാനും സംസ്ഥാന ഗ്യാരണ്ടി സ്കീം ഇംപ്ലിമെന്റേഷൻ അതോറിറ്റി ചെയർമാൻ എച്ച്.എം. രേവണ്ണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ദാവൺഗരെ ഗുണ്ടിമഹാദേവപ്പ കല്യാണ മണ്ഡപത്തിൽ അഞ്ച് ഗ്യാരണ്ടി പദ്ധതികളെക്കുറിച്ചുള്ള ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഗ്യാരണ്ടി പദ്ധതികൾ നടപ്പിലാക്കിയതിനുശേഷം 1,44,056 ഗുണഭോക്താക്കൾ മരിച്ചു. ഇതിൽ 68,776 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഗൃഹലക്ഷ്മി പേയ്മെന്റുകൾ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ അക്കൗണ്ടുകളിൽ പദ്ധതി ആനുകൂല്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കോൺഗ്രസ് പ്രവർത്തകരോട് ജാഗ്രത പാലിക്കണമെന്നും രേവണ്ണ ആവശ്യപ്പെട്ടു.
ചരക്ക് സേവന നികുതി (ജി.എസ്.ടി) അടക്കുന്ന സ്ത്രീകൾക്ക് ഗൃഹലക്ഷ്മി പേയ്മെന്റുകൾ ലഭിക്കാത്ത പ്രശ്നം പരിഹരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.