ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ എത്തുന്നു
ബംഗളൂരു: തുടർച്ചയായ മൂന്നാം വർഷവും റവന്യൂ കമ്മി നേരിടുമ്പോഴും കർണാടക 2026–27 സാമ്പത്തിക വർഷത്തേക്ക് 4.48 ലക്ഷം കോടി രൂപ വിഹിതം നിർദേശിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പതിനേഴാമത് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 2,20,000 കോടി രൂപ, നികുതിയിതര വരുമാനം 16,000 കോടി രൂപ, കേന്ദ്ര സർക്കാറിൽ നിന്നുള്ള 79,050 കോടി രൂപ എന്നിവ ഉൾപ്പെടെ മൊത്തം റവന്യൂ വരുമാനം 3,15,050 കോടി രൂപയായി ബജറ്റിൽ കണക്കാക്കുന്നു. 1,32,000 കോടി രൂപയുടെ മൊത്ത വായ്പകളും 190 കോടി രൂപയുടെ കടം ഇതര മൂലധന വരുമാനവും ഉൾപ്പെടെ, 2026–27 ലെ ആകെ വരുമാനം 4,47,240 കോടി എന്നാണ് കണക്ക്.
3,38,007 കോടി രൂപയുടെ റവന്യൂ ചെലവും 74,682 കോടി രൂപയുടെ മൂലധന ചെലവും 35,316 കോടി രൂപയുടെ വായ്പ തിരിച്ചടവുകളും ഉൾപ്പെടെ ആകെ ചെലവ് 4,48,004 കോടിയായി കണക്കാക്കി. 22,957 കോടി രൂപയുടെ റവന്യൂ കമ്മിയും 97,449 കോടി രൂപയുടെ ധനക്കമ്മിയും സർക്കാർ പ്രവചിച്ചിട്ടുണ്ട്. ഇത് മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.എസ്.ഡി.പി) 2.95 ശതമാനമാണ്. വർഷാവസാനത്തോടെ മൊത്തം ബാധ്യതകൾ 8,24,389 കോടിയായി കണക്കാക്കുന്നു. ഇത് ജി.എസ്.ഡി.പിയുടെ 24.94 ശതമാനമാണ്.
ജി.എസ്.ടിയും വരുമാന പ്രവണതകളും
കർണാടകയുടെ സ്വന്തം നികുതി വരുമാനത്തിന്റെ ഏകദേശം 43 ശതമാനം ജി.എസ്.ടിയിൽ നിന്നാണ്. ഇത് ഏറ്റവും വലിയ വരുമാന സ്രോതസ്സാക്കി മാറ്റുന്നു. ജി.എസ്.ടി പിരിവിൽ സംസ്ഥാനം ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ്. ശരാശരി പ്രതിമാസ ജി.എസ്.ടി വളർച്ച ഏകദേശം 10 ശതമാനത്തിൽ നിന്ന് ഏകദേശം നാല് ശതമാനമായി കുറഞ്ഞു. ഇത് ഈ വർഷം 10,000 കോടിയുടെയും അടുത്ത വർഷം 15,000 കോടിയുടെയും വരുമാന നഷ്ടത്തിന് കാരണമായി.
നിയമനങ്ങൾ
വിവിധ വകുപ്പുകളിലായി 56,432 തസ്തികകൾ നികത്തുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. കോടതി കേസുകൾ മൂലമുണ്ടായ നിയമന കാലതാമസം കാരണം അഞ്ച് വർഷത്തെ പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ശാസ്ത്ര സാങ്കേതിക വിദ്യ
കർണാടകയിൽ നിലവിൽ 550 ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ (ജി.സി.സി) ഉണ്ട്. 2029 ഓടെ 500 എണ്ണം കൂടി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. ബംഗളൂരുവിൽ 233 കോടി ചെലവിൽ ഒ സയൻസ് സിറ്റി നിർമ്മിക്കും. വിജയനഗർ, ബല്ലാരി, ചിത്രദുർഗ, യാദ്ഗിർ, കൊപ്പൽ, ബിദാർ എന്നിവിടങ്ങളിൽ ആറ് പുതിയ പ്ലാനറ്റോറിയങ്ങൾ സ്ഥാപിക്കും. നാസ്കോമുമായി സഹകരിച്ച് ബംഗളൂരുവിൽ രണ്ട് എ.ഐ സെന്റർ ഓഫ് എക്സലൻസും സ്ഥാപിക്കും.
800 വിദ്യാലയങ്ങൾ പബ്ലിക് സ്കൂളുകളായി ഉയർത്തും
മൂന്ന് വർഷത്തിനുള്ളിൽ 3,900 കോടി ചെലവിൽ ഏകദേശം 800 സ്കൂളുകളെ കർണാടക പബ്ലിക് സ്കൂളുകളായി ഉയർത്തും.അധ്യാപകർക്കായി 24 കോടിയുടെ ഇംഗ്ലീഷ് ഭാഷാ പരിശീലന പരിപാടി സർക്കാർ സ്കൂളുകളിലെ ദ്വിഭാഷാ വിദ്യാഭ്യാസത്തെ പിന്തുണക്കും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ധാർവാഡുമായി സഹകരിച്ച് എട്ട് മുതൽ 12 വരെ ക്ലാസുകളിലെ 12.28 ലക്ഷം വിദ്യാർഥികൾക്ക് എ.ഐ അധിഷ്ഠിത വ്യക്തിഗത ഡിജിറ്റൽ ട്യൂട്ടറെ നൽകും. 16 വയസ്സിന് താഴെയുള്ള കുട്ടികൾ സമുഹ മാധ്യമം ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.
ഇനി മഹാത്മാഗാന്ധി പഞ്ചായത്തുകൾ
സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും "മഹാത്മാഗാന്ധി ഗ്രാമപഞ്ചായത്തുകൾ" എന്ന് പുനർനാമകരണം ചെയ്യും. പി.പി.പി മാതൃകയിൽ ചിക്കമഗളൂരുവിലെ മുല്ലയ്യനഗിരിയെയും സീതയ്യനഗിരിയെയും ബന്ധിപ്പിക്കുന്ന റോപ്പ്‌വേ പദ്ധതിയിലൂടെ ടൂറിസവും ജലസേചന ടൂറിസവും ഉത്തേജിപ്പിക്കും.
2026 ഏപ്രിൽ മുതൽ എക്സൈസ് തീരുവയെ മദ്യത്തിന്റെ ഉള്ളടക്കവുമായി ബന്ധിപ്പിക്കുന്ന ഒരു ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട നികുതി സമ്പ്രദായം സർക്കാർ അവതരിപ്പിക്കും. വിലനിർണയം നിയന്ത്രണാതീതമാക്കും, വിലനിർണയ സ്ലാബുകൾ 16ൽ നിന്ന് എട്ട് ആയി കുറക്കും.
ഫെബ്രുവരി വരെയുള്ള എക്സൈസ് വരുമാന ശേഖരണം 36,492 കോടിയായിരുന്നു, ഇത് 12.7ശതമാനം വളർച്ച പ്രതിഫലിപ്പിക്കുന്നു.2026–27 ലക്ഷ്യം 45,000 കോടിയായി നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.