ബംഗളൂരു: കർണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റി (കെ.ടി.ബി.എസ്) 2026-27 വർഷത്തെ പാഠപുസ്തകങ്ങളുടെ വില കുത്തനെ വർധിപ്പിച്ചതായി സംസ്ഥാന ബോർഡുമായി അഫിലിയേറ്റ് ചെയ്ത സ്വകാര്യ അൺ എയ്ഡഡ് സ്കൂള്‍ അധികൃതര്‍ ആരോപിച്ചു. ചില പുസ്തകങ്ങൾക്ക് ഏകദേശം 50 ശതമാനത്തോളം വർധനവ് ഉണ്ടായെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ക്ലാസ് മൂന്നിലെ പരിസ്ഥിതി പഠനം 22 രൂപയില്‍ നിന്ന് 45 രൂപയായി.
രണ്ടാം ക്ലാസിലെ ഗണിതശാസ്ത്രം, ഇംഗ്ലീഷ് ഭാഗം 2 എന്നിവക്ക് 25 രൂപയില്‍ നിന്നും 51 രൂപയായി. ഒന്നാം ക്ലാസിലെ ഗണിതം എൻ.സി.ആർ.ടി ഇംഗ്ലീഷ് ഭാഗം ഒന്ന്, രണ്ട് എന്നിവയുടെ പുസ്തകത്തിന് യഥാക്രമം ആറു രൂപയും മൂന്നു രൂപയും വർധിച്ചു. ഒന്നാം ക്ലാസിലെ സന്തൂർ ബുക്കിന്‍റെ വില 31 രൂപയിൽ നിന്ന് 51 രൂപയായും മൃദംഗബുക്കിന്‍റെ വില 42 രൂപയിൽ നിന്ന് 60 രൂപയായും വർധിച്ചു. പുസ്തക വില രക്ഷിതാക്കളെ നേരത്തെ അറിയിച്ചതിനാല്‍ വിദ്യാര്‍ഥികളിൽ നിന്ന് അധികനിരക്ക് ഈടാക്കാൻ സാധ്യമല്ല.
സ്‌കൂളുകളിൽ നിന്ന് ഓര്‍ഡറുകള്‍ ആവശ്യപ്പെടുന്നതിന് മുമ്പ് സർക്കാര്‍ വിലവിവരപ്പട്ടിക എന്തുകൊണ്ട് പുറത്തിറക്കിയില്ലെന്ന് കർണാടകയിലെ അസോസിയേറ്റഡ് മാനേജ്‌മെന്‍റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്‌കൂൾസ് ജനറൽ സെക്രട്ടറി ഡി. ശശികുമാർ ചോദിച്ചു.
ഓര്‍ഡറുകള്‍ സമർപ്പിച്ചതിന് ശേഷം വില വര്‍ധിപ്പിച്ചതില്‍ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഓർഗനൈസേഷൻ ഫോർ അൺഎയ്ഡഡ് റെക്കഗ്നൈസ്ഡ് സ്‌കൂൾസ്, സ്കൂൾ വിദ്യാഭ്യാസ സാക്ഷരത വകുപ്പ് കമീഷണർക്ക് നിവേദനം സമർപ്പിച്ചു.
വില വർധനവ് കെ.ടി.ബി.എസ് മാനേജിങ് ഡയറക്ടർ എം.പി. മഡഗൗഡ നിഷേധിച്ചു. സൊസൈറ്റി ഇതുവരെ വിലകൾ അന്തിമമാക്കിയിട്ടില്ലെന്നും നിരക്ക് വര്‍ധനയുടെ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.